പനീര്‍ശെല്‍വത്തെ ചിന്നമ്മ പാര്‍ട്ടിയില്‍ നിന്നും പുറത്തേക്കെറിഞ്ഞു..പകരം വിശ്വസ്തന്‍ പളനിസ്വാമി
എഐഎഡിഎംകെ പ്രാഥമിക അംഗത്വത്തിൽ നിന്നും പനീർശെൽവത്തെ പുറത്താക്കി
ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വിധി എതിരായി വന്നെങ്കിലും ശശികല നടരാജന്‍ തോല്‍ക്കാന്‍ തയ്യാറല്ലെന്നാണ് ചിന്നമ്മയുടെ നീക്കങ്ങള്‍ വ്യക്തമാക്കുന്നത്. എതിരാളി ഒ പനീര്‍ശെല്‍വത്തെയും വിമതരായ 19 നേതാക്കളേയും എഐഎഡിഎംകെയില്‍ നിന്നും പുറത്താക്കിക്കൊണ്ട് ശശികല കളി തുടങ്ങിക്കഴിഞ്ഞു.
പനീര്‍ശെല്‍വത്തിന് പിന്നിലെ ശക്തി ജയലളിതയുടെ ആത്മാവല്ല !! അതുക്കും മേലെ അവരുണ്ട്..! ആരാണാ അജ്ഞാതർ ?
ആപ്പ് ചിന്നമ്മയ്ക്ക് മാത്രമല്ല..എംഎല്‍എമാര്‍ക്കും..കൂവത്തൂരിലെ റിസോര്‍ട്ടില്‍ കൂത്താട്ടത്തിന് കർട്ടൻ
ശശികലയുടെ വിശ്വസ്തനായ എടപ്പാടി പളനിസ്വാമിയെ നിയമസഭാ കക്ഷി നേതാവായും ശശികല തെരഞ്ഞെടുത്തു. കൂവത്തൂരിലെ ഗോള്‍ഡന്‍ ബേ റിസോര്‍ട്ടില്‍ നടന്ന എഐഎഡിഎംകെ എംഎല്‍എമാരുടെ അടിയന്തരയോഗത്തിലാണ് തീരുമാനം.
എംഎല്‍എമാര്‍ ഒപ്പിട്ട പിന്തുണക്കത്ത് പളനിസ്വാമി ഗവര്‍ണര്‍ക്ക് കൈമാറിക്കഴിഞ്ഞു. ഗവര്‍ണറുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും പളനിസ്വാമി പ്രതിരിച്ചു.
ശശികല ശിക്ഷിക്കപ്പെട്ടതോടെ തമിഴ്‌നാട് മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പനീര്‍ശെല്‍വത്തിന് മുന്നിലുള്ള ഏറ്റവും വലിയ തടസ്സമാണ് നീങ്ങിയത്. എന്നാല്‍ പനീര്‍ശെല്‍വത്തിന് കാര്യങ്ങള്‍ ചിന്നമ്മ അത്ര എളുപ്പമാക്കിക്കൊടുക്കില്ലെന്നുറപ്പാണ്. പാര്‍ട്ടിയിലെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് പനീര്‍ശെല്‍വത്തെ ചിന്നമ്മ പുറത്താക്കിയിരിക്കുന്നത്.
വിധി വന്നതോടെ ശശികലയെ കാത്തിരിക്കുന്നത് 4 വര്‍ഷത്തെ തടവ് ശിക്ഷയാണ്. മാത്രമല്ല 6 വര്‍ഷക്കാലം തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും കഴിയില്ല. എന്നാല്‍ വിശ്വസ്തരെ വെച്ച് ഭരണം പിടിക്കാന്‍ കഴിയുമോ എന്നതാണ് ശശികല ഇപ്പോള്‍ നോക്കുന്നത്.
പനീര്‍ശെല്‍വത്തെ പുറത്താക്കിയ സ്ഥാനത്ത് തന്റെ വിശ്വസ്തനായ പളനിസ്വാമിയെ നിയമസഭാകക്ഷി നേതൃസ്ഥാനത്തേക്ക് എത്തിക്കുക എന്നതാണ് ചിന്നമ്മയുടെ തന്ത്രം. നേരത്തെ ഈ സ്ഥാനത്തേക്ക് സെങ്കോട്ടയ്യന്റെ പേരായിരുന്നു പറഞ്ഞുകേട്ടിരുന്നത്.
ശശികലയുടെ സഹോദരന്റെ മകനായ ദീപകിനെ മുഖ്യമന്ത്രി സ്ഥാനത്തെത്തിക്കാന്‍ ചിന്നമ്മ തന്ത്രം മെനയുന്നതായും വാര്‍ത്തകള്‍ പരന്നിരുന്നു. ഓരോ എംഎല്‍എമാരില്‍ നിന്നും മൂന്ന് വെള്ളപ്പേപ്പറില്‍ ശശികല ഒപ്പിട്ട് വാങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ദീപക് ജയകുമാറിനെ ശശികല കൂവത്തൂരിലെ റിസോര്‍ട്ടില്‍ വിളിച്ചുവരുത്തി ചര്‍ച്ച നടത്തിയിരുന്നു. പിന്നീടാണ് പളനിസ്വാമിയെ തീരുമാനിച്ചത്. ഏകകണ്ഠമായാണ് തിരഞ്ഞെടുക്കപ്പെട്ടതെന്ന് പളനിസ്വാമി വ്യക്തമാക്കി.
പളനിസ്വാമിയെ തിരഞ്ഞെടുത്തതിലൂടെ പനീര്‍ശെല്‍വം പക്ഷത്തേക്കുള്ള എംഎല്‍എമാരുടെ ഒഴുക്ക് കുറയുമെന്നാണ് ശശികല പ്രതീക്ഷിക്കുന്നത്. എന്നാല്‍ ശശികലയുടെ ഏകാധിപത്യത്തില്‍ എംഎല്‍എമാര്‍ സന്തുഷ്ടരല്ല എന്നാണ് റിപ്പോര്‍ട്ട്
നൂറിലധികം എംഎല്‍എമാരെ പാര്‍പ്പിച്ചിരിക്കുന്ന കൂവത്തൂരിലെ റിസോര്‍ട്ടിലെത്തി പനീര്‍ശെല്‍വം പിന്തുണ തേടും. ഇന്നു മാത്രം 3 എംഎല്‍എമാരാണ് പനീര്‍ശെല്‍വം പക്ഷത്തേക്ക് കാലുമാറിയത്.
വിധി എതിരായതോടെ ശക്തി ക്ഷയിച്ച ശശികലയെ എംഎല്‍എമാര്‍ ഇനി ഭയക്കില്ല. മുതിര്‍ന്ന നേതാക്കള്‍ അവസരം മുതലാക്കാനിറങ്ങിയാല്‍ പാര്‍ട്ടി വന്‍ പിളര്‍പ്പിലേക്ക് വരെ നീങ്ങിയേക്കാനും സാധ്യതയുണ്ട്.
അതേസമയം തന്നെ പാര്‍ട്ടിയില്‍ നി്ന്നും പുറത്താക്കാന്‍ ശശികലയ്ക്ക് കഴിയില്ലെന്ന് പനീര്‍ശെല്‍വം പ്രതികരിച്ചു. പാര്‍ട്ടിയുടെ ശത്രുക്കള്‍ പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാക്കാനാണ് ശ്രമിക്കുന്നത്. പാര്‍ട്ടി പിളര്‍ന്നാല്‍ അമ്മയുടേയും എംജിആറിന്റെയും ആത്മാക്കള്‍ പൊറുക്കില്ലെന്നും ഒപിഎസ് പ്രതികരിച്ചു
പനീർശെൽവം, കെപാണ്ഡ്യരാജൻ എന്നിവരാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കപ്പെട്ട എംഎൽഎമാർ.പനീർശെൽവത്തെ പിന്തുണച്ച 8 എംൽഎമാരും 12 എംപിമാരും തൽക്കാലം രക്ഷപ്പെട്ടിട്ടുണ്ട്.
പാര്‍ട്ടിയുടെ നിയമങ്ങള്‍ ഇവര്‍ ലംഘിച്ചുവെന്നും പാര്‍ട്ടിക്ക് അപമാനമുണ്ടാക്കിയെന്നും 2 പേജുള്ള പ്രസ്താവനയില്‍ പറയുന്നു. മുന്‍ സ്പീക്കര്‍ പിഎച്ച് പാണ്ഡ്യന്‍, സി പൊന്നയ്യന്‍, എന്നിവരടക്കമുള്ളവരാണ് പുറത്താക്കപ്പെട്ടിരിക്കുന്നത്.