'ദില്ലിയിൽ തന്റെ ഹെലിക്കോപ്റ്റർ തടഞ്ഞു'; പിന്നിൽ ബിജെപി ഗൂഢാലോചനയെന്ന് അഖിലേഷ് യാദവ്
ദില്ലി; ദില്ലിയിൽ നിന്ന് മുസാഫർ നഗറിലേക്ക് പോകാനൊരുങ്ങിയ തൻറെ ഹെലിക്പോറ്റർ യാത്ര തടസപ്പെടുത്തിയെന്ന ആരോപണവുമായി സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. സംഭവത്തിന് പിന്നിൽ ബിജെപിയുടെ ഗൂഢാലോചന ഉണ്ടെന്ന് അഖിലേഷ് പറഞ്ഞു.
'എന്റെ ഹെലികോപ്റ്റർ ദില്ലിയിൽ നിന്നും മുസാഫർനഗറിലേക്ക് പോകാന് അനുവദിക്കുന്നില്ല. എന്തുകൊണ്ടാണെന്ന് കാരണമൊന്നും വ്യക്തമാക്കിയിട്ടല്ല. അതേസമയം ബിജെപിയുടെ ഒരു ഉന്നത നേതാവ് ഇപ്പോൾ ഇവിടെ നിന്ന് ഹെലികോപ്റ്ററിൽ പറന്നുയരുകയും ചെയ്തു. ഇത് ബി ജെ പിയുടെ ഗൂഢാലോചനയുടെ ഭാഗമാണ്. ജനങ്ങൾ ഇതൊക്കെ കാണുന്നുണ്ടെന്ന് മറക്കരുത്', അഖിലേഷ് യാദവ് ട്വീറ്റ് ചെയ്തു.

അരമണിക്കൂറിന് ശേഷം മറ്റൊരു ട്വീറ്റ് കൂടി അഖിലേഷ് യാദവ് പങ്കുവെച്ചു. 'അധികാര ദുർവിനിയോഗം തോല്‍ക്കുന്നവരുടെ സ്വഭാവമാണ്. ഈ ദിനം സമാജ്വാദി പാര്‍ട്ടിയുടെ ചരിത്രത്തില്‍ രേഖപ്പെടുത്തും. വിജയത്തിലേക്കുള്ള പറക്കലിന് ഞങ്ങള്‍ തയ്യാറായി', അഖിലേഷ് ട്വീറ്റിൽ പറഞ്ഞു. ഉത്തർപ്രദേശിൽ ആദ്യ ഘട്ട വോട്ടെടുപ്പ് ഫെബ്രുവരി 10 ന് ആരംഭിക്കാൻ ഇരിക്കേയാണ് ബി ജെ പിക്കെതിരെ അഖിലേഷിന്റെ ആരോപണം.അതേസമയം വിഷയത്തിൽ ഇതുവരെ പ്രതികരിക്കാൻ ബി ജെ പി നേതൃത്വം തയ്യാറായിട്ടില്ല.
ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പിൽ തന്റെ കന്നി പോരാട്ടതിനൊരുങ്ങുകയാണ് അഖിലേഷ് യാദവ്. തൻറെ പിതാവായ മുലായം സിങ്ങിൻറെ തട്ടകമായ മെയിൻപുരിയിലെ കർഹാലിൽ നിന്നാണ് ആദ്യ പോരാട്ടം. 1993 മുതൽ എസ് പിയുടെ ഉറച്ച കോട്ടയാണ് കർഹാൽ മണ്ഡലം. 2002 ൽ മാത്രമാണ് ഇവിടെ എസ് പിക്ക് അടിതെറ്റിയത്. അന്ന് ബിജെപി സീറ്റ് പിടിച്ചെടുത്തു. പക്ഷേ പിന്നീട് 2007 മുതൽ ഇതുവരെയും എസ്പി സ്ഥാനാർത്ഥികൾ മാത്രമാണ് മണ്ഡലത്തിൽ നിന്നും ജയിച്ചിട്ടുള്ളത്. കൂറ്റൻ വിജയം നേടാനാകുമെന്ന പ്രതീക്ഷയിലാണ് ഇവിടെ അഖിലേഷ്.
അതേസമയം 2017 ൽ 312 സീറ്റുകൾ നേടി അധികാരത്തിലേറിയ ബി ജെ പിക്ക് ഇക്കുറി സംസ്ഥാനത്ത് അത്ര എളുമല്ല കാര്യങ്ങൾ. ഇതിനോടകം തന്നെ മന്ത്രിമാർ ഉൾപ്പെടെയുള്ള നേതാക്കൾ സമാജ്വാദി പാർട്ടിയിലേക്ക് ചേക്കേറി കഴിഞ്ഞു. കർഷക സമരങ്ങൾ ഉൾപ്പെടെ വിവിധ വിഷയങ്ങൾ പാർട്ടിക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തലുകൾ. അഭിപ്രായ സർവ്വേകൾ ബി ജെ പിക്ക് വിജയം പ്രവചിക്കുന്നുണ്ടെങ്കിലും സീറ്റുകൾ കുത്തനെ കുറയുമെന്നാണ് സർവ്വേകൾ വ്യക്തമാക്കുന്നത്.
'സാഹചര്യങ്ങൾ കഠിനമാകുമ്പോൾ തല ഉയർത്തിപിടിച്ച് തന്നെ നിൽക്കണം'..ചർച്ചയായി റിമ കല്ലിങ്കലിൻറെ ഫോട്ടോകൾ












Click it and Unblock the Notifications