ഹിന്ദുക്കൾക്കെതിരായ ആക്രമണം, ബന്ധത്തിൽ വിള്ളൽ; ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ബംഗ്ലാദേശിലേക്ക്
ന്യൂഡൽഹി: ഇരു രാജ്യങ്ങൾക്കും ഇടയിലെ നയതന്ത്ര ബന്ധത്തിൽ വിള്ളൽ വീണതിന് പിന്നാലെ ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ബംഗ്ലാദേശിലേക്ക്. ഡിസംബർ 9ന് അദ്ദേഹം ബംഗ്ലാദേശിൽ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് അഭയം നൽകിയത് ഉൾപ്പെടെ ഇന്ത്യയുമായി അടുത്തകാലത്തായി അത്ര നല്ല ബന്ധമല്ല ബംഗ്ലാദേശ് വച്ചുപുലർത്തുന്നത്.
ഇതിനിടയിലാണ് വിദേശകാര്യ സെക്രട്ടറിയുടെ സന്ദർശനം. ബംഗ്ലാദേശിലെ ഹിന്ദുക്കൾക്ക് എതിരായ ആക്രമണത്തിൽ നിരന്തരം ഇന്ത്യ അതൃപ്‌തി അറിയിച്ചിരുന്നു. അടുത്തിടെ ഹിന്ദുക്കളുടെയും മറ്റ് ന്യൂനപക്ഷങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്ന് ഇന്ത്യ ബംഗ്ലാദേശിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കം.

'വിദേശകാര്യ സെക്രട്ടറി ഡിസംബർ 9ന് വിദേശകാര്യ ഓഫീസ് കൂടിയാലോചനകൾക്കായി ബംഗ്ലാദേശ് സന്ദർശിക്കും. ഇത് ബംഗ്ലാദേശുമായുള്ള നമ്മുടെ ഘടനാപരമായ ആശയവിനിമയത്തിന്റെ ഭാഗമാണ്' വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്‌സ്വാൾ വെള്ളിയാഴ്‌ച അറിയിച്ചു. സന്ദർശനത്തിന്റെ കൂടുതൽ വിവരങ്ങൾ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടിട്ടില്ല.
അതേസമയം, കഴിഞ്ഞയാഴ്‌ച പ്രമുഖ ഹിന്ദു സന്യാസി ചിൻമയ് കൃഷ്‌ണദാസ് ബ്രഹ്മചാരിയെ രാജ്യദ്രോഹക്കുറ്റം ചുമത്തി ബംഗ്ലാദേശ് പോലീസ് അറസ്‌റ്റ് ചെയ്യുകയും പിന്നീട് കോടതി ജാമ്യം നിഷേധിക്കുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ രീതിയിൽ പ്രതിഷേധങ്ങൾ നടന്നിരുന്നു.
ബംഗ്ലാദേശിലെ ഹിന്ദു സമൂഹത്തിനിടയിൽ വളരെ പ്രസിദ്ധനാണ് ചിന്മയ് കൃഷ്‌ണദാസ്. അദ്ദേഹത്തിന്റെ അറസ്‌റ്റിന് പിന്നലെ ഇന്ത്യ ബംഗ്ലാദേശിനെ ആശങ്ക അറിയിച്ചിരുന്നു. എന്നാൽ ഇത് തികച്ചും തങ്ങളുടെ ആഭ്യന്തര കാര്യമാണ് എന്ന നിലപാടാണ് ബംഗ്ലാദേശ് ഇക്കാര്യത്തിൽ വച്ചുപുലർത്തിയിരിക്കുന്നത്. വിഷയത്തിൽ ഇന്നും വിദേശകാര്യ മന്ത്രാലയം വക്താവ് പ്രതികരിച്ചു.
രാജ്യദ്രോഹക്കുറ്റം ചുമത്തി ചിന്മയ് കൃഷണദാസ് അസ്‌റ്റിലായ കേസ് നീതിപൂർവകവും സുതാര്യവുമായ രീതിയിൽ കൈകാര്യം ചെയ്യപ്പെടുമെന്ന പ്രതീക്ഷയാണ് ഇന്ത്യ പങ്കുവയ്ക്കുന്നത്. മുഹമ്മദ് യൂനിസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല ഭരണകൂടം അധികാരം ഏറ്റെടുത്ത ശേഷമാണ് ഇന്ത്യയും ബംഗ്ലദേശും തമ്മിലുള്ള അസ്വാരസ്യങ്ങൾക്ക് തുടക്കമായത്.
അടുത്തിടെ അഗർത്തലയിലെ ബംഗ്ലാദേശ് അസിസ്‌റ്റന്റ് ഹൈക്കമ്മീഷൻ പരിസരത്തിലേക്ക് പ്രതിഷേധക്കാർ കടന്നുകയറുകയും രാജ്യത്തിന്റെ പതാക കീറുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെ അഗർത്തലയിലെ അസിസ്‌റ്റന്റ് ഹൈക്കമ്മീഷൻ ഓഫീസ് അവരുടെ വിസ, കോൺസുലാർ സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരികുകയാണ്.
സംഭവത്തിൽ ഏഴ് പേരെ ത്രിപുര പോലീസ് അറസ്‌റ്റ് ചെയ്യുകയും മൂന്ന് ഉദ്യോഗസ്ഥരെ നിയമലംഘനം കണ്ടെത്തിയതിനെ തുടർന്ന് സസ്‌പെൻഡ് ചെയ്യുകയും ചെയ്‌തിരുന്നു. ധാക്കയുടെ ഹൈക്കമ്മീഷന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിക്കാൻ ഇന്ത്യൻ ഹൈക്കമ്മീഷണർ പ്രണയ് വർമയെ ചൊവ്വാഴ്‌ച ബംഗ്ലാദേശ് വിളിച്ചു വരുത്തിയിരുന്നു. ഈ സാഹചര്യത്തിൽ ഇന്ത്യൻ വിദേശകാര്യ സെക്രട്ടറിയുടെ വരവ് കൂടുതൽ നിർണായകമാണ്.












Click it and Unblock the Notifications