തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ മൊബൈൽ ഉപയോഗിക്കരുത്; നിരോധിച്ച് ഹൈക്കോടതി
ചെന്നൈ: തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ ഫോൺ ഉപയോഗിക്കുന്നതിന് വിലക്ക്. മദ്രാസ് ഹൈക്കോടതിയുടേതാണ് ഉത്തരവ്. ക്ഷേ ത്രപരിസരത്ത് വിശുദ്ധിയും പവിത്രതയും കാത്തുസൂക്ഷിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് മധുര ബെഞ്ചിന്റെ വിധി.
തൂത്തുക്കുടി ജില്ലയിലെ തിരുച്ചെന്തൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനുള്ളിൽ മൊബൈൽ ഫോൺ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് എം സീതാരാമൻ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് കോടതി ഉത്തരവ്. ജസ്റ്റിസ് ആർ മഹാദേവൻ, ജെ സത്യനാരായണ പ്രസാദ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഭക്തർ ഫോണുകളിൽ വിഗ്രഹങ്ങളുടെയും പൂജകളുടെയും ഫോട്ടോകൾ പകർത്തുന്നുവെന്നും ഇത് നിരോധിക്കണമെന്നുമായിരുന്നു ഹർജി.

ക്ഷേത്രങ്ങൾ വളരെ മഹത്തരമായ ഇടങ്ങളാണ്. ജന ജീവിതത്തെ സംബന്ധിച്ചുള്ള കേന്ദ്ര ബിന്ദു. ആരാധനാലയം എന്ന നിലയിൽ മാത്രമല്ല ജനങ്ങളുടെ സാമൂഹിക-സാംസ്കാരിക-സാമ്പത്തിക ജീവിതത്തിന്റെ അവിഭാജ്യ ഘടകം കൂടിയാണവ. ക്ഷേത്രത്തിലെ ദൈവികതയും ആത്മീയതയും അനുഭവിക്കാൻ ആഗ്രഹിക്കുന്ന ലക്ഷക്കണക്കിന് ഭക്തരെ ആകർഷിക്കുന്നതും ഈ ഘടകങ്ങളാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളെല്ലാം ക്ഷേത്രങ്ങളിൽ ഉണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്', കോടതി ഉത്തരവിൽ പറഞ്ഞു.
ഭരണഘടനയുടെ 25 -ാം അനുച്ഛേദം അനുസരിച്ച് എല്ലാ വ്യക്തികൾക്കും സ്വതന്ത്രമായി മതത്തിൽ വിശ്വസിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനും അവകാശമുണ്ടെന്ന കാര്യം അംഗീകരിക്കുന്നു. എന്നിരുന്നാലും അവ നിയന്ത്രണങ്ങൾക്ക് വിധേയമാണ്. ക്ഷേത്രത്തിന്റെ ആരാധനാ കാര്യങ്ങളിൽ മര്യാദയും പവിത്രതയും കാത്ത് സൂക്ഷിക്കുന്നുണ്ടെന്ന് ക്ഷേത്ര അധികാരികൾ ഉറപ്പാക്കണമെന്നും കോടതി വ്യക്തമാക്കി.












Click it and Unblock the Notifications