ഇന്ത്യയുടെ കയറ്റുമതി നിരോധനം; ഗോതമ്പിന് അന്താരാഷ്ട്ര വിലയിൽ ആറ് ശതമാനം വർധനവ്
ഡൽഹി; ഇന്ത്യ ഗോതമ്പ് കയറ്റുമതി നിരോധിച്ചതിന് പിന്നാലെ ആ ഗോളതലത്തിൽ അതിന്റെ പ്രത്യാഘാതം അനുഭവപ്പെട്ടു. ശനിയാഴ്ച ആഗോള വിപണികൾ തുറന്നപ്പോൾ ഗോതമ്പിന്റെ അന്താരാഷ്ട്ര വിലയിൽ ആറ് ശതമാനം വർധനവ് രേഖപ്പെടുത്തി. അതേ സമയം ഇന്ത്യയിൽ പ്രാദേശികമായി വിവിധ സംസ്ഥാനങ്ങളിൽ ഗോതമ്പിന് നാല് മുതൽ എട്ട് ശതമാനം വരെ വിലയിടിഞ്ഞു. നിലവിൽ രാജസ്ഥാനിൽ ക്വിന്റലിന് 200-250 രൂപ, പഞ്ചാബിൽ 100-150 രൂപ, ഉത്തർപ്രദേശിൽ 100 രൂപ എന്നിങ്ങനെയാണ് ഗോതമ്പിന്റെ വില.
നേരത്തെ യുക്രൈൻ റഷ്യ യുദ്ധത്തെ തുടർന്ന് ഗോതമ്പിന് ആ ഗോള തലത്തിൽ 60 ശതമാനത്തിലധികം വില ഉയർന്നിരുന്നു. ലോക ഗോതമ്പ് കയറ്റുമതിയുടെ ഏകദേശം മൂന്നിലൊന്നും റഷ്യയും യുക്രൈനും ചേർന്നാണ് നിയന്ത്രിച്ചിരുന്നത്. ലോക ഗോതമ്പ് കയറ്റുമതിയുടെ 5 ശതമാനത്തോളം ആണ് ഇന്ത്യ നിയന്ത്രിക്കുന്നത്. ഇന്ത്യയുടെ കയറ്റുമതി നിരോധനത്തെ തുടർന്ന് ചിക്കാഗോയിൽ തിങ്കളാഴ്ച വില 5.9 ശതമാനം ഉയർന്ന് 12.47 ഡോളറിലെത്തി രണ്ട് മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഇന്ത്യ നിരോധനം ഏർപ്പെടുത്തിയ മെയ് 13-ന് കഴിഞ്ഞ ട്രേഡിംഗ് സെഷനിലെ ക്ലോസിംഗ് വില 11.77 ഡോളറായിരുന്നു.
ഇന്ത്യൻ ഗവൺമെന്റിന്റെ ഡിപ്പാർട്ട്‌മെന്റ് ഓഫ് കൊമേഴ്‌സ് പോർട്ടലിന്റെ കണക്കനുസരിച്ച്, 2021-22 സാമ്പത്തിക വർഷത്തിലെ ആദ്യ 11 മാസങ്ങളിൽ രാജ്യം 66.41 ലക്ഷം ടൺ ഗോതമ്പ് കയറ്റുമതി ചെയ്തു. 2021 ജൂലൈ മുതൽ 2022 ജൂൺ വരെയുള്ള 12 മാസങ്ങളിൽ ഇന്ത്യയിൽ നിന്നുള്ള ഗോതമ്പ് കയറ്റുമതി 10 ദശലക്ഷം മെട്രിക് ടൺ ആയിരുന്നു. നടപ്പ് സാമ്പത്തിക വർഷം 2022 ഏപ്രിൽ മുതൽ 2023 മാർച്ച് വരെ, ഏകദേശം 45 ലക്ഷം മെട്രിക് ടൺ ഗോതമ്പ് കയറ്റുമതിക്കായി കരാർ ചെയ്തിട്ടുണ്ടെന്ന് ഇന്ത്യൻ സർക്കാർ കണക്കാക്കുന്നു. ഇതിൽ, 2022 ഏപ്രിലിൽ മാത്രം 14.63 ലക്ഷം മെട്രിക് ടൺ കയറ്റുമതി ചെയ്തു. കഴിഞ്ഞ വർഷം ഇതേ മാസം 2.43 ലക്ഷം മെട്രിക് ടൺ മാത്രമായിരിന്നു കയറ്റുമതി ചെയ്തത്.
അതേ സമയം ഇന്ത്യയുടെ ഗോതമ്പ് കയറ്റുമതി നിരോധനത്തിൽ ജി 7 രാജ്യങ്ങൾ നിരാശ പ്രകടിപ്പിച്ചു. "എല്ലാവരും കയറ്റുമതി നിയന്ത്രണങ്ങൾ ഏർപ്പെടുത്താനോ വിപണികൾ അടയ്ക്കാനോ തുടങ്ങിയാൽ അത് പ്രതിസന്ധിയെ കൂടുതൽ വഷളാക്കും." ജർമ്മനിയിൽ നടന്ന ജി-7 കാർഷിക മന്ത്രിമാരുടെ യോഗത്തിന് ശേഷം ജർമ്മൻ കൃഷി മന്ത്രി സെം ഓസ്ഡെമിർ പറഞ്ഞു. എന്നാൽ വിലക്കയറ്റം കണക്കിലെടുത്താണ് നിരോധനമെന്ന് കേന്ദ്ര ഭക്ഷ്യ സെക്രട്ടറി സുധാൻഷു പാണ്ഡെ പറഞ്ഞു. 2022 കലണ്ടർ വർഷത്തിൽ റീട്ടെയിൽ പണപ്പെരുപ്പം തുടർച്ചയായി നാല് മാസങ്ങളായി 6 ശതമാനത്തിന് മുകളിൽ ആയിരുന്നു. അതേ സമയം ഇന്ത്യയുടെ കയറ്റുമതി നിരോധനത്തിന്റെ ആഘാതം താഴ്ന്ന വരുമാനമുള്ള വികസ്വര രാജ്യങ്ങൾക്ക് ആനുപാതികമായി അനുഭവപ്പെടുമെന്ന് ഗവേഷണ വിശകലന വിദഗ്ധർ പറഞ്ഞു.
സൗദിയില്‍ വന്‍ പരിഷ്കാരം വരുന്നു; യുഎഇ മോഡല്‍... ജോലി കൂടുതല്‍ ആനന്ദകരം, അവധി കൂടും
ഇന്ത്യ ഒഴികെ മിക്ക ഏഷ്യൻ സമ്പദ്‌വ്യവസ്ഥകളും ആഭ്യന്തര ഉപഭോഗത്തിനായി ഇറക്കുമതി ചെയ്യുന്ന ഗോതമ്പിനെയാണ് ആശ്രയിക്കുന്നത്. ഇന്ത്യയുടെ തീരുമാനം ബംഗ്ലാദേശിൽ വൻ ആഘാതം സൃഷ്ടിക്കും. ഇന്ത്യൻ ഗോതമ്പ് ഏറ്റവും കൂടുതൽ വാങ്ങുന്ന രാജ്യമാണ് ബംഗ്ലാദേശ്. കഴിഞ്ഞ വർഷം മാത്രം ഇന്ത്യയിൽ നിന്ന് 38 ലക്ഷം ടൺ ഗോതമ്പാണ് ബംഗ്ലാദേശ് ഇറക്കുമതി ചെയ്തത്. ശ്രീലങ്ക, യുഎഇ, ഇന്തോനേഷ്യ, ഫിലിപ്പീൻസ്, നേപ്പാൾ എന്നിവയാണ് ഇന്ത്യൻ ഗോതമ്പിന്റെ മറ്റ് വലിയ ഇറക്കുമതിക്കാർ. കയറ്റുമതി നിരോധനം ഇന്ത്യ നിലവിൽ കൊണ്ടു വന്നെങ്കിലും പ്രത്യേക അഭ്യർത്ഥനകൾ നടത്തുന്ന രാജ്യങ്ങൾക്ക് ഗോതമ്പ് നൽകാൻ ഇന്ത്യ തയ്യാറാണെന്നും അറിയിച്ചിട്ടുണ്ട്.
Recommended Video