കോണ്‍ഗ്രസിനായി പ്രശാന്ത് കിഷോര്‍ വരുന്നു, ഇനി കളിമാറും; പതിനെട്ട് അടവും പയറ്റാനുറച്ച് പാര്‍ട്ടി
ഭോപ്പാല്‍: കോണ്‍ഗ്രസ് പാര്‍ട്ടിയെ സംബന്ധിച്ച് ജീവന്‍മരണ പോരാട്ടമാണ് മധ്യപ്രദേശില്‍ നടക്കാന്‍ പോവുന്ന ഉപതിരഞ്ഞെടുപ്പ്. സംസ്ഥാന ഭരണം തിരികെ പിടിക്കാനുള്ള അവസരം എന്നതിനൊപ്പം തന്നെ പാര്‍ട്ടിയെ വഞ്ചിച്ച് ബിജെപി പാളയത്തിലേക്ക് കുടിയേറിയ ജ്യോതിരാദിത്യ സിന്ധ്യക്കും അനുയായികള്‍ക്കും മറുപടി നല്‍കാനും ഉപതിരഞ്ഞെടുപ്പ് വിജയത്തിലൂടെ മാത്രമേ കോണ്‍ഗ്രസിന് സാധിക്കുകയുള്ളു. അതിനാല്‍ തന്നെ എന്ത് വിലകൊടുത്തും ഉപതിരഞ്ഞെടുപ്പില്‍ വിജയം കരസ്ഥമാക്കുക എന്ന ഏകലക്ഷ്യമാണ് കോണ്‍ഗ്രസിന് മുന്നിലുള്ളത്.

2018 ല്‍
2018 ലെ നിയമസഭാ തിരഞ്ഞെടുപ്പിലൂടെ പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം സംസ്ഥാനത്ത് ഭരണം കരസ്ഥമാക്കുമ്പോള്‍ കോണ്‍ഗ്രസിന് വേണ്ടി അണിയറയില്‍ തന്ത്രം മെനഞ്ഞത് തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറായിരുന്നു. 24 സീറ്റില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിന്‍റെ ചുമതല പ്രശാന്ത് കിഷോറിനെ തന്നെ ഏല്‍പ്പിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.

വിശ്വാസം അര്‍പ്പിച്ചത്
ഉപതിരഞ്ഞെടുപ്പില്‍ കോൺഗ്രസ് പ്രചാരണത്തിന്റെ ചുമതല ഏറ്റെടുക്കാനായി മൂന്ന് കമ്പനികളുടെ നിർദ്ദേശം പാർട്ടി പരിഗണിച്ചിരുന്നു. എന്നാല്‍ പ്രശാന്തില്‍ തന്നെ പാര്‍ട്ടി വീണ്ടും വിശ്വാസം അര്‍പ്പിക്കുകയായിരുന്നു. ഉപതിരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തിയുള്ള കോൺഗ്രസിന്റെ വാര്‍റും ഭോപ്പാലിലല്ല, ഗ്വാളിയറിലായിരിക്കും എന്നതും ശ്രദ്ധേയമാണ്.

വാര്‍ റൂം
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മുന്നിലൊന്ന് മണ്ഡലങ്ങളും ചമ്പല്‍-ഗ്വാളിയോര്‍ മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്. അതിനാലാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് വാര്‍ റൂം ഭോപ്പാലിന് പകരം ഗ്വാളിയോറിലേക്ക് മാറ്റിയത്. ജ്യോതിരാദിത്യ സിന്ധ്യയുടെ ശക്തി കേന്ദ്രം കൂടിയാണ് ഈ മേഖല. സിന്ധ്യ അനുകൂല നേതാക്കൾക്കെതിരെ ശക്തമായ സ്ഥാനാർത്ഥികളെ നിർത്താനുള്ള തന്ത്രമാണ് കോൺഗ്രസ് ഒരുക്കുന്നത്.

ശക്തമായ സ്ഥാനാര്‍ത്ഥികള്‍
ശിവരാജ് സിങ് സർക്കാറിലെ മന്ത്രിയും സിന്ധ്യോടൊപ്പം ബിജെപി പാളയത്തിലെത്തുകയും ചെയ്ത ഗോവിന്ദ് സിംഗ് രജ്പുത്തിനെതിരെ സുർക്കിയിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതാവ് അജയ് സിങ്ങിനെ പരിഗണിക്കുന്നുവെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

പ്രേംചന്ദ് ഗുഡ്ഡുവിനെ
മുൻ എംപിയും നിലവില്‍ ബിജെപി അംഗവുമായ പ്രേംചന്ദ് ഗുഡ്ഡുവിനെ മറ്റൊരു മന്ത്രിയാ തുളസി സിലാവത്തിനെതിരെ മത്സരിപ്പിക്കുന്നത് കോണ്‍ഗ്രസ് ഗൗരവമായി പരിഗണിക്കുന്നു. പട്ടികജാതിക്കാർക്കായി സംവരണ സീറ്റായ സൻവീർ സീറ്റിൽ നിന്ന് ഗുഡ്ഡു മുമ്പ് എംഎൽഎ ആയിരുന്നു. നിലവില്‍ ബിജെപി അംഗമാണെങ്കില്‍ താമസിയാതെ തന്നെ അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും.

മറ്റ് സീറ്റുകളിലും
മുൻനിര നേതാക്കളെയേും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി കോണ്‍ഗ്രസ് പരിഗണിക്കുന്നുണ്ട്. മുൻ മന്ത്രി രാംനിവാസ് റാവത്തിന്റെ പേരാണ് അതില്‍ ഏറ്റവും പ്രധാനം. മറ്റ് പല സീറ്റുകളിലും ശക്തമായ സ്ഥാനാർത്ഥികളെ നിർത്താൻ കോൺഗ്രസിന് ശ്രമിക്കുന്നുണ്ട്. ഗ്വാളിയറിലെ ക്ഷത്രിയ നേതാവ് പ്രദ്യുമാൻ സിംഗ് തോമറിനെതിരെ ബദ്‌നാവറിൽ നിന്നുള്ള ഒരു ബ്രാഹ്മണ നേതാവിനെയാണ് പാർട്ടി പരിഗണിക്കുന്നത്.

പ്രശാന്തിന്‍റെ വരവ്
ബിഎസ്പി തനിച്ച് മത്സരിക്കാന്‍ തീരുമാനിച്ച സാഹ്യചര്യം കൂടി കണക്കിലെടുക്കുമ്പോള്‍ പ്രശാന്തിന്‍റെ വരവിന് ഏറെ പ്രധാന്യം അര്‍ഹിക്കുന്നുണ്ട്.24 മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ബിഎസ്പി അടക്കമുള്ളവരുടെ പിന്തുണ തേടാന്‍ നേരത്തെ കോണ്‍ഗ്രസ് ശ്രമിച്ചിരുന്നു.

ചര്‍ച്ചകള്‍ ആരംഭിച്ചു
ബിഎസ്പിയുമായി അനൗദ്യോഗിക ചര്‍ച്ചകള്‍ ആരംഭിച്ചെന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിച്ചെങ്കിലും കമല്‍നാഥ് സര്‍ക്കാറിന് കേവല ഭൂരിപക്ഷം തികയക്കാന്‍ സാധിച്ചത് ബിഎസ്പിയുടെ കൂടെ പിന്തുണയിലായിരുന്നു.
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ പലതിലും ബിഎസ്പിക്ക് അംഗങ്ങള്‍ ഉണ്ടെങ്കിലും ഒരു തിരഞ്ഞെടുപ്പ് പോരാട്ടത്തിന് അത് മതിയാവില്ലെന്നതാണ് വസ്തുത.

കോണ്‍ഗ്രസ് ശ്രമം
അതിനാല്‍ തന്നെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ സാധ്യതിയില്ലെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളില്‍ ഈ വോട്ടുകള്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് ഉറപ്പിക്കാനയിരുന്നു കോണ്‍ഗ്രസ് ശ്രമം. എന്നാല്‍ തിരഞ്ഞെടുപ്പ് നടക്കുന്ന 24 മണ്ഡലങ്ങളിലും തങ്ങള്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് ബിഎസ്പി വ്യാഴാഴ്ച പ്രഖ്യാപിക്കുകയായിരുന്നു.

മായാവതി വ്യക്തമാക്കി
മറ്റേതൊരു പാര്‍ട്ടിയുമായി ഉപതിരഞ്ഞെടുപ്പില്‍ സംഖ്യം രൂപീകരിക്കേണ്ടതില്ലെന്നും പാര്‍ട്ടി ദേശീയ അധ്യക്ഷയും യുപി മുന്‍ മുഖ്യമന്ത്രിയുമായ മായാവതി വ്യക്തമാക്കിയതായി ബിഎസ്പി മധ്യപ്രദേശ് സംസ്ഥാന ഘടകം പ്രസിഡന്‍റ് എന്‍ രാമകാന്ത് പിപ്പല്‍ പറഞ്ഞു. 24 മണ്ഡലങ്ങളിലേയും തങ്ങളുടെ ശക്തി ഉപതിരഞ്ഞെടുപ്പില്‍ തെളിയിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

തങ്ങളെ ബാധിക്കില്ല
അതേസമയം, തനിച്ച് മത്സരിക്കാനുള്ള തീരുമാനം തങ്ങള്‍ക്ക് വലിയ നഷ്ടങ്ങളൊന്നും നല്‍കില്ലെന്ന ആത്മവിശ്വാസമാണ് കോണ്‍ഗ്രസ് ക്യാംപുകള്‍ പ്രകടിപ്പിക്കുന്നത്. 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കാഴ്ചവെച്ചതിലും വലിയതൊന്നും അവര്‍ക്ക് ഇത്തവണ പ്രകടിപ്പിക്കാന്‍ സാധിക്കില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായപ്പെടുന്നു.












Click it and Unblock the Notifications