ഇന്ത്യന്‍ ചാരനോ? അതോ ബിസിനസുകാരനോ?; കുല്‍ഭൂഷന്‍ ജാദവ് കേസിന്‍റെ നാള്‍വഴികളും വാദങ്ങളും
ദില്ലി: പാക്കിസ്താനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷന്‍ ജാദവിന്‍റെ കേസില്‍ ഹേഗിലെ രാജ്യാന്തര നീതിന്യായ കോടതി ഇന്ന് വിധി പറയും. ഇന്ത്യ-പാകിസ്താന്‍ ബന്ധത്തില്‍ ഏറെ നിര്‍ണ്ണായകമാവുന്ന വിധി ഇന്ത്യന്‍ സമയം 6.30 നാണ് പ്രസ്താവിക്കുന്നത്. ഇന്ത്യന്‍ ചാരനെന്ന് മുദ്രകുത്തി 2016 ലാണ് ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ നിന്ന് കുല്‍ഭൂഷന്‍ ജാദവിനെ പാകിസ്താന്‍ പിടികൂടിയത്. വിശദമായ വിചാരണ പോലും നടത്താതെ 2017 ഏപ്രിലില്‍ പാകിസ്താന്‍ പട്ടാളക്കോടതി കുല്‍ഭൂഷനെ വധശിക്ഷക്ക് വിധിക്കുകയും ചെയ്തു.
സുപ്രീം കോടതിയുടേത് ചരിത്രപരമായ വിധി; ഉചിതമായ സമയത്ത് തീരുമാനം എടുക്കുമെന്ന് സ്പീക്കര്‍
ഏതൊരു വിദേശ തടവുകാരനും ലഭിക്കേണ്ട നയതന്ത്ര പരിരക്ഷ കുല്‍ഭൂഷന്‍ നിഷേധിച്ചതോടെയാണ് 2017 മേയില്‍ ഇന്ത്യ പാകിസ്താനെതിരെ രാജ്യന്തര കോടതിയെ സമീപിക്കുന്നത്. ഇന്ത്യയുടെ ഹര്‍ജി പരിഗണിച്ച രാജ്യന്തര കോടതി കേസില്‍ വിധി വരുന്നത് വരെ വധശിക്ഷ നടപ്പാക്കുന്നതില്‍ നിന്ന് പാകിസ്താനെ തടഞ്ഞുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. രാജ്യന്തര കോടതിയുടെ വിധി എന്തുതന്നെയായാലും അത് അംഗീകരിക്കാന്‍ പാകിസ്താന്‍ തയ്യാറാവുമോയെന്ന കാര്യമാണ് ഏവരും ഉറ്റുനോക്കുന്നത്. കോടതി വിധി അംഗീകരിക്കാന്‍ അംഗരാജ്യങ്ങള്‍ പലപ്പോഴും തയ്യാറായിട്ടില്ലെന്നതാണ് ചരിത്രം. കേസിന്‍റെ പ്രധാന നാള്‍വഴികളും ഇരുരാജ്യങ്ങളുടേയും ഇതുവരേയുള്ള നിലപാടും ഇങ്ങനെ..
മുന്‍ ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥന്‍
മുന്‍ ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥനായ കുല്‍ഭൂഷന്‍ സൂധീര്‍ ജാദവ്(48) നെ ബലൂചിസ്താന്‍ പ്രവിശ്യയില്‍ ചാരപ്രവര്‍ത്തിന് ശ്രമിക്കുമ്പോള്‍ 2016 മാര്‍ച്ച് 3 ന് അറസ്റ്റ് ചെയ്തെന്നാണ് പാകിസ്താന്‍റെ വാദം. എന്നാല്‍ ബിസിനസുകാരനായ കുല്‍ഭൂഷനെ ഇറാനില്‍ നിന്ന് പാകിസ്താന്‍ തട്ടിക്കൊണ്ടുപോയതാണെന്നാണ് ഇന്ത്യ ആരോപിക്കുന്നത്. നാവികസേനയിൽ നിന്ന് വിരമിച്ച ശേഷം ജാദവിന് ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസികളുമായോ സുരക്ഷാ ഏജൻസികളുമായോ യാതൊരു ബന്ധമില്ലെന്നും ഇന്ത്യ വ്യക്തമാക്കുന്നു.
പാകിസ്താന്‍ ലക്ഷ്യമിട്ടത്
ഇറാൻ പ്രസിഡന്റ് ഹസ്സൻ റൂഹാനിയുടെ പാകിസ്താന്‍ സന്ദർശനത്തോടനുബന്ധിച്ചാണ് ജാദവിനെ അറസ്റ്റ് ചെയ്തത്. ഇറാനുമായി നല്ലബന്ധം പുലര്‍ത്തുന്ന ഇന്ത്യയെ ലജ്ജിപ്പിക്കുകയായിരുന്നു ഇതിലൂടെ പാകിസ്താന്‍ ലക്ഷ്യമിട്ടതെന്നും ഇന്ത്യ ആരോപിക്കുന്നു. ഇറാനിലെ ജാദവിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നും ഇറാൻ വഴി പാകിസ്ഥാനിലേക്ക് ഇന്ത്യൻ ചാരന്മാർ നടത്തുന്ന കടന്നുകയറ്റം തടയാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പാകിസ്താന്‍ ആഭ്യന്തര മന്ത്രാലയം ഇറാന്‍ സര്‍ക്കാറിന് കത്തെഴുതുകയും ചെയ്തിരുന്നു.
ഉടമ്പടി ലംഘിച്ചു
ഭീകരത, ചാരവൃത്തി എന്നീ കുറ്റങ്ങൾ ചുമത്തിയിയ ജാദവിന്‍റെ കേസില്‍ കോൺസുലർ പ്രവേശനം പാകിസ്ഥാൻ നിരന്തരം നിഷേധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യ രാജ്യാന്തര കോടതിയില്‍ കേസ് നല്‍കുന്നത്. കോണ്‍സുലാര്‍ ബന്ധങ്ങള്‍ക്കായുള്ള 1963 ലെ വിയന്ന കണ്‍വെന്‍ഷന്‍ ഉടമ്പടി പാകിസ്താന്‍ ലംഘിച്ചുവെന്ന് കാട്ടിയായിരുന്നു കുല്‍ഭൂഷനെ വധശിക്ഷക്ക് വിധിച്ച പാകിസ്താന്‍ സൈനിക കോടതിയുടെ വിധിയെ രാജ്യന്തര കോടതിയില്‍ ഇന്ത്യ ചോദ്യം ചെയ്തത്. അനധികൃതമായി രാജ്യത്ത് പ്രവേശിച്ച ചാരനെന്ന നിലയില്‍ കോണ്‍സുലാര്‍ പ്രവേശനം ലഭിക്കാന്‍ ജാദവിന് അര്‍ഹതിയില്ലെന്ന് കാട്ടിയാണ് ഇന്ത്യന്‍ വാദത്തെ പാകിസ്താന്‍ എതിര്‍ത്തത്.
സന്ദര്‍ശനം
കോടതിയില്‍ വാദം നടന്നുകൊണ്ടിരിക്കെ രഹസ്യകേന്ദ്രത്തില്‍ പാര്‍പ്പിച്ചിരുന്ന കുല്‍ഭൂഷനെ സന്ദര്‍ശിക്കാന്‍ 2017 ഡിസംബറില്‍ ഭാര്യയെയും അമ്മയെയും പാകിസ്താന്‍ അനുവദിച്ചിരുന്നു. പാക് ഭരണകൂടത്തിനെതിരെ ബലൂചിസ്താനില്‍ പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പുകളെ ഇന്ത്യ നിരന്തരം പിന്തുണച്ച് കൊണ്ടിരിക്കുകയാണെന്നും പാകിസ്താന്‍ ആരോപിച്ചു. പഞ്ചാബിലേയും കശ്മീരിലേയും ഭീകരതയെ പാക് ഭരണകൂടം പിന്തുണക്കുന്നുവെന്ന ഇന്ത്യയുടെ നിലപാടിന് മറുപടി എന്ന നിലയിലാണ് ഈ വാദത്തെ കാണുന്നത്. ഇന്നാല്‍ ആരോപണം ശരിവെക്കുന്ന തരത്തിലുള്ള യാതൊരു തെളിവുകളും ഹാജരാക്കാന്‍ പാകിസ്ഥാന് ഇതുവരെ സാധിച്ചിരുന്നില്ല. കുല്‍ഭൂഷന്‍ ജാദവിന്‍റെ അറസ്റ്റോടെ ബലൂചിസ്താനിലെ ഇന്ത്യന്‍ ഇടപെടലുകള്‍ക്ക് തെളിവ് ലഭിച്ചു എന്നായി പാകിസ്താന്‍റെ വാദം.
കോടതി വിധി എന്താകും
ഒരു രാജ്യത്തിന്റെ താൽപ്പര്യങ്ങളെയും പ്രതിച്ഛായയെയും ദുർബലപ്പെടുത്തുന്നതായി കണക്കാക്കാവുന്ന വിധികൾ പാസാക്കുന്നത് രാജ്യന്തര കോടതി സാധാരണയായി ഒഴിവാക്കുന്നു എന്നാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള കേസുകളുടെ ചരിത്രം പരിശോധിക്കുമ്പോള്‍ മനസ്സിലാക്കാന്‍ കഴിയുക. ജാദവിനെ മോചിപ്പിക്കാന്‍ കോടതി ഉത്തരിവിടുകയാണെങ്കില്‍ പാകിസ്താന്‍ ഈ വിധിയെ അംഗീകരിക്കാന്‍ തയ്യാറാവില്ലെന്ന് ഏറെക്കുറെ ഉറപ്പാണ്. അങ്ങനെയെങ്കില്‍ അത് കേസിന്‍റെ അടിസ്ഥാനം തന്നെ ഇല്ലാതാക്കും. ജാദവ് ഇന്ത്യന്‍ ചാരനാണെന്ന നിഗമനത്തില്‍ കോടതി എത്താനും സാധ്യതയില്ല. വധശിക്ഷ നടപ്പാക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാനും കോൺസുലാർ പ്രവേശനമുള്ള ഒരു 'സിവിലിയൻ' കോടതിയിൽ ജാദവിനായി പുതിയ വിചാരണ ആരംഭിക്കാനും പാകിസ്താനോട് കോടതി ആവശ്യപ്പെടാനുള്ള സാധ്യതയാണ് ഏറ്റവും കൂടുതല്‍ ഉള്ളത്.
കുല്‍ഭൂഷണിനെ തട്ടിക്കൊണ്ടുപോയത് ഐഎസ്എയുടെ ഭാഗമായ തീവ്രവാദ സംഘടനകളെന്ന്