മണിപ്പൂരിലെ സംഘർഷ സാഹചര്യം നേരിടാൻ കൂടുതൽ നടപടി; 20,000 പാരാമിലിട്ടറി ഉദ്യോഗസ്ഥരെ അയച്ച് കേന്ദ്രം
ന്യൂഡൽഹി: സംഘർഷ സാഹചര്യം കണക്കിലെടുത്ത് മണിപ്പൂരിലേക്ക് 20 കമ്പനി അർധസൈനിക വിഭാഗത്തെ കൂടി അയച്ച് കേന്ദ്രം. ഒരിടവേളക്ക് ശേഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അക്രമ സംഭവങ്ങൾ രൂക്ഷമാവുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ ഈ നടപടി. 20,000 അധിക അർധസൈനിക ഉദ്യോഗസ്ഥർ അടങ്ങുന്ന 20 കമ്പനികളെയാണ് സംഘർഷഭരിതമായ സംസ്ഥാനത്തേക്ക് അയച്ചത്.
നേരത്തെ ആഭ്യന്തരമന്ത്രി അമിത് ഷായുമായി നടന്ന കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെയായിരുന്നു ഈ തീരുമാനം ഉണ്ടായത്. ഈ കൂടിക്കാഴ്ച്ച അവസാനിച്ചതിന് ശേഷം 50 കമ്പനി അർധസൈനിക വിഭാഗത്തെ സംസ്ഥാനത്ത് വിന്യസിച്ചിരുന്നു. ഇതോടെ കഴിഞ്ഞ 10 ദിവസത്തിനിടെ വടക്കുകിഴക്കൻ സംസ്ഥാനത്ത് 90,000 അധിക അർധസൈനിക ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന മൊത്തം 90 കമ്പനികളെയാണ്വിന്യസിച്ചത് വിന്യസിച്ചത്.

'ഒരു സുരക്ഷാ അവലോകന യോഗം നടത്തി. ഈ യോഗത്തിൽ എല്ലാ ജില്ലകളുടെയും ഇംഫാൽ നഗരത്തിന്റെയും സുരക്ഷ ഞങ്ങൾ അവലോകനം ചെയ്‌തു. യോഗത്തിൽ സൈന്യം, പോലീസ്, സിആർപിഎഫ്, ബിഎസ്എഫ്, ഐടിബിപി ഉദ്യോഗസ്ഥർ പങ്കെടുത്തു. എന്ത് പ്രശ്‌നങ്ങൾ വന്നാലും നമ്മൾ ഒരുമിച്ച് നേരിടും. എല്ലാ ജില്ലകളിലെയും ഡിസിമാരുമായും എസ്‌പിമാരുമായും വിഷയങ്ങൾ ചർച്ച ചെയ്‌തു' മണിപ്പൂർ സർക്കാരിന്റെ സുരക്ഷാ ഉപദേഷ്‌ടാവ് കുൽദീപ് സിംഗ് വ്യക്തമാക്കി.
സംസ്ഥാനത്ത് നവംബർ ആദ്യവാരമാണ് വീണ്ടും സംഘർഷത്തിന് തുടക്കമായത്. കഴിഞ്ഞ വർഷം മെയിൽ ആരംഭിച്ച വംശീയ സംഘർഷം ഇതുവരെ സാരമായി ബാധിക്കാതിരുന്ന പുതിയ പ്രദേശങ്ങളിലേക്ക് കൂടി പ്രശ്‌നങ്ങൾ ബാധിച്ചു എന്നതാണ് ആശങ്ക ഉണർത്തുന്ന കാര്യം ഇതിന് പിന്നാലെ മുഖ്യമന്ത്രി ബീരേൻ സിംഗിന്റെ രാജി ആവശ്യം ശക്തമാണ്.
നവംബർ 7 ന് ജിരിബാം ജില്ലയിലെ സൈറൗൺ ഗ്രാമത്തിലെ വീട്ടിൽ ഹ്മർ സമുദായത്തിൽ നിന്നുള്ള ഒരു യുവതിയെ തീകൊളുത്തി കൊലപ്പെടുത്തിയതാണ് ഏറ്റവും പുതിയ ആക്രമണ സംഭവങ്ങളിലേക്ക് നയിച്ച കാര്യം. ഒക്ടോബർ 1നും നവംബർ 18നും ഇടയിൽ കുറഞ്ഞത് 16 വ്യത്യസ്‌ത അക്രമ സംഭവങ്ങളെങ്കിലും പ്രദേശത്ത് അരങ്ങേറിയെന്നാണ് വിവിധ മാധ്യമങ്ങൾ സൂചിപ്പിക്കുന്നത്.
ഇതിൽ കൊലപാതകങ്ങൾ, തീവെപ്പ്, വെടിവയ്പ്പ്, തട്ടിക്കൊണ്ട് പോവൽ എന്നിങ്ങനെയുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളും നടന്നിരുന്നു. നവംബർ 7നും 18നും ഇടയിലുള്ള കാലയളവിൽ ജിരിബാമിൽ മാത്രം 20 പേരെങ്കിലും കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്. ഇതോടെ കടുത്ത ആശങ്കയാണ് മേഖലയിൽ നിലനിൽക്കുന്നത്.
മുൻപ് സിആർപിഎഫ് ക്യാമ്പ് ആക്രമിച്ച സംഭവത്തിൽ 11 കുക്കി പോരാളികളെ വധിച്ചിരുന്നു. ഇത് വലിയ പ്രതിഷേധത്തിനും ആക്രമണത്തിനും ഇടയാക്കിയിരുന്നു. ഇതിനിടെ മെയ്‌തി വിഭാഗത്തിൽപെട്ട മൂന്ന് കുട്ടികൾ ഉൾപ്പെടെ ആറ് പേരെ ജിരിബാമിൽ നിന്ന് അജ്ഞാത ആയുധധാരികൾ തട്ടിക്കൊണ്ട് പോവുകയും ചെയ്‌തു. ശേഷം ഇതിൽ ചിലരുടെ മൃതദേഹങ്ങൾ പുഴയിൽ നിന്നുമാണ് കിട്ടിയത്.
കഴിഞ്ഞ വർഷം മെയ് 3 മുതൽ ഇംഫാൽ താഴ്‌വര ആസ്ഥാനമായി പ്രവർത്തിക്കുന്ന മെയ്‌തികളും വടക്കുകിഴക്കൻ സംസ്ഥാനത്തെ മലനിരകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കുക്കി-സോ ഗ്രൂപ്പുകളും തമ്മിലുള്ള വംശീയ സംഘർഷത്തിൽ 200-ലധികം ആളുകൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്.












Click it and Unblock the Notifications