തമിഴ്‌നാട്ടിൽ കളംമാറ്റി ബിജെപി; പുതിയ അധ്യക്ഷനായി നൈനാർ നാഗേന്ദ്രൻ എത്തുമ്പോൾ, ലക്ഷ്യം തിരഞ്ഞെടുപ്പ്?
ചെന്നൈ: അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ തമിഴ്‌നാട് ബിജെപിയിൽ വൻ അഴിച്ചുപണി. പുതിയ അധ്യക്ഷനെ സംബന്ധിച്ച് പാർട്ടിയിൽ ധാരണയായി. തിരുനെൽവേലി നിയോജകമണ്ഡലത്തിൽ നിന്നുള്ള ബിജെപി എംഎൽഎ നൈനാർ നാഗേന്ദ്രൻ അടുത്ത തമിഴ്‌നാട് ബിജെപി അധ്യക്ഷനാകും എന്നാണ് അടുത്ത വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. കെ അണ്ണാമലൈക്ക് പകരക്കാരനായി ആയിരിക്കും നാഗേന്ദ്രൻ എത്തുക.
മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ കൂടിയായ അണ്ണാമലൈയുടെ സ്ഥാനത്തേക്ക് നാഗേന്ദ്രനെ കൊണ്ട് വരുന്നതിലൂടെ ജനങ്ങളിലേക്ക് കൂടുതൽ ഇറങ്ങി ചെല്ലാമെന്നാണ് ബിജെപി കരുതുന്നത്. നാഗേന്ദ്രന്റെ നിയമനം പിന്നീട് ഔദ്യോഗികമായി പ്രഖ്യാപിക്കാനാണ് സാധ്യത. ദ്രാവിഡ ഹൃദയഭൂമിയിലെ അണ്ണാമലൈയുടെ പ്രവർത്തനത്തിനുള്ള പ്രതിഫലമായി ഉന്നത ദേശീയ പദവിയിലേക്ക് അദ്ദേഹത്തെ കൊണ്ട് വരാനാണ് നീക്കം.

2026ലെ സംസ്ഥാന തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയുടെ പ്രവർത്തനം അവലോകനം ചെയ്യുന്നതിനും സഖ്യവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനുമായി ബിജെപി മുതിർന്ന നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ സംസ്ഥാനത്ത് എത്തിയിരുന്നു. അണ്ണാമലൈ പ്രശംസനീയമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടെന്നും സംസ്ഥാന പാർട്ടി അധ്യക്ഷന്റെ സ്ഥാനത്തേക്ക് ഉയർന്നുവന്ന ഏക നാമനിർദ്ദേശം നാഗേന്ദ്രന്റേതാണെന്നും അമിത് ഷായെ ഉദ്ധരിച്ച് പിടിഐ ഉൾപ്പെടെ റിപ്പോർട്ട് ചെയ്യുന്നു.
'തമിഴ്‌നാട് ബിജെപിക്ക് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്രീ നൈനാർ നാഗേന്ദ്രനിൽ നിന്ന് മാത്രമാണ് നാമനിർദ്ദേശം ലഭിച്ചത്. തമിഴ്‌നാട് ബിജെപി യൂണിറ്റിന്റെ പ്രസിഡന്റ് എന്ന നിലയിൽ അണ്ണാമലൈ പ്രശംസനീയമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ നയങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതായാലും പാർട്ടിയുടെ പരിപാടികൾ ഗ്രാമങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്ക് എത്തിക്കുന്നതിൽ ആയാലും അണ്ണാമലൈയുടെ സംഭാവന അഭൂതപൂർവമാണ്' അമിത് ഷാ പറഞ്ഞു.
പാർട്ടിയുടെ ദേശീയ നേതൃത്വത്തിൽ അണ്ണാമലൈയുടെ സംഘടനാ വൈദഗ്ദ്ധ്യം ബിജെപി പ്രയോജനപ്പെടുത്തുമെന്നും അമിത ഷാ ഒരു സോഷ്യൽ മീഡിയ അപ്‌ഡേറ്റിൽ പറഞ്ഞു. നിലവിലെ പാർട്ടി മേധാവി കെ അണ്ണാമലൈ, കേന്ദ്രമന്ത്രി എൽ മുരുകൻ, മുൻ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്‌ണൻ, ബിജെപി നിയമസഭാംഗവും മഹിളാ മോർച്ച പ്രസിഡന്റുമായ വനതി ശ്രീനിവാസൻ എന്നിവരാണ് നൈനാർ നാഗേന്ദ്രന്റെ പേര് നിർദ്ദേശിച്ചത്.
മുൻപ് എഐഎഡിഎംകെ നേതാവായിരുന്ന നാഗേന്ദ്രൻ, പാർട്ടി അധ്യക്ഷ ജെ ജയലളിതയുടെ മരണത്തെത്തുടർന്ന് പാർട്ടിയിൽ നിന്ന് അകലുകയായിരുന്നു. പിന്നീട് 2017 ൽ ബിജെപിയിൽ ചേർന്നു. ഹിന്ദുത്വത്തെക്കുറിച്ചുള്ള തന്റെ ഉറച്ച വീക്ഷണങ്ങൾക്ക് പേരുകേട്ട നേതാവാണ് അദ്ദേഹം. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ആഗ്രഹിച്ച മുന്നേറ്റം ഉണ്ടാക്കുക എന്ന ബിജെപിയുടെ സ്വപ്‌നത്തിന് ചുക്കാൻ പിടിക്കേണ്ട ചുമതല ഇനി നാഗേന്ദ്രനാണ്.












Click it and Unblock the Notifications