രാഹുലിനേയും സോണിയയേയും അപമാനിച്ചു: നരേന്ദ്ര മോദിക്കെതിരെ അവകാശലംഘന നോട്ടീസുമായി കോണ്‍ഗ്രസ്
രാഹുൽ ഗാന്ധി ഇന്ത്യയെ അപമാനിച്ചുവെന്ന ആരോപണത്തിൽ പാർലമെന്റ് പ്രത്യേക സമിതി അന്വേഷണത്തിന് ഒരുങ്ങുകയാണ്

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അവകാശ ലംഘന നോട്ടീസുമായി പ്രതിപക്ഷം. ഗാന്ധി കുടുംബത്തെക്കുറിച്ചുള്ള പരാമർശത്തിലാണ് കോണ്‍ഗ്രസ് നടപടി. നെഹ്റുവിന്‍റെ പിൻമുറക്കാർ എന്തുകൊണ്ട് നെഹ്റുവിന്‍റെ പേര് ഒപ്പം ചേർക്കുന്നില്ലെന്ന മോദിയുടെ പരാമർശം അപകീർത്തികരവും അപമാനകരവും ഇത് അവകാശ ലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് എംപി കെസി വേണുഗോപാൽ വെള്ളിയാഴ്ച നോട്ടീസ് സമർപ്പിച്ചത്. മോദിയുടെ പരാമർശം സോണിയ ഗാന്ധിയേയും രാഹുലിനെയും അപമാനിക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
ലണ്ടിനില്‍ വെച്ച് നടത്തിയ 'ജനാധിപത്യം അപകടത്തിലാണ്' എന്ന പരാമർശത്തില്‍ ബി ജെ പി രാഹുലിനെതിരെ അവകാശ ലംഘന നോട്ടീസ് നല്‍കുകയും പ്രതിഷേധം തുടരുകയും ചെയ്യുന്നതിനിടെയാണ് കോണ്‍ഗ്രസ് മോദിക്കെതിരെ തന്നെ അവകാശ ലംഘന നോട്ടീസുമായി രംഗത്ത് വന്നത്. രാജ്യസഭയിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയത്തിന് നൽകിയ മറുപടിയിൽ ഗാന്ധിമാർ ജവഹർലാൽ നെഹ്‌റുവിനെ കുറിച്ച് ഏറെ പ്രശംസിച്ചിട്ടും നെഹ്‌റു കുടുംബപ്പേര് ഉപയോഗിച്ചില്ലെന്ന മോദിയുടെ പരാമർശം പരാമർശിച്ചുകൊണ്ടാണ് കോൺഗ്രസ് ജനറൽ സെക്രട്ടറി വേണുഗോപാൽ നോട്ടീസ് സമർപ്പിച്ചത്.

നെഹ്‌റു കുടുംബത്തിലെ അംഗങ്ങളെ, പ്രത്യേകിച്ച് ലോക്‌സഭാ എംപിമാരും മുൻ പാർട്ടി അധ്യക്ഷന്മാരായ സോണിയേയും രാഹുലിനേയും "പരിഹാസിക്കുന്ന രീതിയിലാണ്" പരാമർശങ്ങൾ നടത്തിയത്. ഇത് "അപമാനകരവും അപകീർത്തികരവുമാണ്" എന്നും വേണുഗോപാൽ പറഞ്ഞു. "... എന്തുകൊണ്ടാണ് അവർ നെഹ്‌റുവിനെ കുടുംബപ്പേരായി സ്വീകരിച്ചില്ല എന്ന പ്രധാനമന്ത്രിയുടെ പരാമർശം തന്നെ അതിന്റെ സ്വഭാവം കൊണ്ട് തന്നെ അപഹാസ്യമാണ്. അച്ഛന്റെ കുടുംബപ്പേര് മകൾ എടുക്കാറില്ലെന്ന് പ്രധാനമന്ത്രിക്ക് നന്നായി അറിയാം. അതറിഞ്ഞിട്ടും മനഃപൂർവം കളിയാക്കുകയായിരുന്നു-അദ്ദേഹം പറഞ്ഞു.
"കൂടാതെ, പരാമർശത്തിന്റെ സ്വരവും പദാവലിയും സ്വഭാവത്തിൽ വ്യക്തവും അപകീർത്തികരവുമാണ്. ഇത് "അവരുടെ പ്രത്യേകാവകാശങ്ങളുടെ ലംഘനവും സഭയെ അവഹേളിക്കുന്നതിന് തുല്യവുമാണ്''- എന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേർത്തു.
അതേസമയം, രാഹുൽ ഗാന്ധി, ഇന്ത്യയെ അപമാനിച്ചുവെന്ന ആരോപണത്തിൽ പാർലമെന്റ് പ്രത്യേക സമിതി അന്വേഷണത്തിന് കേന്ദ്ര സർക്കാർ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. രാഹുൽ ഗാന്ധി മാപ്പുപറഞ്ഞില്ലെങ്കിൽ പ്രത്യേക പാർലമെന്ററി സമിതി രൂപീകരിച്ച് വിഷയം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി അംഗങ്ങള്‍ സ്പീക്കർ ഓം ബിർലയോട് അഭ്യർഥിച്ചേക്കും.












Click it and Unblock the Notifications