പാക് ആരോപണം ചീറ്റിപ്പോയി, ആദംപൂർ വ്യോമതാവളത്തിൽ പ്രധാനമന്ത്രി; സൈനികർക്ക് നന്ദി അറിയിച്ചു
ന്യൂഡൽഹി: ഇന്ത്യ-പാക് സംഘർഷത്തിൽ വെടിനിർത്തലിന് പിന്നാലെ അയവ് വന്നതോടെ പഞ്ചാബിലെ ആദംപൂർ വ്യോമതാവളം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആദംപൂർ വ്യോമതാവളം സന്ദർശിച്ച വേളയിൽ, വ്യോമസേനാ ഉദ്യോഗസ്ഥരിൽ നിന്ന് പ്രധാനമന്ത്രി വിവരങ്ങൾ ശേഖരിക്കുകയും ഓപ്പറേഷനിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥരുമായി അദ്ദേഹം സംവദിക്കുകയും ചെയ്‌തു. പാകിസ്ഥാൻ ആക്രമണത്തിന് ശ്രമിച്ച വ്യോമതാവളമാണ് ആദംപൂരിലേത്.
എന്നാൽ ഈ ആക്രമണശ്രമം ഇന്ത്യ തകർത്തിരുന്നു. പിന്നാലെ ഇവിടെ ആക്രമിച്ചുവെന്ന അവകാശവാദവുമായി പാകിസ്ഥാൻ രംഗത്തെത്തിയെങ്കിലും ഇതിന്റെ മുനയൊടിച്ചു കൊണ്ടാണ് പ്രധാനമന്ത്രി തന്നെ നേരിട്ട് ഇവിടേക്ക് എത്തിയിരിക്കുന്നത്. എക്‌സ് പോസ്‌റ്റിലൂടെ പ്രധാനമന്ത്രി തന്നെ ഈ വിവരം പങ്കുവച്ചു. ഇവിടെ എത്തിയതിന് ശേഷമുള്ള ചിത്രങ്ങളും മോദി തന്റെ എക്‌സ് പോസ്‌റ്റിൽ ചേർത്തിട്ടുണ്ട്.

'ഇന്ന് രാവിലെ ഞാൻ എഎഫ്എസ് ആദംപൂരിൽ പോയി നമ്മുടെ ധീരരായ വ്യോമ യോദ്ധാക്കളെയും സൈനികരെയും കണ്ടു. ധൈര്യം, ദൃഢനിശ്ചയം, നിർഭയത്വം എന്നിവയുടെ പ്രതീകമായവരോടൊപ്പമുണ്ടായിരുന്നത് വളരെ സവിശേഷമായ ഒരു അനുഭവമായിരുന്നു. നമ്മുടെ രാജ്യത്തിനായി നമ്മുടെ സായുധ സേന ചെയ്യുന്ന എല്ലാത്തിനും ഇന്ത്യ എന്നും നന്ദിയുള്ളവരാണ്' മോദി എക്‌സിൽ കുറിച്ചു.
മെയ് 7ന് ഓപ്പറേഷൻ സിന്ദൂരിന്റെ ഭാഗമായി പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്‌മീരിലെയും ഭീകര ക്യാമ്പുകളിൽ ഇന്ത്യൻ സായുധ സേന നടത്തിയ വ്യോമാക്രമണത്തെത്തുടർന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ദിവസങ്ങൾ നീണ്ടുനിന്ന രൂക്ഷമായ സംഘർഷത്തിന് ശേഷമാണ് മോദിയുടെ സന്ദർശനം നടന്നിരിക്കുന്നത്. നിലവിൽ വെടിനിർത്തൽ കരാർ വന്നതോടെ അതിർത്തി ഏറെക്കുറെ ശാന്തമാണ്.
ഇന്ത്യൻ വ്യോമസേനയുടെ വെസ്‌റ്റേൺ എയർ കമാൻഡിന് കീഴിലുള്ള ആദംപൂർ എയർ ബേസിൽ പ്രധാനമന്ത്രി മോദിയെ എയർ കമ്മഡോർ അജയ് ചൗധരി സ്വീകരിച്ചു. ഓപ്പറേഷൻ സിന്ദൂർ ഉൾപ്പെടെ നിരവധി പ്രവർത്തനങ്ങൾക്ക് വെസ്‌റ്റേൺ എയർ കമാൻഡ് നേതൃത്വം നൽകിയിരുന്നു. വെസ്‌റ്റേൺ എയർ കമാൻഡ് ചീഫ് എയർ മാർഷൽ ജീതേന്ദ്ര ചൗധരി വ്യോമസേനാ മേധാവിയുമായി ഏകോപിപ്പിച്ച് ദൗത്യങ്ങൾക്ക് മേൽനോട്ടം വഹിച്ചു.
അതേസമയം, ഇന്ത്യൻ വ്യോമസേനയുടെ ഏറ്റവും നിർണായകമായ പ്രവർത്തന കമാൻഡുകളിൽ ഒന്നാണ് വെസ്‌റ്റേൺ എയർ കമാൻഡ്. ജമ്മു കശ്‌മീർ മുതൽ രാജസ്ഥാൻ വരെയുള്ള വിശാലവും തന്ത്രപ്രധാനവുമായ മേഖലയാണ് ഇതിൽ ഉൾപ്പെടുന്നത്. ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന, ഡൽഹി, പടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നിവ ഇതിന്റെ പരിധിയിലാണ്. തന്ത്രപ്രധാനമായ ചില അതിർത്തികളും വ്യോമതാവളങ്ങളും ഈ മേഖലയിൽ ഉൾപ്പെടുന്നു.
എന്നാൽ അടുത്തിടെ സംഘർഷം രൂക്ഷമായ വേളയിൽ ആദംപൂർ വ്യോമതാവളം ആക്രമിച്ചു തകർത്തതായി പാകിസ്ഥാൻ അവകാശവാദം ഉന്നയിച്ചിരുന്നു. ആദംപൂർ വ്യോമസേനാ താവളത്തിലെ റൺവേയിൽ മിസൈലുകൾ പതിച്ചതായും ഒരു വർഷത്തേക്ക് ബേസ് പ്രവർത്തനരഹിതമാക്കിയതായും പാകിസ്ഥാൻ അവകാശപ്പെട്ടിരുന്നു.
കൂടാതെ യുദ്ധവിമാനങ്ങളും റഡാർ സ്‌റ്റേഷനുകളും നശിപ്പിച്ചതായി പാകിസ്ഥാൻ അവകാശപ്പെട്ടിരുന്നു. ആദംപൂരിൽ സ്ഥാപിച്ചിരുന്ന റഷ്യൻ നിർമ്മിത എസ്-400 മിസൈൽ പ്രതിരോധ സംവിധാനം തങ്ങളുടെ ചൈനീസ് നിർമ്മിത ജെഎഫ്-17 വിമാനങ്ങൾ തകർത്തെന്നും 60 സൈനികരെ കൊലപ്പെടുത്തിയെന്നും അവർ പറഞ്ഞിരുന്നു.
ഇപ്പോഴിതാ വ്യോമതാവളത്തിൽ നിന്ന് കൊണ്ട് നരേന്ദ്ര മോദി സല്യൂട്ട് നൽകുന്ന ചിത്രം പങ്കുവച്ചുകൊണ്ട് ഇന്ത്യ കൃത്യമായ മറുപടിയാണ് പാകിസ്ഥാന്റെ വ്യാജ വാർത്തകൾക്ക് എതിരെ നൽകിയിരിക്കുന്നത്. മാത്രമല്ല ഈ ചിത്രങ്ങളിൽ ചിലതിന്റെ പശ്ചാത്തലത്തിൽ എസ്-400ന്റെ മിസൈൽ ശേഖരം കൂടി കാണിച്ചത് മധുര പ്രതികാരമായി.
പാകിസ്ഥാൻ സൈന്യം പങ്കുവച്ച ചിത്രങ്ങൾ പലതും മോർഫ് ചെയ്‌തവ ആണെന്ന് പിന്നീട് കണ്ടെത്തുകയും ചെയ്‌തിരുന്നു. ആദംപൂർ എയർബേസിന്റേത് എന്ന് അവകാശപ്പെട്ട് അവർ പങ്കുവച്ച ചിത്രങ്ങളിൽ പലതും വ്യാജമായിരുന്നു എന്നാണ് ഇതിലൂടെ വ്യക്തമാവുന്നത്. താൽക്കാലിക വെടിനിർത്തൽ ഉണ്ടായെങ്കിലും ഇന്ത്യ എന്തിനും തയ്യാറാണെന്ന മുന്നറിയിപ്പാണ് ഇന്നത്തെ സന്ദർശനത്തിലൂടെ പ്രധാനമന്ത്രി മുന്നോട്ട് വയ്ക്കുന്ന സന്ദേശം.












Click it and Unblock the Notifications