ഇന്നലെ മണിപ്പുരും ഉത്തരാഖണ്ഡമെങ്കില്‍ ഇന്ന് പഞ്ചാബ്; എന്‍സിസി സിഖ് കാഡറ്റ് തലപ്പാവ് ധരിച്ച് മോദി
ദില്ലി: ദില്ലിയിലെ കരിയപ്പ ഗ്രൗണ്ടിൽ നടന്ന നാഷണൽ കേഡറ്റ് കോർപ്‌സ് (എൻസിസി) റാലിയിൽ സിഖ് കേഡറ്റ് തലപ്പാവ് ധരിച്ച് പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. എൻസിസി സംഘങ്ങളുടെ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച അദ്ദേഹം മികച്ച കേഡറ്റുകളെ മെഡലുകളും ബാറ്റണുകളും നൽകി ആദരിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം റിപ്പബ്ലിക് ദിനാഘോഷ വേളയിൽ ബ്രഹ്മകമലത്തിന്റെ ചിത്രമുള്ള ഉത്തരാഖണ്ഡിന്റെ പരമ്പരാഗത തൊപ്പിയും മണിപ്പൂരി ഷാളുമായിരുന്നു പ്രധാനമന്ത്രി ധരിച്ചിരുന്നത്. അടുത്ത മാസം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന സംസ്ഥാനങ്ങളാണ് പഞ്ചാബ്, മണിപ്പൂർ, ഉത്തരാഖണ്ഡ് എന്നിവയെന്ന പ്രത്യേകതയുമുണ്ട്.
പരിപാടിയില്‍ തന്റെ എന്‍ സി സി ബന്ധത്തെ പ്രധാനമന്ത്രി അഭിമാനത്തോടെ സ്മരിക്കുകയും രാജ്യത്തോടുള്ള തന്റെ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാനുള്ള കരുത്ത് നല്‍കിയത് എന്‍ സി സി കേഡറ്റ് എന്ന നിലയില്‍ തനിക്ക് ലഭിച്ച പരിശീലനമാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. രാഷ്ട്രനിര്‍മ്മാണത്തില്‍ നല്‍കിയ സംഭാവനകള്‍ക്ക് ലാലാ ലജ്പത് റായ്, ഫീല്‍ഡ് മാര്‍ഷല്‍ കരിയപ്പ എന്നിവര്‍ക്ക് പ്രധാനമന്ത്രി ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്തു. ഇരുവരുടേയും ജന്മവാർഷികം കൂടിയായിരുന്നു ഇന്ന്.

രാജ്യം പുതിയ പ്രതിജ്ഞകളുമായി മുന്നേറുന്ന ഈ കാലഘട്ടത്തില്‍ രാജ്യത്ത് എന്‍.സി.സിയെ ശക്തിപ്പെടുത്തുന്നതിന് സ്വീകരിച്ച നടപടികളെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. ഇതിനായി രാജ്യത്ത് ഒരു ഉന്നതതല അവലോകന സമിതി രൂപീകരിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ രാജ്യത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ ഒരു ലക്ഷം പുതിയ കേഡറ്റുകളെ സൃഷ്ടിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമായി പ്രതിരോധ സ്ഥാപനങ്ങളുടെ വാതിലുകള്‍ തുറക്കുന്നതിന് സ്വീകരിച്ച നടപടികളെക്കുറിച്ച് പ്രധാനമന്ത്രി വിശദീകരിച്ചു. ഗേള്‍ കേഡറ്റുകളുടെ വലിയൊരു സാന്നിധ്യം അദ്ദേഹം ചൂണ്ടിക്കാട്ടുകയും അത് രാജ്യത്തിന്റെ മാറിക്കൊണ്ടിരിക്കുന്ന മനോഭാവത്തിന്റെ പ്രതീകമാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
''രാജ്യത്തിന് നിങ്ങളുടെ സംഭാവന അനിവാര്യമാണ്, അതിന് ധാരാളം അവസരങ്ങളുമുണ്ട്'', അദ്ദേഹം കേഡറ്റുകളായ പെണ്‍കുട്ടികളോട് പറഞ്ഞു. രാജ്യത്തിന്റെ പെണ്‍മക്കള്‍ ഇപ്പോള്‍ സൈനിക് സ്‌കൂളില്‍ പ്രവേശനം നേടുന്നുണ്ടെന്നും സ്ത്രീകള്‍ക്ക് സൈന്യത്തില്‍ പ്രധാന ചുമതലകള്‍ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ പെണ്‍മക്കള്‍ വ്യോമസേനയില്‍ യുദ്ധവിമാനങ്ങള്‍ പറത്തുകയാണ്. ''ഇത്തരമൊരു സാഹചര്യത്തില്‍ കൂടുതല്‍ കൂടുതല്‍ പെണ്‍മക്കളെ എന്‍.സി.സിയില്‍ ഉള്‍പ്പെടുത്തുന്നതിനാണ് ഞങ്ങളുടെ പരിശ്രമം'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രം ആദ്യം എന്ന ചിന്തയുമായി യുവാക്കള്‍ മുന്നേറുന്ന രാജ്യത്തെ തടയാന്‍ ലോകത്തിലെ ഒരു ശക്തിക്കും കഴിയില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. കളിസ്ഥലത്തും സ്റ്റാര്‍ട്ടപ്പ് പരിസ്ഥിതിമണ്ഡലങ്ങളിലുമുള്ള ഇന്ത്യയുടെ വിജയം ഇതിന്റെ വളരെ വ്യക്തമായ ദൃഷ്ടാന്തമാണ്, പ്രധാനമന്ത്രി പറഞ്ഞു. അമൃത് ഘട്ടത്തില്‍, അതായത് ഇന്നു മുതല്‍ അടുത്ത 25 വര്‍ഷം വരെയുള്ള സമയത്ത്, തങ്ങളുടെ അഭിലാഷങ്ങളേയും പ്രവര്‍ത്തനങ്ങളേയും രാജ്യത്തിന്റെ വികസനവും പ്രതീക്ഷകളുമായി സംയോജിപ്പിക്കാന്‍ കേഡറ്റുകളോട് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. പ്രാദേശികതയ്ക്ക് വേണ്ടിയുള്ള ശബ്ദം (വോക്കല്‍ ഫോര്‍ ലോക്കല്‍) സംഘടിതപ്രവര്‍ത്തനത്തില്‍ ഇന്നത്തെ യുവത്വത്തിന് സുപ്രധാന പങ്ക് വഹിക്കാനാകുമെന്നതിലും പ്രധാനമന്ത്രി അടിവരയിട്ടു. '' ഒരു ഇന്ത്യക്കാരന്റെ അദ്ധ്വാനവും വിയര്‍പ്പും ഉപയോഗിച്ച് സൃഷ്ടിച്ച സാധനങ്ങള്‍ മാത്രമേ ഉപയോഗിക്കുകയുള്ളുവെന്ന് ഇന്നത്തെ യുവത്വം തീരുമാനിച്ചാല്‍, ഇന്ത്യയുടെ ഭാഗധേയം മാറ്റിമറിക്കാന്‍ കഴിയും'', അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഇന്ന് ഒരു വശത്ത് ഡിജിറ്റല്‍ സാങ്കേതികവിദ്യയും വിവരങ്ങളുമായി ബന്ധപ്പെട്ട നല്ല സാദ്ധ്യതകളുണ്ടെന്നും മറുവശത്ത് തെറ്റായ വിവരങ്ങളുടെ അപകടങ്ങളുണ്ടെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. നമ്മുടെ രാജ്യത്തെ സാധാരണക്കാര്‍ ഒരു കിംവദന്തിയിലും വീഴാതിരിക്കേണ്ടതും അനിവാര്യമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇതിനായി എന്‍.സി.സി കേഡറ്റുകള്‍ ഒരു ബോധവല്‍ക്കരണ പ്രചാരണം നടത്തണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.












Click it and Unblock the Notifications