കർണാടകയിൽ ബിജെപിയുടെ നമ്പർ 105 ആയി.. ഒരു എംഎൽഎ യെദ്യൂരപ്പയുടെ വീട്ടിലെത്തി പിന്തുണ അറിയിച്ചു..
ബെംഗളൂരു: കര്‍ണാടകത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ബിജെപിയുടെ നീക്കങ്ങള്‍ക്ക് പ്രതീക്ഷേറുന്നു. സ്വതന്ത്ര എംഎല്‍എയാണ് സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുള്ളത്. സ്വതന്ത്ര എംഎല്‍എ ആര്‍ ശങ്കര്‍ മുതിര്‍ന്ന ബിജെപി നേതാവും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ യെദ്യൂരപ്പയുടെ വീട്ടിലെത്തി പിന്തുണ അറിയിക്കുകയായിരുന്നു.
കര്‍ണാടകത്തിലെ റാണിബെന്നൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്ന് വിജയിച്ച കര്‍ണാടക പ്രജ്ഞാവന്താ ജനതാ പാര്‍ട്ടിയ്ക്ക് വേണ്ടിയാണ് ആര്‍ ശങ്കര്‍ മത്സരിച്ചത്. 63,910 വോട്ടുകള്‍ക്കാണ് ശങ്കറിന്റെ വിജയം. 222 സീറ്റുകളിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് 104 സീറ്റുകളാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. നിലവില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ 112 സീറ്റുകളുടെ കേവല ഭൂരിപക്ഷമാണ് വേണ്ടത്. ആര്‍ ശങ്കറിന്റെ പിന്തുണ ലഭിക്കുന്നതോടെ ഏഴ് സീറ്റുകള്‍ കൂടി ലഭിച്ചാല്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള അവസരം ലഭിക്കും.

കര്‍ണാടകത്തില്‍ അധികാരം പിടിച്ചെടുക്കാന്‍ നിര്‍ണായക നീക്കങ്ങള്‍ നടത്തുന്നതിനിടെ എന്തുവില കൊടുത്തും അധികാരം നിലനിര്‍ത്താനുള്ള നീക്കങ്ങളാണ് കോണ്‍ഗ്രസ് നടത്തുന്നത്. സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി എന്തുമാര്‍ഗ്ഗവും സ്വീകരിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ വ്യക്തമാക്കിയിരുന്നു.
ജനതാദളും കോണ്‍ഗ്രസും തമ്മില്‍ സഖ്യമുണ്ടാക്കി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന സൂചനകള്‍ പുറത്തുവന്നതോടെ ബിജെപി പുതിയ തന്ത്രങ്ങള്‍ പയറ്റി തുടങ്ങിയിട്ടുണ്ട്. കോണ്‍ഗ്രസ്- ജനതാദള്‍ സഖ്യത്തോട് വിയോജിപ്പുള്ളവരെ കൂട്ടുപിടിച്ച് സര്‍ക്കാര്‍ രൂപീകരിക്കാനാണ് നീക്കം. ഏഴ് കോണ്‍ഗ്രസ് എംഎല്‍എമാരെയും ജനതാദളില്‍ നിന്നുള്ള അഞ്ച് എംഎല്‍എമാരെയും ചാക്കിട്ട് പിടിക്കാനാണ് ബിജെപിയുടെ നീക്കമെന്നാണ് സൂചന. ഇതിന് പുറമേ തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന രണ്ട് എംഎല്‍എമാര്‍ രാജിസന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും സൂചനകളുണ്ട്. ഇതിനെല്ലാം പുറമേ അപ്രതീക്ഷിതമായി സ്വതന്ത്രന്‍ ബിജെപിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തുന്നത്.












Click it and Unblock the Notifications