കാശ്‌മീർ തിരഞ്ഞെടുപ്പ്; 'സംസ്ഥാന പദവി പുനസ്ഥാപിക്കും', ആർട്ടിക്കിൾ 370 തൊടാതെ കോൺഗ്രസ് പ്രകടന പത്രിക
ശ്രീനഗർ: ജമ്മു കാശ്‌മീർ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തുവിട്ട് കോൺഗ്രസ്. സെപ്റ്റംബർ പതിനെട്ടിന് ഒന്നാംഘട്ട വോട്ടെടുപ്പ് ആരംഭിക്കാനിരിക്കെയാണ് തിങ്കളാഴ്‌ച കോൺഗ്രസിന്റെ പ്രകടന പത്രിക പുറത്ത് വന്നത്. കാശ്‌മീരിന്റെ എടുത്ത് കളഞ്ഞ സംസ്ഥാന പദവി പുനസ്ഥാപിക്കും എന്നാണ് പത്രികയിലെ പ്രധാന വാഗ്‌ദാനങ്ങളിൽ ഒന്ന്. എന്നാൽ ആർട്ടിക്കിൾ 370നെ കുറിച്ച് ഇതിൽ ഒരു പരാമർശവും നടത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
കോൺഗ്രസിന്റെ ജമ്മു കാശ്‌മീരിലെ സഖ്യ കക്ഷിയായ നാഷണൽ കോൺഫറൻസ് ഉൾപ്പെടെ ഇവിടുത്തെ പ്രാദേശിക കക്ഷികൾ എല്ലാം നിരന്തരം ഉയർത്തുന്ന വിഷയമായ ആർട്ടിക്കിൾ 370 അഥവാ കാശ്‌മീരിന്റെ പ്രത്യേക അവകാശങ്ങളെ കുറിച്ച് ഒരക്ഷരം മിണ്ടാതെയാണ് കോൺഗ്രസിന്റെ പ്രകടന പത്രിക പുറത്തുവിട്ടത്. സെപ്റ്റംബർ പതിനെട്ടിന് ആദ്യഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ പ്രചാരണത്തിന്റെ അവസാന ദിവസമായ പതിനാറിനാണ് അവർ പ്രകടന പത്രിക പുറത്തിറക്കിയത്.

ജമ്മു കാശ്‌മീരിന് കേന്ദ്ര സർക്കാർ സംസ്ഥാന പദവി നൽകുമെന്ന് ഉറപ്പാക്കുമെന്നും എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു ഭരണമായിരിക്കും അധികാരം കിട്ടിയാൽ തങ്ങൾ നടത്തുകയെന്നും കോൺഗ്രസ് പാർട്ടി അവകാശപ്പെടുന്നു. കോൺഗ്രസിനും സഖ്യ കക്ഷികൾക്കും വോട്ട് ചെയ്‌താൽ ജനങ്ങൾക്ക് അവരുടെ അധികാരം കിട്ടുമെന്നായിരുന്നു കോൺഗ്രസ് വക്താവ് പവൻ ഖേര ശ്രീനഗറിൽ നടന്ന പരിപാടിയിൽ മാധ്യമങ്ങളോട് പറഞ്ഞത്.
നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മേഖലയിൽ വന്നഎത്തിയ മുതിർന്ന കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ ഭൂരിഭാഗം പേരും ആർട്ടിക്കിൾ 370 പുനസ്ഥാപിക്കൽ വിഷയത്തിൽ മൗനം പാലിക്കുകയായിരുന്നു. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും തങ്ങളുടെ കാശ്‌മീർ സന്ദർശന വേളയിൽ ഈ വിഷയം സംസാരിക്കുന്നതിൽ നിന്ന് വിട്ടുനിന്നു എന്നതും പ്രത്യേകം എടുത്തു പറയേണ്ടതാണ്.
2019 ഓഗസ്‌റ്റിലാണ് കാശ്‌മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 കേന്ദ്ര സർക്കാർ റദ്ദാക്കിയത്. ഇതിന് പിന്നാലെ സംസ്ഥാനത്തിന് അകത്തും പുറത്തും ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ നാഷണൽ കോൺഫറൻസ്, പിഡിപി തുടങ്ങിയ പ്രാദേശിക കക്ഷികളുടെ പ്രധാന വാഗ്‌ദാനം ആർട്ടിക്കിൾ 370 തിരിച്ചുകൊണ്ട് വരും എന്നതാണ്.
കോൺഗ്രസ് പ്രകടന പത്രിക: മറ്റ് വാഗ്‌ദാനങ്ങൾ
ജോലികൾ, സർക്കാർ കരാറുകൾ, ഭൂമി അനുവദിക്കൽ, പ്രകൃതിവിഭവ ഇളവുകൾ എന്നിവയുടെ കാര്യത്തിൽ ജമ്മു കാശ്‌മീർ നിവാസികൾക്ക് പ്രഥമ പരിഗണന നൽകുമെന്ന് പാർട്ടി അറിയിച്ചു. ഒരു ലക്ഷം ഒഴിവുകൾ സർക്കാർ മേഖലയിൽ നികത്തുമെന്ന് വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്. ഒരു വർഷത്തേക്ക് പ്രതിമാസം 3,500 രൂപ വരെ യുവാക്കൾക്ക് തൊഴിലില്ലായ്‌മ വേതനം നൽകുമെന്നും അവർ അറിയിച്ചു.
ഭൂപരിഷ്‌കരണത്തെക്കുറിച്ചുള്ള വിഷയത്തിലും കാര്യമായ വാഗ്‌ദാനങ്ങൾ പാർട്ടി നൽകിയിട്ടുണ്ട്. ഭൂരഹിതരായ കർഷകർക്ക് 99 വർഷത്തെ പാട്ടം ക്രമീകരിക്കുമെന്നാണ് പത്രികയിൽ പറയുന്നത്. എല്ലാ കർഷകർക്കും 4000 രൂപ വാർഷിക സഹായം, ആപ്പിളിന് കിലോയ്ക്ക് 72 രൂപ, എല്ലാ വിളകൾക്കും പ്രകൃതി ദുരന്തങ്ങൾക്കെതിരെ 100 ശതമാനം ഇൻഷുറൻസ് എന്നിവയും വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്.












Click it and Unblock the Notifications