സുപ്രീം കോടതിയുടെ അഭ്യര്‍ത്ഥന, അഖിലേന്ത്യാ പ്രതിഷേധം അവസാനിപ്പിച്ച് ഡോക്ടര്‍മാര്‍
ന്യൂഡല്‍ഹി: കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടര്‍ ക്രൂരമായ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ അഖിലേന്ത്യ മെഡിക്കല്‍ അസോസിയേഷന്‍ നടത്തി വന്ന പ്രതിഷേധ പ്രകടനം അവസാനിപ്പിച്ചു. സുപ്രീം കോടതിയില്‍ നിന്ന് പോസിറ്റീവായ ഇടപെടലുണ്ടായതിനെ തുടര്‍ന്നാണ് പ്രതിഷേധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.
കഴിഞ്ഞ ദിവസം പ്രതിഷേധിക്കുന്ന ഡോക്ടര്‍മാരോട് ജോലിയില്‍ പ്രവേശിക്കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. കടുത്ത നടപടികളൊന്നും എടുക്കില്ലെന്നും ഡോക്ടര്‍മാര്‍ക്ക് സുപ്രീം കോടതി ഉറപ്പ് നല്‍കിയിരുന്നു. ഡോക്ടര്‍മാരുടെ സംഘടനയായ ഫായ്മ പ്രതിഷേധ പ്രകടനം അവസാനിപ്പിക്കുകയാണെന്ന് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ അറിയിക്കുകയായിരുന്നു.

അതേസമയം കൂടുതല്‍ സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യത്തില്‍ അടക്കം നിയമപരമായ പോരാട്ടം തുടരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്ന് നിരവധി റെസിഡന്റ് ഡോക്ടര്‍മാരുടെ സംഘടനകള്‍ സമരം അവസാനിപ്പിച്ചിരുന്നു. ഡല്‍ഹി എയിംസ്, ആര്‍എംഎല്‍ ഹോസ്പിറ്റല്‍, ലേഡി ഹാര്‍ഡിഞ്ച് മെഡിക്കല്‍ കോളേജ്, ഇന്ദിരാ ഗാന്ധി ആശുപത്രി എന്നിവിടങ്ങളില്‍ റെസിഡന്റ് ഡോക്ടര്‍മാരെല്ലാം സമരം അവസാനിപ്പിച്ച് ജോലിയില്‍ പ്രവേശിച്ചിരുന്നു.
നേരത്തെ സുപ്രീം കോടതി ആര്‍ജി കാര്‍ ആശുപത്രിയിലെ ദാരുണമായ സംഭവത്തില്‍ സ്വമേധയാ കേസെടുത്തിരുന്നു. കഴിഞ്ഞ ദിവസം ഡോക്ടര്‍മാരോട് കോടതിയില്‍ ജോലിയില്‍ തിരികെ കയറാന്‍ അഭ്യര്‍ത്ഥിക്കുകയായിരുന്നു. ഞങ്ങള്‍ ഇവിടെയിരിക്കുന്നത് നിങ്ങളുടെ സുരക്ഷ ഉറപ്പാക്കാനാണ്. ദയവായി ഞങ്ങളെ വിശ്വസിക്കൂ. ഈ വിഷയം കല്‍ക്കത്ത ഹൈക്കോടതിയിലേക്ക് വിടാതിരുന്നത് അതുകൊണ്ടാണെന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പറഞ്ഞു.
അതേസമയം ജൂനിയര്‍ ഡോക്ടറുടെ കൊലപാതകത്തില്‍ മുന്‍ കോളേജ് പ്രിന്‍സിപ്പാളിനെതിരെയും പോലീസിനെതിരെയും സുപ്രീം കോടതി രൂക്ഷ വിമര്‍ശനമുന്നയിച്ചു. പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ വീഴ്ച്ച വരുത്തിയെന്നും, അതിനെ ന്യായീകരിക്കാനാവില്ലെന്നും കോടതി പറഞ്ഞു. സംഭവത്തില്‍ മുന്‍ പ്രിന്‍സിപ്പാള്‍ ഡോ സന്ദീപ് ഘോഷിന്റെ നിലപാടിനെയും സുപ്രീം കോടതി ചോദ്യം ചെയ്തു.
മൃതദേഹം കണ്ടെത്തി 14 മണിക്കൂര്‍ കഴിഞ്ഞ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ എന്ത് അര്‍ത്ഥമാണ് ഉള്ളത്. പ്രിന്‍സിപ്പാള്‍ സംഭവം നടന്ന ഉടനെ വന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പറയണമായിരുന്നു. എന്നാല്‍ ആരുമായിട്ടാണ് അദ്ദേഹം ബന്ധപ്പെട്ടത്. രാജിവെച്ച ഉടനെ തന്നെ അദ്ദേഹം മറ്റൊരു കോളേജിന്റെ പ്രിന്‍സിപ്പാളായി നിയമിതനായെന്നും സുപ്രീം കോടതി ചൂണ്ടിക്കാണിച്ചു. ഈ വിഷയത്തില്‍ സംസ്ഥാനം പ്രത്യേകമായി മറുപടി നല്‍കുമെന്നും ബംഗാളിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കപില്‍ സിബല്‍ പറഞ്ഞു.












Click it and Unblock the Notifications