രാമക്ഷേത്രം ഉടൻ യാഥാർത്ഥ്യമാകുമെന്ന് വിഎച്ച്പി; നിർമ്മാണ പ്രവർത്തനം ഒക്‌ടോബറില്‍ തുടങ്ങും
2018 ഒക്ടോബർ 18 ന് രാമക്ഷേത്ര നിര്‍മാണം ആരംഭിക്കുമെന്ന് വിഎച്ച്പി സംഘടനയുടെ ജോയിന്റ് സെക്രട്ടറി സുരേന്ദ്ര കുമാര്‍ ജെയ്നി അറിയിച്ചു.
ഉഡുപ്പി: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിര്‍മാണം അടുത്ത വർഷം ഒക്‌ടോബറില്‍ ആരംഭിക്കുമെന്ന് വിശ്വഹിന്ദുപരിഷത്ത് . 2018 ഒക്ടോബർ 18 ന് രാമക്ഷേത്ര നിര്‍മാണം ആരംഭിക്കുമെന്ന് വിഎച്ച്പി സംഘടനയുടെ ജോയിന്റ് സെക്രട്ടറി സുരേന്ദ്ര കുമാര്‍ ജെയ്നി അറിയിച്ചു. കര്‍ണാടകയിലെ ഉഡുപ്പിയില്‍ നടക്കുന്ന ധര്‍മ്മ സന്‍സ്ഥയിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അടുത്ത ധര്‍മ്മ സന്‍സ്ഥ അയോധ്യയിലായിരിക്കും നടക്കുക. രാമക്ഷേത്രത്തിന്റെ ഭരണനിര്‍വഹണ കാര്യങ്ങള്‍ ഹിന്ദുക്കളായിരിക്കും നിര്‍വഹിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് രാമക്ഷേത്രത്തെ സംബന്ധിച്ച് പ്രസ്താവന നടത്തിയതിന് പിന്നാലെയാണ് ജെയിനും വിഷയത്തില്‍ അഭിപ്രായ പ്രകടനവുമായി രംഗത്തെത്തുന്നത്. 2018 ൽ ഉത്തർപ്രദേശിൽ പ്രദേശിക തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഇത് മുന്നിൽ കണ്ടാണ് വിഎച്ച്പി പരാമര്‍ശമെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതിലൂടെ ഹിന്ദുവോട്ടുകള്‍ നേടുകയാണ് ലക്ഷ്യം.
അതേ സമയം, ബാബറി തര്‍ക്കവുമായി ബന്ധപ്പെട്ട കേസുകള്‍ ഇപ്പോള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. അലഹബാദ് ഹൈക്കോടതി വിധിക്കെതിരെയാണ് വിവിധ കക്ഷികള്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.












Click it and Unblock the Notifications