കര്‍നാലില്‍ ലാത്തിചാര്‍ജ്, ഹൈവേകള്‍ ബ്ലോക് ചെയ്ത് കര്‍ഷകര്‍, പ്രക്ഷോഭ വേദിയായി ഹരിയാന
ചണ്ഡീഗഡ്: ഒരിടവേളയ്ക്ക് ശേഷം കര്‍ഷക പ്രക്ഷോഭം രാജ്യത്ത് അലയടിക്കുന്നു. കര്‍ണാലിലെ ഗരൗണ്ട ടോള്‍ പ്ലാസയ്ക്ക് സമീപം പ്രതിഷേധ പ്രകടനം നടത്തിയ കര്‍ഷകര്‍ക്ക് നേരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. ഇതേ തുടര്‍ന്ന് വന്‍ പ്രക്ഷോഭങ്ങളാണ് ഹരിയാനയില്‍ അരങ്ങേറിയത്. കര്‍ഷകര്‍ ഹൈവേകളും ടോള്‍ പ്ലാസകളും അടക്കം ബ്ലോക്ക് ചെയ്തിരിക്കുകയാണ്. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ആഹ്വാന പ്രകരം ഹൈവേകള്‍ തടസ്സപ്പെടുത്തിയത്. ക്രൂരമായിട്ടാണ് കര്‍ഷകരെ പോലീസ് നേരിട്ടതെന്നും, നൂറുകണക്കിന് കര്‍ഷകരെ പോലീസ് അറസ്റ്റ് ചെയ്‌തെന്നും കിസാന്‍ മോര്‍ച്ചയുടെ നേതാവ് ദര്‍ശന്‍ പാല്‍ പറഞ്ഞു.
'ഐശ്വര്യ റായി അല്ലേ'.. ഞെട്ടിച്ച് ബിഗ് ബോസ് താരം സൂര്യ.. ഫോട്ടോകൾ വൈറൽ
യുദ്ധസമാനമായ സാഹചര്യമാണ് ഹരിയാനയില്‍ ഉണ്ടായിരിക്കുന്നത്. അറസ്റ്റ് ചെയ്തവരെ വിട്ടയക്കുന്നത് വരെ റോഡുകള്‍ ബ്ലോക് ചെയ്യണമെന്നും, അത് വരെ പിന്നോട്ട് പോകരുതെന്നും ഭാരതീയ കിസാന്‍ യൂണിയന്റെ ഹരിയാന അധ്യക്ഷന്‍ ഗുര്‍ണാ സിംഗ് ചാഡുനി പറഞ്ഞു. വാഹനങ്ങളൊന്നും ഇതുവഴി കടന്നുപോകുന്നില്ല. പ്രധാന റോഡുകളും ഹൈവേകളുമെല്ലാം തടസപ്പെട്ടിരിക്കുകയാണ്. ദില്ലി-അമൃത്സര്‍ ദേശീയ പാത പോലും തടസ്സപ്പെട്ടു. ഒരു വാഹനം പോലും കടന്നുപോകാന്‍ കര്‍ഷകര്‍ അനുവദിക്കുന്നില്ല. അംബലയിലെ ശംഭു ടോള്‍ പ്ലാസയില്‍ വന്‍ ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടിരിക്കുന്നത്.
റോഡില്‍ കുത്തിയിരുന്നാണഅ പ്രതിഷേധം. മൂന്ന് കിലോ മീറ്ററോളം വാഹനങ്ങള്‍ ഇവര്‍ക്ക് പിന്നിലായി ബ്ലോക്കില്‍ നില്‍ക്കുന്നത് കാണാം. മറ്റൊരു വീഡിയോയില്‍ രണ്ട് പോലീസുകാര്‍ ഒരാളോട് തര്‍ക്കിക്കുന്നത് കാണാം. ഇയാള്‍ക്ക് കാര്യമായി പരിക്കേറ്റിട്ടുണ്ട്. ഷര്‍ട്ടിലും കാലിലും ചോരപ്പാടുകളുണ്ട്. തലയ്ക്ക് അടിയേറ്റ് ബാന്‍ഡേജ് രക്തത്തില്‍ കുതിര്‍ന്നിട്ടുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഒപി ധന്‍കറിന്റെ വാഹനവ്യൂഹത്തെ തടയാന്‍ ശ്രമിച്ചപ്പോഴാണ് പോലീസ് ക്രൂരമായി കര്‍ഷകരെ നേരിട്ടത്. ലാത്തിച്ചാര്‍ജില്‍ പലര്‍ക്കും സാരമായി തന്നെ പരിക്കേറ്റിട്ടുണ്ട്. ബസ്താര ടോള്‍ പ്ലാസയിലെത്തിയപ്പോള്‍ ധന്‍കറിന്റെ വാഹനവ്യൂഹത്തെ വടിവെച്ച് അടിക്കുകയായിരുന്നു കര്‍ഷകര്‍.
ധന്‍കര്‍ പങ്കെടുത്ത യോഗത്തില്‍ എത്തി പ്രതിഷേധിക്കാനായിരുന്നു കര്‍ഷകരുടെ ശ്രമം. പലരുടെയും തല പൊട്ടി ചോരയൊഴുകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കര്‍ഷകര്‍ക്കെതിരെ അക്രമം അഴിച്ചുവിടുകയാണ് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ബിജെപി കര്‍ഷകരെ ബഹുമാനിക്കുന്നില്ല. വളരെ ആശങ്കപ്പെടുത്തുന്ന കാര്യങ്ങളാണ് ഇന്ന് സംഭവിച്ചത്. ആക്രമണത്തെ അപലപിക്കുന്നുവെന്നും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ കുമാരി സെല്‍ജ പറഞ്ഞു. കര്‍ണാലിലെ ജില്ലാ മജിസ്‌ട്രേറ്റ് ആയുഷ് സിന്‍ഹ കര്‍ഷകരുടെ തല തല്ലിപ്പൊളിക്കാന്‍ പോലീസ് ഉദ്യോഗസ്ഥരോട് നിര്‍ദേശിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഞങ്ങള്‍ അധികാരത്തിലിരുന്നപ്പോള്‍ ഒരിക്കലും കര്‍ഷകരെ മോശമായ രീതിയില്‍ ഇതുപോലെ അപമാനിച്ചിട്ടില്ല. ഇതാണോ ജനാധിപത്യം. ബിജെപിയും ഖട്ടാര്‍ സര്‍ക്കാരും കര്‍ഷകര്‍ക്ക് നല്‍കുന്ന വില ഇതാണ്. ഹരിയാനയിലെ ജനങ്ങള്‍ ഇതൊരിക്കലും സഹിക്കില്ലെന്നും കുമാരി സെല്‍ജ പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആക്രമണത്തെ അപലപിച്ചു. ഒരിക്കല്‍ കൂടി കര്‍ഷകരുടെ രക്തം ചിന്തിയിരിക്കുന്നു. ഇന്ത്യക്ക് നാണക്കേടാണ് അത് സമ്മാനിച്ചരിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു. അതേസമയം പ്രതിഷേധം കാര്‍ഷിക ബില്ലുമായി ബന്ധപ്പെട്ട് തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. ഒമ്പത് മാസത്തോളം ദില്ലി അതിര്‍ത്തിയില്‍ കര്‍ഷകര്‍ പ്രതിഷേധിച്ച് കൊണ്ടിരിക്കുകയാണ്. എന്നാല്‍ കേന്ദ്രം ഇതുവരെ കാര്‍ഷിക ബില്‍ പിന്‍വലിക്കാന്‍ തയ്യാറായിട്ടില്ല.
Recommended Video