മഹാരാഷ്ട്ര എംഎൽസി തിരഞ്ഞെടുപ്പ്; വൻ ജയവുമായി ബിജെപിയും സഖ്യ കക്ഷികളും, 9 സീറ്റുകൾ സ്വന്തം
മുംബൈ: മഹാരാഷ്ട്രയിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തിന് എംഎൽസി തിരഞ്ഞെടുപ്പിൽ വൻ ജയം. മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ ശിവസേനയും ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ എൻസിപിയും ഉൾപ്പെടുന്ന സഖ്യമാണ് തിരഞ്ഞെടുപ്പിൽ ഒൻപത് സീറ്റുകളുമായി മികച്ച ജയം സ്വന്തമാക്കിയത്. ഇക്കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിലെ മോശം ഫലത്തിന്റെ നിരാശ മറികടക്കുന്നതാണ് എംഎൽസി ഫലങ്ങൾ.
അന്തരിച്ച മുതിർന്ന നേതാവ് ഗോപിനാഥ് മുണ്ടെയുടെ മകൾ പങ്കജ മുണ്ടെ ഉൾപ്പെടെ അഞ്ച് സ്ഥാനാർത്ഥികളെയാണ് ബിജെപി ഇത്തവണ മത്സരിപ്പിച്ചത്. ഇവർ അഞ്ചുപേരും ജയിച്ചുകയറി എന്നതാണ് പ്രത്യേകത. ഷിൻഡെ സേനയും അജിത് പവാറിന്റെ എൻസിപിയും രണ്ടുപേരെ വീതം നാമനിർദേശം മത്സരിപ്പിച്ചിരുന്ന, ഇവർ നാലുപേരും ജയിച്ചു.

കോൺഗ്രസ്, ശിവസേന യുബിടി, എൻസിപി (ശരദ് പവാർ) എന്നിവർ അടങ്ങിയ പ്രതിപക്ഷമായ മഹാ വികാസ് അഘാഡി സഖ്യം മൂന്ന് പേരെയാണ് മത്സരിപ്പിച്ചത്. അതിൽ കോൺഗ്രസും ശിവസേന ഉദ്ധവ് വിഭാഗവും ഓരോരുത്തരെ ജയിപ്പിച്ചു. എന്നാൽ ശരദ് പവാറിന്റെ എൻസിപി സ്ഥാനാർത്ഥി തോൽവി ഏറ്റുവാങ്ങി.
ഈ വർഷാവസാനം നടക്കുന്ന മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന എംഎൽസി തിരഞ്ഞെടുപ്പ് ഏറെ പ്രാധാന്യത്തോടെയാണ് ഇരു മുന്നണികളും നോക്കി കണ്ടിരുന്നത്. വൻ ജയത്തിന് പിന്നാലെ മുതിർന്ന ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ് എക്‌സ് പോസ്‌റ്റിലൂടെ പ്രതികരിച്ചു. 9/9 എന്ന് മാത്രമാണ് അദ്ദേഹം ട്വീറ്റിൽ കുറിച്ചത്.
ആകെ പതിനൊന്ന് സീറ്റുകളിലേക്കാണ് മഹാരാഷ്ട്രയിലെ ഉപരിസഭയായ എംഎൽസിയിൽ തിരഞ്ഞെടുപ്പ് നടന്നത്. അതിൽ 12 സ്ഥാനാർത്ഥികൾ വീതം മത്സര രംഗത്തുണ്ടായിരുന്നു. മഹാരാഷ്ട്ര അസംബ്ലിയിൽ 23 സീറ്റുകൾ ഉള്ള ഒരു പാർട്ടിക്ക് ഒരു എംഎൽസിയെ ജയിപ്പിക്കാം എന്നാണ് കണക്കുകൾ. അതുകൊണ്ട് തന്നെ നിലവിലെ കണക്കുകൾ വച്ച് നോക്കുമ്പോൾ ഈ ഫലം അപ്രതീക്ഷിതമായിരുന്നില്ല എന്ന് വേണം പറയാൻ.
അതേസമയം, അഞ്ച് സ്ഥാനാർത്ഥികളെ നിർത്തിയ ബിജെപിക്ക് 103 എംഎൽഎമാരാണുള്ളത്. ഇവർ നാല് സീറ്റുകൾ ഉറപ്പിക്കുകയും അഞ്ചാം സ്ഥാനത്തേക്ക് 12 എണ്ണത്തിന്റെ കുറവ് നേരിടുകയും ചെയ്‌തിരുന്നു. അത്തരത്തിൽ മത്സരിച്ച ഒമ്പത് സീറ്റുകളിൽ വിജയിക്കാൻ മഹായുതി സഖ്യത്തിന് 28 വോട്ടിന്റെ കുറവുണ്ടായിരുന്നു. എന്നിട്ടും അവർക്ക് ഒൻപത് സീറ്റുകളും വിജയിക്കാനായി എന്നതാണ് പ്രത്യേകത.
സഭയിൽ കോൺഗ്രസിന് 37 എംഎൽഎമാരാണ് ഉണ്ടായിരുന്നത്. ശരദ് പവാറിന്റെ എൻസിപിക്ക് ആവട്ടെ ആകെ 13 എംഎൽഎമാരും ഉണ്ടായിരുന്നു. ഉദ്ധവ് താക്കറെയുടെ ശിവസേനയ്ക്ക് 15ഉം സീറ്റുകൾ സഭയിൽ ഉണ്ടായിരുന്നു. കൂടാതെ അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാർട്ടി, ഒവൈസിയുടെ എഐഎംഐഎം എന്നിവയ്ക്ക് രണ്ട് വീതം സീറ്റുകളും സിപിഎമ്മിനും സ്വതന്ത്രനും ഓരോ സീറ്റും അസംബ്ലിയിൽ ഉണ്ടായിരുന്നു.












Click it and Unblock the Notifications