'ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നു, തെളിവുകൾ കൈവശമുണ്ട്'; ഗുരുതര ആരോപണവുമായി രാഹുൽ ഗാന്ധി
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്ന ഗുരുതരമായ ആരോപണവുമായി കോൺഗ്രസ് എംപിയും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി. ഇന്ത്യയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വതന്ത്രമായി പ്രവർത്തിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. ശനിയാഴ്‌ച നടന്ന കോൺഗ്രസ് പാർട്ടിയുടെ നിയമ സമ്മേളനത്തിൽ സംസാരിക്കവെയാണ് രാഹുൽ ഗാന്ധി ഗുരുതര ആരോപണവുമായി രംഗത്ത് വന്നത്.
"ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കൃത്രിമം കാണിക്കാൻ കഴിയും, 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ചിട്ടുണ്ട്" എന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. മാത്രമല്ല ആരോപണങ്ങൾ തെളിയിക്കാൻ തന്റെ പാർട്ടിക്ക്യുടെ കൈയിൽ ഇപ്പോൾ മതിയായ ഡാറ്റയും രേഖകളും ഉണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി. 'ഞങ്ങൾ ഇത് തെളിയിക്കാൻ പോകുന്നു, ഇപ്പോൾ ഞങ്ങളുടെ കൈവശം ഡാറ്റയുണ്ട്' രാഹുൽ പറയുന്നു.

ഒരു ലോക്‌സഭാ മണ്ഡലത്തിലെ വോട്ടർ പട്ടിക പരിശോധിച്ചപ്പോൾ 6.5 ലക്ഷം വോട്ടർമാരിൽ 1.5 ലക്ഷം പേരും വ്യാജമാണെന്ന് പാർട്ടി കണ്ടെത്തിയതായി രാഹുൽ ഗാന്ധി വെളിപ്പെടുത്തി. ഭരണകക്ഷിയായ ബിജെപിയുടെ ഭൂരിപക്ഷം ഈ ആരോപണവിധേയമായ തട്ടിപ്പിനെ ആശ്രയിച്ചിരിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് അവകാശപ്പെട്ടു. 'അവർക്ക് 15-20 സീറ്റുകൾ കുറവ് ലഭിച്ചിരുന്നെങ്കിൽ മോദി പ്രധാനമന്ത്രിയാകുമായിരുന്നില്ല' രാഹുൽ ചൂണ്ടിക്കാട്ടി.
ഇന്ത്യയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ മരിച്ചുവെന്നാണ് രാഹുൽ പറയുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ നടത്തിയ ആരോപണങ്ങളും വിമർശനം കുറച്ചുകൂടി കടുത്ത ഭാഷയിൽ ആവർത്തിക്കാനും രാഹുൽ മറന്നില്ല. ഇതിന്റെ ഭാഗമായാണ് കോൺഗ്രസ് സമ്മേളനത്തിൽ വീണ്ടും ലോക്‌സഭാ തിരഞ്ഞെടുപ്പിനെതിരായ ആരോപണം അദ്ദേഹം കടുപ്പിക്കുന്നത്.
'ഞാൻ അടുത്തിടെ തിരഞ്ഞെടുപ്പ് സംവിധാനത്തെക്കുറിച്ച് സംസാരിച്ചു കൊണ്ടിരുന്നു. 2014 മുതൽ എന്തോ കുഴപ്പമുണ്ടെന്ന് എനിക്ക് എപ്പോഴും സംശയമുണ്ടായിരുന്നു. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഇതിനകം തന്നെ എനിക്ക് ഒരു സംശയം ഉണ്ടായിരുന്നു. വൻ വിജയങ്ങൾ നേടാനുള്ള ഈ കഴിവിനെ കുറിച്ച് പ്രത്യേകിച്ചും' രാഹുൽ പറഞ്ഞു.
'രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിൽ കോൺഗ്രസ് പാർട്ടിക്ക് ഒരു സീറ്റ് പോലും ലഭിക്കുന്നില്ല. ഇത് എന്നെ അത്ഭുതപ്പെടുത്തി. ഞങ്ങൾ സംസാരിക്കുമ്പോഴെല്ലാം ആളുകൾ ചോദിച്ചു, തെളിവ് എവിടെ?' എന്നായിരുന്നു അത്. മഹാരാഷ്ട്രയിൽ കാര്യങ്ങൾ നിർണായക വഴിത്തിരിവായി എന്നും രാഹുൽ ഗാന്ധി പറഞ്ഞു.
തങ്ങളുടെ കണ്ടെത്തലുകൾ സ്ഫോടനാത്മകമാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷനിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ആരോപണവിധേയമായ ദുരുപയോഗത്തിൽ ഉൾപ്പെട്ട കമ്മീഷൻ ഉദ്യോഗസ്ഥർക്ക് വിരമിച്ചാലും അനന്തരഫലങ്ങൾ നേരിടേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
അതിനിടെ രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്ക് ഇന്നലെ തിരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി നൽകിയിരുന്നു. വോട്ടർ തട്ടിപ്പ് സംബന്ധിച്ച ഗുരുതരമായ ആരോപണങ്ങൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ ശക്തമായ മറുപടി നൽകി, അദ്ദേഹത്തിന്റെ അവകാശവാദങ്ങൾ അടിസ്ഥാനരഹിതവും നിരുത്തരവാദപരവുമാണെന്ന് കമ്മീഷൻ പ്രതികരിച്ചു.
'എല്ലാ ദിവസവും ഉന്നയിക്കപ്പെടുന്ന ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ അവഗണിക്കുന്നു, എല്ലാ ദിവസവും ഭീഷണികൾ നേരിടുന്നുണ്ടെങ്കിലും, നീതിപൂർവ്വവും സുതാര്യവുമായ രീതിയിൽ പ്രവർത്തിക്കുന്ന എല്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോടും ഇത്തരം നിരുത്തരവാദപരമായ പ്രസ്‌താവനകൾക്ക് ചെവികൊടുക്കരുതെന്ന് കമ്മീഷൻ ആവശ്യപ്പെടുന്നു' മറുപടിയിൽ പറയുന്നു.












Click it and Unblock the Notifications