ബലൂചിസ്ഥാൻ ബസ് സ്‌ഫോടനത്തിൽ പങ്കില്ല; പാകിസ്ഥാന്റെ ആരോപണം തള്ളി ഇന്ത്യ, 'കബളിപ്പിക്കാൻ ശ്രമം'
ന്യൂഡൽഹി: ബലൂചിസ്ഥാൻ സ്‌ഫോടനത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് ആരോപിച്ച പാകിസ്ഥാൻ വാദം തള്ളി വിദേശകാര്യ മന്ത്രാലയം. അയൽരാജ്യത്ത് ഇന്ത്യ ഭീകരത വളർത്താൻ ശ്രമിക്കുകയാണെന്ന പാകിസ്ഥാന്റെ ആരോപണം തള്ളിയാണ് പ്രതികരണം. ബലൂചിസ്ഥാനിലെ സ്‌ഫോടനത്തിൽ ഇന്ത്യയുടെ പങ്കിനെ കുറിച്ചുള്ള പാകിസ്ഥാൻ പ്രചാരണത്തിന് പിന്നാലെയാണ് വാർത്തകൾ നിഷേധിച്ചുകൊണ്ട് വിദേശകാര്യ മന്ത്രാലയം നേരിട്ട് രംഗത്ത് വന്നത്.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ തിരിച്ചടി ഏറ്റുവാങ്ങിയതിന് ശേഷമാണ് പാകിസ്ഥാൻ പുതിയ ആരോപണവുമായി രംഗത്ത് വന്നത്. ബലൂചിസ്ഥാൻ പ്രവിശ്യയിലെ ഖുദ്‌സാർ ജില്ലയിലെ സൈനിക സ്‌കൂൾ ബസിൽ നടന്ന ചാവേർ ബോംബ് ആക്രമണത്തിൽ നാല് കുട്ടികൾ കൊല്ലപ്പെട്ടതിന് പിന്നിൽ ഇന്ത്യൻ തീവ്രവാദ കൂട്ടായ്‌മകളുടെ പങ്കുണ്ടെന്ന് പാകിസ്ഥാൻ സൈന്യം ആരോപിച്ചതിന് പിന്നാലെയാണ് ഇന്ത്യ വാർത്ത നിഷേധിച്ചത്.

ലോകത്തെ കബളിപ്പിക്കുന്ന ഒരു നീക്കവും വിജയിക്കില്ലെന്നാണ് വിദേശകാര്യ മന്ത്രാലയം പറഞ്ഞത്. 'ഖുദ്‌സാറിൽ ഇന്ന് രാവിലെ നടന്ന സംഭവത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന പാകിസ്ഥാൻ ഉന്നയിച്ച അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഞങ്ങൾ തള്ളിക്കളയുന്നു. ഇത്തരം സംഭവങ്ങളിലെല്ലാം ജീവൻ നഷ്‌ടപ്പെട്ടതിൽ ഇന്ത്യ അനുശോചനം രേഖപ്പെടുത്തുന്നു' വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്‌സ്വാൾ പ്രസ്‌താവനയിൽ പറഞ്ഞു.
'ഭീകരതയുടെ ആഗോള പ്രഭവകേന്ദ്രം എന്ന മോശം പേരിൽ നിന്ന് ശ്രദ്ധ തിരിക്കാനും സ്വന്തം പരാജയങ്ങൾ മറച്ചുവെക്കാനും വേണ്ടി, എല്ലാ ആഭ്യന്തര പ്രശ്‌നങ്ങൾക്കും ഇന്ത്യയെ കുറ്റപ്പെടുത്തുന്നത് പാകിസ്ഥാന്റെ സ്വഭാവമായി മാറിയിരിക്കുന്നു. ലോകത്തെ കബളിപ്പിക്കാനുള്ള ഈ ശ്രമം പരാജയപ്പെടുക തന്നെ ചെയ്യും' എന്നായിരുന്നു ജയ്‌സ്വാൾ പറഞ്ഞത്.
പാകിസ്ഥാനിലെ ഭീകരതയുടെ ഉറവിടങ്ങളെ കുറിച്ച് ലോകത്തെ ബോധ്യപ്പെടുത്താൻ ഇന്ത്യയുടെ ഏഴ് എംപിമാർ വിവിധ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ ഒരുങ്ങി നിൽക്കവെയാണ് പാകിസ്ഥാൻ ഇന്ത്യയ്ക്ക് എതിരെ പുതിയ ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. പഹൽഗാമിൽ ഭീകരാക്രമണം നടന്നതിന് പിന്നാലെയാണ് ഇന്ത്യ പാകിസ്ഥാനെതിരെ തിരിച്ചടിച്ചത്.
ബലൂചിസ്ഥാൻ പ്രവിശ്യയിൽ സ്ഫോടനം നടക്കുമ്പോൾ സൈന്യം നടത്തുന്ന സ്‌കൂളിലേക്ക് പോവുകയായിരുന്ന ബസിൽ ഏകദേശം 40 വിദ്യാർത്ഥികളുണ്ടായിരുന്നു. സോഷ്യൽ മീഡിയയിൽ പങ്കിട്ട ചിത്രങ്ങളിൽ ഒരു സ്‌കൂൾ ബസിന്റെ തകർന്ന അവശിഷ്‌ടങ്ങൾ കാണാമായിരുന്നു. ബോംബാക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.
ഇതിന് പിന്നാലെയാണ് പാകിസ്ഥാൻ ഇന്ത്യക്കെതിരെ തിരിഞ്ഞത്. ആക്രമണം നടത്തിയ തീവ്രവാദികളെ ഇന്ത്യ പിന്തുണയ്ക്കുന്നുവെന്നായിരുന്നു പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ആരോപിച്ചത്. ഇന്ത്യൻ സംരക്ഷണത്തിൽ പ്രവർത്തിക്കുന്ന തീവ്രവാദികൾ ഒരു സ്‌കൂൾ ബസിൽ നിരപരാധികളായ കുട്ടികളെ ആക്രമിച്ചത് അവരുടെ ശത്രുതയുടെ വ്യക്തമായ തെളിവാണ്; എന്നായിരുന്നു ഷെഹബാസ് ഷെരീഫിന്റെ ആരോപണം.












Click it and Unblock the Notifications