പഞ്ചാബില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം കിട്ടില്ല, എഎപിക്കും കിട്ടില്ല, തിരഞ്ഞെടുപ്പ് പണ്ഡിതരുടെ പ്രവചനം
ദില്ലി: പഞ്ചാബില്‍ വന്‍ ഭൂരിപക്ഷം ഒരു പാര്‍ട്ടിക്കും കിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് പണ്ഡിതര്‍. വോട്ടിംഗ് കുറഞ്ഞത് പാര്‍ട്ടികള്‍ക്കെല്ലാം തിരിച്ചടിയാണെന്ന് ഇവര്‍ പ്രവചിക്കുന്നു. കോണ്‍ഗ്രസിനും ആംആദ്മി പാര്‍ട്ടിക്കും ഇത് വലിയ തിരിച്ചടിയാവും. അതേസമയം വലിയ ചര്‍ച്ചകളും വോട്ടിംഗ് കുറഞ്ഞതില്‍ പഞ്ചാബില്‍ രൂപപ്പെട്ടിട്ടുണ്ട്. മൂന്ന് സുപ്രധാന പാര്‍ട്ടികള്‍ക്കും ജനങ്ങളെ പോളിംഗ് ബൂത്തിലേക്ക് എത്തിക്കാനായില്ല എന്നാണ് വിലയിരുത്തല്‍.
നിരവധി കാരണങ്ങള്‍ സംസ്ഥാനത്തുണ്ടായിരുന്നു. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പരാജയങ്ങളും, കര്‍ഷക പ്രക്ഷോഭവും, അടക്കമുള്ള പ്രശ്‌നങ്ങള്‍ ഉന്നയിക്കാനായി ഉണ്ടായിരുന്നു. ഇതൊന്നും ആര്‍ക്കും മുതലെടുക്കാനായില്ലെന്ന് വ്യക്തമാണ്. ഒപ്പം ത്രികോണ പോരാട്ടം വോട്ടര്‍മാരെ ആശയക്കുഴപ്പത്തിലാക്കിയെന്നാണ് കരുതുന്നത്.

പഞ്ചാബില്‍ അടുത്തിടെയായി വോട്ടിംഗ് കുറഞ്ഞ് വരുന്നതാണ് കാണുന്നത്. 2012ല്‍ 78.2 ശതമാനമായിരുന്നു പോളിംഗ്. അത് 2017ല്‍ 76.8 ശതമാനമായി കുറഞ്ഞു. 2022ല്‍ അത് 72 ശതമാനമായും കുറഞ്ഞു. ജനങ്ങള്‍ക്ക് വോട്ടെടുപ്പിലുള്ള താല്‍പര്യം കുറഞ്ഞ് വരുന്നു എന്നാണ് വ്യക്തമാകുന്നത്. എഎപിയുടെ കോട്ടയായ ദക്ഷിണ മാല്‍വ സീറ്റുകളില്‍ അഞ്ച് ശതമാനത്തിലേറെയാണ് വോട്ട് കുറഞ്ഞത്. ഇവിടെ പതിനാല് സീറ്റുകളാണ് ഉള്ളത്. ദോബയില്‍ ആറ് ശതമാനവും വോട്ട് കുറഞ്ഞു. എഎപിക്ക് അനുകൂലമായി അടിയൊഴുക്കുണ്ടാവില്ലെന്നാണ് തിരഞ്ഞെടുപ്പ് പണ്ഡിതനായ പ്രമോദ് കുമാര്‍ പറയുന്നു. വളരെ പരിമിതമായ അളവിലായിരിക്കും അടിയൊഴുക്കുണ്ടാവും. ദക്ഷിണ മാല്‍വയില്‍ തന്നെ ജനങ്ങളെ ആകര്‍ഷിക്കാന്‍ എഎപിക്ക് സാധിച്ചില്ലെന്നാണ് വിലയിരുത്തല്‍.

അതേസമയം ദക്ഷിണ മാല്‍വയില്‍ എഎപിയുടെ വോട്ട് ശതമാനത്തില്‍ കുറവുണ്ടായിട്ടുണ്ടെന്ന് തങ്ങള്‍ക്ക് ലഭിച്ച ഡാറ്റയില്‍ നിന്ന് വ്യക്തമാകുന്നതെന്ന് പ്രമോദ് കുമാര്‍ പറയുന്നു. എഎപിക്ക് ഇത്തവണ കൂടുതല്‍ സീറ്റുകള്‍ ലഭിച്ചേക്കും. പക്ഷേ മാധ്യമങ്ങള്‍ പറഞ്ഞത് പോലെയുള്ള തരംഗം ഇത്തവണ ഉറപ്പായും ഉണ്ടാവില്ലെന്ന് പ്രമോദ് കുമാര്‍ വ്യക്തമാക്കി. മറ്റൊരു തിരഞ്ഞെടുപ്പ് പണ്ഡിതന്‍ ഗുര്‍മീത് സിംഗും എഎപിയുടെ കുതിപ്പില്‍ സംശയം പ്രകടിപ്പിക്കുന്നു. വോട്ടിംഗ് ശതമാനത്തില്‍ ഇടിവ് വന്നത് എഎപിക്കാണ് ഏറ്റവും ഭീഷണി. മാല്‍വയില്‍ അവര്‍ കരുത്തരായി. പക്ഷേ അത് വോട്ടിലേക്ക് കൊണ്ടുവരാന്‍ അവര്‍ക്കായിട്ടില്ല. തരംഗമോ അടിയൊഴുക്കോ ഗ്രാമീണ മേഖലയില്‍ ഒതുങ്ങുമെന്ന് ഗുര്‍മീത് സിംഗ് പറഞ്ഞു.

പോളിംഗ് കുറഞ്ഞത് പഞ്ചതലത്തിലുള്ള തിരഞ്ഞെടുപ്പ് പോരാട്ടമായത് കൊണ്ട് കൂടിയാവാമെന്ന് പ്രമോദ് കുമാര്‍ പറയുന്നു. പലര്‍ക്കും ആശയക്കുഴപ്പമുണ്ടായിട്ടുണ്ട്. കോണ്‍ഗ്രസിന്റെ വോട്ട് ശതമാനം ഭരണവിരുദ്ധ വികാരം കൊണ്ട് കുറയുമെന്ന് പ്രമോദ് കുമാര്‍ പറയുന്നു. അഞ്ച് ശതമാനം കുറയുമെന്നാണ് പ്രവചനം. ദളിത് വോട്ടര്‍മാരെ പൂര്‍ണമായും ചരണ്‍ജിത്ത് സിംഗ് ആകര്‍ഷിക്കില്ല. സ്വന്തം വിഭാഗത്തിന്റെ വോട്ട് ലഭിച്ചിട്ടുണ്ടാവും. ദോബയില്‍ വോട്ട് കുറഞ്ഞത് കോണ്‍ഗ്രസിന് തിരിച്ചടിയാണെന്നും പ്രമോദ് കുമാര്‍ പറഞ്ഞു. ഹിന്ദു, ജാട്ട്, സിഖ്, ദളിത് വോട്ടര്‍മാരെ ആകര്‍ഷിക്കാനുള്ള ശ്രമങ്ങളൊന്നും വിജയിച്ചിട്ടില്ലെന്ന് പ്രമോദ് കുമാര്‍ വ്യക്തമാക്കി.

2017ല്‍ കോണ്‍ഗ്രസ് ഹിന്ദു വോട്ടുകളില്‍ 48 ശതമാനം വോട്ട് നേടിയിരുന്നു. 23 ശതമാനം എഎപിയും നേടിയിരുന്നു. ദളിത് ഹിന്ദുക്കളില്‍ 43 ശതമാനം വോട്ടുകള്‍ കോണ്‍ഗ്രസിന് ലഭിച്ചിരുന്നു. എഎപിക്ക് ഇത് 21 ശതമാനമായിരുന്നു. ദീപ് സിദ്ദു എഎപിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ ചില മണ്ഡലങ്ങളില്‍ അവരെ തോല്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. ദളിത് മുഖ്യമന്ത്രി എന്നത് ഒരുപരിധി വരെ മാത്രമേ കോണ്‍ഗ്രസിനെ സഹായിക്കൂ എന്ന് വ്യക്തം. എല്ലാ വിഭാഗം ദളിതുകളും കോണ്‍ഗ്രസിനെ വിശ്വസിച്ചിട്ടില്ല. എന്നാല്‍ ദളിതുകളിലെ ചില വിഭാഗങ്ങളെ പ്രത്യേകിച്ച് രവിദാസ വിഭാഗത്തെ കോണ്‍ഗ്രസിന് ഒപ്പം നിര്‍ത്താന്‍ സാധിച്ചിട്ടുണ്ടാവും.

ദേര സച്ഛ സൗധ ഫാക്ടര്‍ ബിജെപിക്ക് അനുകൂലമായേക്കും. 27 മണ്ഡലങ്ങളില്‍ ഇവര്‍ക്ക് സ്വാധീനമുണ്ട്. ഗുര്‍മീതിന് ഇളവുകള്‍ ലഭിച്ചത് ബിജെപിക്കും അകാലിദളിനും ഗുണം ചെയ്‌തേക്കും. എന്നാല്‍ ഇത് പരിമിതമായിരിക്കും. കര്‍ഷക രോഷം ബിജെപിയെയും അകാലിദളിനെയും വീഴ്ത്താനാണ് സാധ്യത. കോണ്‍ഗ്രസിനെതിരെയും കര്‍ഷകര്‍ രോഷത്തിലാണ്. എന്നാല്‍ എഎപിക്കോ മറ്റ് സംഘടനകള്‍ക്കോ ഇത് മുതലെടുക്കാനായിട്ടില്ല. കര്‍ഷക സമരം പഞ്ചാബില്‍ തിരഞ്ഞെടുപ്പ് വിഷയമേ ആയിട്ടില്ല. കോണ്‍ഗ്രസും എഎപിയും നിരവധി സൗജന്യ വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനും വലിയ സ്വാധീമുണ്ടാക്കാനായിട്ടില്ല. രാഷ്ട്രീയ പാര്‍ട്ടികളും ഭൂരിപക്ഷം കിട്ടില്ലെന്ന് തന്നെയാണ് കരുതുന്നത്.












Click it and Unblock the Notifications