മണിപ്പൂരിൽ അധികാരത്തിലേറിയാൽ 5 വർഷം കൊണ്ട് തീവ്രവാദ ഗ്രൂപ്പുകളുമായി ചർച്ച നടത്തും; അമിത് ഷാ
ദില്ലി; മണിപ്പൂരിൽ കോൺഗ്രസിനെ കടന്നാക്രമിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അഞ്ച് വർഷം മുമ്പ് വരെ ബന്ദും ഉപരോധവും മയക്കുമരുന്നും തീവ്രവാദവും നിലനിന്നിരുന്ന സംസ്ഥാനമായിരുന്നു മണിപ്പൂർ. എന്നാൽ അഞ്ച് വർഷങ്ങൾക്കിപ്പുറം എല്ലാത്തിനേയും നിയന്ത്രിച്ച് വികസനത്തിന്റെ പുതിയ പ്രതീക്ഷകൾക്ക് ബി ജെ പി സർക്കാർ തുടക്കമിട്ടെന്ന് അമിത് ഷാ പറഞ്ഞു.

സംസ്ഥാനത്തെ ജനങ്ങൾക്ക് അടിസ്ഥാന അവകാശങ്ങൾക്ക് വേണ്ടി പോലും സമരം ചെയ്യേണ്ടി വന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ബി ജെ പി ബന്ദ് അവസാനിപ്പിച്ചു. തീവ്രവാദത്തെ നിയന്ത്രിക്കുകയും വികസനത്തിന്റെ പുതിയ പ്രതീക്ഷകൾക്ക് തുടക്കമിടുകയും ചെയ്തു, അമിത് ഷാ പറഞ്ഞു.
കോൺഗ്രസ് ഭരണത്തിൽ 600-ലധികം തവണ ബന്ദ് നടന്നു. ബി.ജെ.പിയുടെ ഭരണത്തിൽ ഒരെണ്ണം പോലും ഉണ്ടായില്ല. മണിപ്പൂരിലെ എല്ലാ തീവ്രവാദ സംഘടനകളുമായും അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ബി ജെ പി ചർച്ചകൾ ആരംഭിക്കും. മണിപ്പൂരിലെ ഒരു യുവാവും വഴിതെറ്റിപ്പോകരുത്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ 9500 ഓളം യുവാക്കൾ ആക്രമം ഒഴിവാക്കി. അസമിൽ കർബി, ദിമാസ, ബോഡോ തീവ്രവാദികളുമായി സമാധാന ചർച്ചകൾ നടത്തിയത് ഹിമന്ത ബിശ്വ ശർമ്മ കാണിച്ചു തന്നു, അമിത് ഷാ പറഞ്ഞു.
ബി.ജെ.പി വീണ്ടും അധികാരത്തിൽ വന്നാൽ ഉടൻ തന്നെ മണിപ്പൂരിന്റ ദീർഘകാല ആവശ്യമായ എയിംസ് പൂർത്തീകരിക്കുമെന്ന് ഷാ പറഞ്ഞു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സ്ത്രീശക്തിയുടെ ബഹുമാനാർത്ഥം 10 പുതിയ ഇമാ മാർക്കറ്റുകൾ (പരമ്പരാഗത സ്ത്രീ വിപണികൾ), ഇന്ത്യയുടെ റെയിൽ ഭൂപടത്തിൽ മണിപ്പൂരിനെ അടയാളപ്പെടുത്തുന്ന 121 കിലോമീറ്റർ നീളമുള്ള ജിരിബാം-തുപുൾ-ഇംഫാൽ പാത, 16,000 23 കോടി രൂപ ചെലവിൽ നിരവധി ദേശീയ പാതകൾ , ആറ് മാസത്തിനുള്ളിൽ മണിപ്പൂരിലെ നൈപുണ്യ വികസന സർവകലാശാല എന്നിവ ബിജെപി സംസ്ഥാനത്ത് നടപ്പാക്കും.
2017-ന് മുമ്പ് മണിപ്പൂരിൽ ഒരു സ്റ്റാർട്ടപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളൂ, അത് ഗാന്ധി കുടുംബത്തിന്റെ സ്റ്റാർട്ടപ്പ് ആയിരുന്നു. എന്നാൽ ഇന്ന് സംസ്ഥാനത്ത് 5477 സ്റ്റാർട്ട് അപ്പുകൾ ഉണ്ട്. 'ഡബിൾ എൻജിൻ' സർക്കാരിന് അഞ്ച് വർഷം കൂടി തരൂ. ഞങ്ങൾ തീവ്രവാദികളുമായി സമാധാന ചർച്ച നടത്തി അവരെ മുഖ്യധാരയുടെ ഭാഗമാക്കുമെന്നും അമിത് ഷാ പറഞ്ഞു.












Click it and Unblock the Notifications