'ഇനി ഞാനെന്ത് ചെയ്യും'; തിരഞ്ഞെടുപ്പിൽ സീറ്റ് കിട്ടിയില്ലെന്ന് അറിഞ്ഞതോടെ പൊട്ടിക്കരഞ്ഞ് ബിജെപി നേതാവ്
ന്യൂഡൽഹി: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ വിവാദങ്ങൾക്കും തുടക്കം. തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാതെ വന്ന ഒരു മുൻ എംഎൽഎ അഭിമുഖത്തിനിടെ പൊട്ടിക്കരയുന്ന ദൃശ്യങ്ങൾ വൈറലായി. ബിജെപി നേതാവായ ശശി രഞ്ജൻ പാർമറാണ് ലൈവ് പരിപാടിക്കിടെ കണ്ണീരടക്കൻ കഴിയാതെ പൊട്ടിക്കരഞ്ഞത്. ബിജെപി സ്ഥാനാർത്ഥി പട്ടികയിൽ പാർമറുടെ പേരുണ്ടായിരുന്നില്ല.
ഭിവാനി, തോഷാം എന്നിവിടങ്ങളിൽ നിന്ന് ബിജെപി സ്ഥാനാർത്ഥിത്വത്തിനുള്ള അവകാശവാദം ഉന്നയിച്ച് കാത്തിരിപ്പായിരുന്നു പാർമർ. തന്റെ പേര് പട്ടികയിൽ ഉണ്ടാവുമെന്ന് ഉറച്ചു വിശ്വസിച്ചിരുന്നതായി പൊട്ടിക്കരയുന്നതിന് മുൻപ് പാർമർ പറയുന്നുണ്ടായിരുന്നു. ഇത് പറഞ്ഞു തീർത്തതും ക്യാമറയുടെ മുൻപിലാണെന്ന കാര്യം പോലും മറന്ന അദ്ദേഹം കരയുകയായിരുന്നു.

അപ്പോഴേക്കും അഭിമുഖം നടത്തുന്ന മാധ്യമ പ്രവർത്തകൻ പാർമറെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അദ്ദേഹം അതിലൊന്നും ശ്രദ്ധിക്കാൻ കൂട്ടാക്കുന്നില്ല. അദ്ദേഹത്തിന്റെ വില മനസിലാക്കുന്ന പാർട്ടി ആ മണ്ഡലം നൽകുമെന്ന് മാധ്യമപ്രവർത്തകൻ പറയുന്നുണ്ടെങ്കിലും അദ്ദേഹം കരച്ചിൽ തുടരുകയായിരുന്നു.
'എന്റെ പേര് പരിഗണിക്കുമെന്ന് ഞാൻ ആളുകൾക്ക് ഉറപ്പ് നൽകിയിരുന്നു. ഞാൻ ഇനി എന്താണ് ചെയ്യേണ്ടത്? ഞാൻ നിസഹായനാണ്' എംഎൽഎ പറയുന്നത് കേൾക്കാമായിരുന്നു. 'എനിക്കെന്താണ് സംഭവിക്കുന്നത്...എന്നോട് പെരുമാറിയ രീതി വല്ലാത്ത വേദനയുണ്ടാക്കുന്നതാണ്. എന്ത് തരത്തിലുള്ള തീരുമാനങ്ങളാണ് അവർ സ്വീകരിക്കുന്നത്' എന്നും പാർമർ ചോദിക്കുന്നത് കേൾക്കാമായിരുന്നു.
അതേസമയം, വരാനിരിക്കുന്ന ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 67 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക ബിജെപി ഇന്നലെയാണ് പുറത്തിറക്കിയത്. അതിൽ നിർണായക മാറ്റങ്ങളും ഉണ്ടെന്നതാണ് സവിശേഷത. ഒമ്പത് സിറ്റിംഗ് എംഎൽഎമാരെ മത്സര രംഗത്ത് നിന്ന് ഒഴിവാക്കിയതാണ് ഇപ്പോൾ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുന്നത്.
നിലവിൽ കർണാൽ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ മുഖ്യമന്ത്രി നയാബ് സിംഗ് സൈനി ലഡ്‌വ സീറ്റിൽ മത്സരിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. പാർമർ മത്സരിക്കുമെന്ന് കരുതിയ തോഷം സീറ്റിൽ ബിജെപി രാജ്യസഭാ എംപി കിരൺ ചൗധരിയുടെ മകൾ ശ്രുതി ചൗധരിയാണ് ഇക്കുറി മാറ്റുരയ്ക്കുന്നത്.
പൽവാൽ എംഎൽഎ ദീപക് മംഗ്ല, ഫരീദാബാദ് എംഎൽഎ നരേന്ദ്ര ഗുപ്‌ത, ഗുരുഗ്രാം എംഎൽഎ സുധീർ സിംഗ്ല, ഭവാനി ഖേര എംഎൽഎ വിഷംഭർ മാലിക്, ക്യാബിനറ്റ് മന്ത്രി രഞ്ജിത് ചൗട്ടാല, അതേലിയിൽ നിന്ന് സീതാറാം യാദവ്, പെഹ്വയിൽ നിന്നുള്ള സന്ദീപ് സിങ്, സോഹ്നയിൽ നിന്ന് സഞ്ജയ് സിംഗ്, ലക്ഷ്‌മൺ നാപ എന്നിവരെ ഇക്കുറി മത്സര രംഗത്ത് നിന്ന് ഒഴിവാക്കി.












Click it and Unblock the Notifications