പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം; രാഹുൽ ഗാന്ധിയുമായി ഫോണിൽ സംസാരിച്ച് കമല ഹാരിസ്
ന്യൂഡൽഹി: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ നിലവിലെ വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് നേതാവുമായ കമല ഹാരിസും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും തമ്മിൽ ഫോൺ സംഭാഷണം നടത്തി. ഇരുവരും തമ്മിൽ ഏത് വിഷയത്തിലാണ് ചർച്ചകൾ നടത്തിയതെന്ന കാര്യത്തിൽ ഇതുവരെ കൃത്യമായ വിവരം ലഭിച്ചിട്ടില്ല.
നവംബർ അഞ്ചിന് നടക്കുന്ന തിരഞ്ഞെടുപ്പിൽ ജോ ബൈഡന് പകരം കമല ഹാരിസ് സ്ഥാനാർത്ഥിയാകും എന്ന അഭ്യൂഹങ്ങൾ അടുത്തിടെ ഉയർന്നു വന്നിരുന്നു. ഇതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുമായി കമല ഹാരിസ് സംസാരിച്ചത്. ഇന്ത്യൻ വംശജ കൂടിയായ കമല ഹാരിസിന്റെ രാഹുൽ ഗാന്ധിയുമായുള്ള ചർച്ച പുതിയ അഭ്യൂഹങ്ങൾക്കാണ് തുടക്കമിടുക എന്നുറപ്പാണ്.

നിലവിൽ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജോ ബൈഡന്റെ സ്ഥാനാർത്ഥിത്വം ഏറെ വെല്ലുവിളികൾ നേരിടുന്ന സാഹചര്യമാണ് ഉള്ളത്. സ്വന്തം പാർട്ടിയിൽ നിന്ന് തന്നെ ബൈഡന് എതിർപ്പുകൾ നേരിടേണ്ടി വരുന്നു എന്നതും ശ്രദ്ധേയമായ കാര്യമാണ്. അതിനിടയിൽ ഡെമോക്രാറ്റിക് പാർട്ടി വൃത്തങ്ങൾക്ക് ഇടയിൽ 'ദി കേസ് ഫോർ കമല' പേരിൽ വൈസ് പ്രസിഡന്റിന് അനുകൂലമായ ഒരു രേഖയും പ്രചരിക്കുന്നുണ്ട് എന്നാണ് ഏറ്റവും ഒടുവിൽ വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്.
കൂടാതെ ഇന്ന് കമലയെ കുറിച്ചുള്ള ബൈഡന്റെ പ്രതികരണവും വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരുന്നു. കമല ഹാരിസിന് രാജ്യത്തെ നയിക്കാൻ യോഗ്യത ഉണ്ടെന്നായിരുന്നു ജോ ബൈഡൻ ചോദ്യങ്ങളോട് പ്രതികരിച്ചത്. 'തുടക്കം മുതൽ, എനിക്ക് അതിനെക്കുറിച്ച് സംശയങ്ങൾ ഒന്നുമില്ലായിരുന്നു. പ്രസിഡന്റാകാനുള്ള യോഗ്യത അവർക്കുണ്ട്. അതുകൊണ്ടാണ് ഞാൻ അവരെ തിരഞ്ഞെടുത്തത്' എന്നായിരുന്നു ബൈഡൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്.
നേരത്തെ ഡൊണാൾഡ് ട്രംപ് കൂടി പങ്കെടുത്ത സംവാദത്തിൽ ജോ ബൈഡന്റെ പ്രകടനം ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. സംവാദത്തിൽ ബൈഡന്റെ മോശം പ്രകടനം സ്വന്തം പാർട്ടിയിൽ നിന്ന് പോലും എതിർപ്പുകൾ ഉയരാൻ കാരണമായി. ബൈഡന്റെ പ്രായം ഉൾപ്പെടെ ചൂണ്ടിക്കാട്ടിയിരുന്നു വിമർശനങ്ങളിൽ ഏറെയും.
എന്നാൽ ഇതുവരെയും മത്സരത്തിൽ നിന്ന് പിന്മാറുമെന്ന സൂചനയൊന്നും ബൈഡൻ നൽകിയിട്ടില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനോട് മത്സരിക്കാൻ താൻ പൂർണമായും തയ്യാറാണെന്നാണ് ജോ ബൈഡൻ വ്യക്തമാക്കുന്നത്. എന്നാൽ തിരഞ്ഞെടുപ്പിന് മാസങ്ങൾ ശേഷിക്കെ ഇക്കാര്യത്തിൽ ഡെമോക്രാറ്റുകൾ തൃപ്‌തരല്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
59കാരിയായ കമല ഹാരിസ് യുഎസ് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ വനിതയും ആദ്യത്തെ കറുത്ത അമേരിക്കക്കാരിയും ആദ്യത്തെ ദക്ഷിണേഷ്യൻ അമേരിക്കക്കാരിയുമായിരുന്നു. ചെന്നൈയിലുള്ള വേരുകളുള്ള കമല ഹാരിസിന്റെ മാതാവ് ശ്യാമള ഗോപാലൻ ഹാരിസും പിതാവ് ജമൈക്കൻ അമേരിക്കാരനായ ഡൊണാൾഡ് ജെ ഹാരിസുമാണ്.












Click it and Unblock the Notifications