ജാർഖണ്ഡ് തിരഞ്ഞെടുപ്പ് ചൂടിലേക്ക്; വൻ നീക്കങ്ങളുമായി കോൺഗ്രസ്, നേതാക്കൾക്ക് പ്രത്യേകം ചുമതലകൾ, കാരണം?
റാഞ്ചി: ഹരിയാനയിലും ജമ്മു കാശ്‌മീരിലും തിരഞ്ഞെടുപ്പ് പോരാട്ടം കൊടുമ്പിരിക്കൊണ്ടിരിക്കെ ജാർഖണ്ഡിലും പാർട്ടികൾ നീക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. വോട്ടെടുപ്പ് തീയതികൾ പ്രഖ്യാപിച്ചില്ലെങ്കിലും അധികം വൈകാതെ തന്നെ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഇക്കുറി ഇന്ത്യ സഖ്യത്തിന്റെ മുൻനിരയിൽ സംസ്ഥാനത്ത് പോരാട്ടത്തിന് ചുക്കാൻ പിടിക്കുന്ന കോൺഗ്രസ് പുതിയ നീക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു.
ബിജെപി ഇത്തവണ സംസ്ഥാനത്ത് ഏത് വിധേയനായും ഭരണം പിടിക്കുക എന്ന ചിന്തയുമായാണ് മുന്നോട്ട് പോവുന്നത്. അത് കൂടി കണക്കിലെടുത്താണ് കോൺഗ്രസ് തങ്ങളുടെ പോരാട്ടം കടുപ്പിക്കുന്നത്. ഏറ്റവും ഒടുവിലായി ബിജെപി നടത്തിയ പരിവർത്തൻ യാത്രയോട് ഏറ്റുമുട്ടാനായി ജൻ സംവദ് അഭിയാൻ നടത്താൻ ഒരുങ്ങുകയാണ് കോൺഗ്രസ് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഇത് കൂടാതെ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാനിരിക്കെ കോൺഗ്രസ് നേതാക്കൾക്ക് കൂടുതൽ ചുമതലകൾ നൽകി വരികയാണ്. മുതിർന്ന നേതാക്കളെ കൂടി ഉൾപ്പെടുത്തി സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രചരണം മെച്ചപ്പെടുത്താനും ബിജെപിയെ അധികാരത്തിൽ നിന്ന് അകറ്റി നിർത്താനുമാണ് കോൺഗ്രസ് ശ്രമിക്കുന്നത്.
ഗാന്ധി ജയന്തി ദിനത്തിലാണ് കോൺഗ്രസ് സംസ്ഥാനത്ത് സജീവമായി പ്രചരണം ആരംഭിച്ചത്. ജാർഖണ്ഡിലെ തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ നിർണായകമാവുന്ന നീക്കമാണ് ഇപ്പോൾ കോൺഗ്രസ് നടത്തുന്നത്. ജാർഖണ്ഡിലെ 5 ഡിവിഷനുകളിലായി ആകെ 6 സംഘങ്ങളായാണ് കോൺഗ്രസ് സമിതികൾ രൂപീകരിച്ചിരിക്കുന്നത്.
സംസ്ഥാന തലത്തിലെ നേതാക്കൾ വിവിധ ഡിവിഷനുകളിൽ നേരിട്ടിറങ്ങി പൊതുജനങ്ങളുമായി സമ്പർക്കത്തിൽ ഏർപ്പെട്ട ശേഷമാണ് ഈ തീരുമാനം എടുത്തതെന്നാണ് വിവരം. പ്രചാരണ സമിതി പ്രസിഡന്റ് കൂടിയായ സുബോധ്കാന്ത് സഹായാണ് ഇക്കാര്യങ്ങൾ നിരീക്ഷിക്കുന്നത്. ചിട്ടയായ പ്രവർത്തനത്തിലൂടെ മുന്നേറ്റം ഉണ്ടാക്കുക എന്നതാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.
സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ കേശവ് മഹാതോ കമലേഷ്, മുതിർന്ന നേതാക്കളായ ഡോ. രാമേശ്വർ ഒറോൺ, രാജേഷ് താക്കൂർ, സുഖ്ദേവ് ഭഗത് എന്നിങ്ങനെ പലരും ഈ ചുമതല ഏറ്റെടുത്ത നേതാക്കളിൽ ഉൾപ്പെടുന്നു. ഇവർക്ക് നൽകിയ മേഖലകളിലെ തിരഞ്ഞെടുപ്പ് പ്രവർത്തനം ഏകോപിപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
കൂടാതെ പാർട്ടി സംസ്ഥാന ഘടകം വെള്ളിയാഴ്‌ച റാഞ്ചിയിലും ബൊക്കാറോയിലും ആരംഭിച്ച 'ജൻ സംവദ് അഭിയാൻ' യാത്രയും അതിലെ പ്രധാന നീക്കങ്ങളിൽ ഒന്നാണ്. സംസ്ഥാനത്തെ 33 മണ്ഡലങ്ങൾ യാത്രയിലൂടെ എത്തുക എന്നതാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. പാർട്ടിക്ക് ജയപ്രതീക്ഷയുള്ള മണ്ഡലങ്ങളാണ് യാത്രയ്ക്കായി തിരഞ്ഞെടുത്തതെന്ന് ചില അടുത്തവൃത്തങ്ങൾ വ്യക്തമാക്കുന്നു.
അതിലൂടെ ബിജെപിയുടെ സാധ്യതകൾ പൂർണമായും ഇല്ലാതാക്കുക എന്നതാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയും കോൺഗ്രസ്-ജെഎംഎം നേതൃത്വം നൽകുന്ന ഇന്ത്യ സഖ്യവുമാണ് നേരിട്ട് ഏറ്റുമുട്ടുന്നത്. അതുകൊണ്ട് തന്നെ ഏറെ നിർണായകമാണ് ഈ ഫലങ്ങൾ. ബിജെപിയും കോൺഗ്രസും ആ ഗൗരവത്തോടെയാണ് തിരഞ്ഞെടുപ്പിനെ സമീപിക്കുന്നത്.












Click it and Unblock the Notifications