ഡൽഹിയിൽ മത്സരം ഒറ്റയ്ക്ക് മതി; നിയമസഭാ തിരഞ്ഞെടുപ്പിൽ എഎപി സഖ്യം വേണ്ടെന്ന് കോൺഗ്രസ്
ന്യൂഡൽഹി: അടുത്ത വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിൽ പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്നും എഎപിയുമായുള്ള പാർട്ടിയുടെ സഖ്യം ലോക്‌സഭാ തിരഞ്ഞെടുപ്പിന് വേണ്ടി മാത്രമാണെന്നും വ്യക്തമാക്കി കോൺഗ്രസ് അധ്യക്ഷൻ രംഗത്ത്. ഡൽഹി കോൺഗ്രസ് അധ്യക്ഷൻ ദേവേന്ദർ യാദവാണ് പാർട്ടി പ്രവർത്തകരോട് ഇക്കാര്യം പറഞ്ഞത്. നേരത്തെ എഎപിയും സമാനമായി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
"ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നമുക്ക് മികച്ച വോട്ട് ശതമാനം ലഭിച്ചു, ഇപ്പോൾ പാർട്ടിക്ക് കൂടുതൽ ശക്തി പകരുന്നതിനായി ജില്ലാ കോൺഗ്രസ് കമ്മിറ്റികളുടെ എക്‌സിക്യൂട്ടീവ് യോഗങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. കോൺഗ്രസിനോടുള്ള ജനങ്ങളുടെ ചായ്‌വ് വർദ്ധിച്ചുവരികയാണ്." കൃഷ്‌ണ നഗർ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളുടെ യോഗത്തെ അഭിസംബോധന ചെയ്യവേ യാദവ് പറഞ്ഞു.

നേരത്തെ ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസും എഎപിയും ഒരുമിച്ച് ഡൽഹിയിൽ മത്സരിച്ചെങ്കിലും ഇരു പാർട്ടികൾക്കും സീറ്റുകളൊന്നും നേടാൻ കഴിഞ്ഞിരുന്നില്ല, ബിജെപി ഏഴ് മണ്ഡലങ്ങളിലും വിജയം ഉറപ്പിക്കുകയായിരുന്നു. കോൺഗ്രസിന്റെ വോട്ട് വിഹിതം 18.91 ശതമാനവും എഎപിയുടേത് 24.17 ശതമാനവുമാണ്.
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഭൂരിപക്ഷം നേടുമെന്നും ബിജെപിയെയും എഎപിയെയും ജനങ്ങൾ മടുത്തുവെന്നും ദേവേന്ദ്ര യാദവ് അവകാശപ്പെട്ടു. എന്നാൽ 2015ലെയും 2020ലെയും നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പാർട്ടിക്ക് ഡൽഹിയിൽ അക്കൗണ്ട് തുറക്കാൻ പോലും കഴിഞ്ഞിരുന്നില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം.
"കോൺഗ്രസ് ആരുമായും സഖ്യമുണ്ടാക്കി ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നമുക്ക് വോട്ട് ചെയ്യുന്നതിലൂടെ അവരുടെ വിശ്വാസം പാർട്ടിക്കൊപ്പമാണെന്ന് ഡൽഹിയിലെ വോട്ടർമാർ തെളിയിച്ചു കഴിഞ്ഞു. അവരുടെ വിശ്വാസം കൊണ്ട് നമ്മൾ ഇവിടെ അക്കൗണ്ട് തുറക്കുക മാത്രമല്ല, നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്യും" അദ്ദേഹം പറഞ്ഞു.
"ദരിദ്രരും ഇടത്തരക്കാരും പിന്നാക്ക സമുദായങ്ങളും ന്യൂനപക്ഷങ്ങളും യുവാക്കളും സ്ത്രീകളും വർദ്ധിച്ചുവരുന്ന പണപ്പെരുപ്പവും തൊഴിലില്ലായ്‌മയും കാരണം ബിജെപിയെയും എഎപിയെയും മടുത്തിരിക്കുകയാണ്" അദ്ദേഹം കൂട്ടിച്ചേർത്തു. ജലക്ഷാമം, വൈദ്യുതി നിരക്ക് വർദ്ധന, വെള്ളക്കെട്ട് എന്നിവ കാരണം ജനങ്ങൾ ദുരിതമനുഭവിക്കുകയാണെന്നും എഎപി സർക്കാരിനെതിരെ ആഞ്ഞടിച്ചു കൊണ്ട് യാദവ് പറഞ്ഞു.
അതേസമയം, ഡൽഹിയിൽ ദീർഘകാലം ഭരിച്ചിരുന്ന കോൺഗ്രസിനെ അട്ടിമറിച്ചു കൊണ്ടാണ് 2013ൽ അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിൽ എഎപി ഡൽഹിയിൽ അധികാരം പിടിച്ചെടുത്തത്. പിന്നീട് എഎപിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. എന്നാൽ കോൺഗ്രസിന്റെ സ്ഥിതി മറിച്ചാണ്. എഴുപത് അംഗ നിയമസഭയിൽ കഴിഞ്ഞ രണ്ട് വട്ടമായി ഒരാളെ പോലും ജയിപ്പിക്കാൻ അവർക്ക് കഴിഞ്ഞിരുന്നില്ല.












Click it and Unblock the Notifications