രാജ്യത്ത് 60 ശതമാനം ആളുകൾ സമ്പൂർണ്ണ വാക്സിനേഷൻ സ്വീകരിച്ചു; കണക്കുകളുമായി ആരോഗ്യമന്ത്രാലയം
ദില്ലി: രാജ്യത്ത് 60 ശതമാനം ആളുകൾ സമ്പൂർണ വാക്സിനേഷൻ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനിടെ 70,17,671 ഡോസ് കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്തു. ആകെ വാക്‌സിനേഷന്‍ 139.70 കോടി പിന്നിട്ടതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് വാക്സിൻ സ്വീകരിച്ചവരിൽ 60 ശതമാനത്തോളം കഴിഞ്ഞതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കും അഭിനന്ദനങ്ങള്‍ അറിയിച്ചു കൊണ്ടാണ് കേന്ദ്രമന്ത്രി മന്‍സൂഖ് മാണ്ഡവ്യ ഇക്കാര്യം ട്വീറ്റ് ചെയ്തത്. 89 ശതമാനം കൗമാരപ്രായക്കാര്‍ ഒന്നാം ഡോസ് വാക്‌സിന്‍ ഇതുവരെ സ്വീകരിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു.
അതിനിടെ, ഒമൈക്രോണ്‍ സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. ആരോഗ്യ മേഖലയിലെ ഉന്നത ഉദ്യോഗസ്ഥരടക്കം പങ്കെടുത്ത യോഗത്തിൽ ഒമൈക്രോണ്‍ വ്യാപനതോതും, പ്രതിരോധ പ്രവർത്തനങ്ങളും ചർച്ച ചെയ്തു.

കഴിഞ്ഞ മാസം അവസാനം ചേർന്ന യോഗത്തിൽ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ ഉൾപ്പടെ നിയന്ത്രണങ്ങൾ കർശനമാക്കാൻ പ്രധാനമന്ത്രി നിർദേശിച്ചിരുന്നു. അതേസമയം, രാജ്യത്തെ ഒമൈക്രോൺ വൈറസ് ബാധിതരുടെ എണ്ണം 225 കടന്നു. ആരോഗ്യ മന്ത്രാലയം പുറത്തു വിട്ട കണക്ക് പ്രകാരം ദില്ലിയിലാണ് ഏറ്റവും കൂടുതൽ രോഗ ബാധിതരുള്ളത്. ദില്ലിയിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി.
അതിനിടെ, കേരളത്തിൽ അഞ്ച് പേർക്ക് കൂടി ഒമൈക്രോൺ സ്ഥിരീകരിച്ചു. എറണാകുളം വിമാനത്താവളത്തിലെത്തിയ നാലുപേർക്കും കോഴിക്കോട് സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. യുകെയില്‍ നിന്നുമെത്തിയ രണ്ടു പേര്‍ക്കും (28, 24) അല്‍ബാനിയയില്‍ നിന്നുമെത്തിയ ഒരാള്‍ക്കും (35) നൈജീരിയയില്‍ നിന്നുമെത്തിയ പത്തനംതിട്ട സ്വദേശിയ്ക്കുമാണ് (40) എറണാകുളത്ത് എത്തിയവരില്‍ രോഗം സ്ഥിരീകരിച്ചത്.
ക്രിസ്തുമസ് അടിച്ചുപൊളിച്ച് മഞ്ജിമ; പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
യുകെയില്‍ നിന്നും എറണാകുളത്തെത്തിയ 28 വയസുകാരന്‍ കോട്ടയം സ്വദേശിയാണ്. കോഴിക്കോട് ഒമിക്രോണ്‍ സ്ഥിരീകരിച്ചയാള്‍ (21) ബാംഗളൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും കോഴിക്കോട് എത്തിയതാണ്. 17 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 10 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നവരാണ്. രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഒമൈക്രോണ്‍ ബാധിച്ചത്. ഇതോടെ ആകെ ഒമൈക്രോൺ സ്ഥിരീകരിച്ച രോഗികളുടെ എണ്ണം 29 ആയി.












Click it and Unblock the Notifications