രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് എസ്പി: ജയിലായ മന്ത്രിയുടെ ഭാര്യ ഉള്‍പ്പടെ 36 പേർ
ദില്ലി: ഉത്തർപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിനുള്ള രാണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് എസ്പി. 36 സ്ഥാനാർത്ഥികളാണ് രണ്ടാം പട്ടികയിലുള്ളത്. പവന്‍ പാണ്ഡയെയാണ് അയോധ്യയില്‍ നിന്ന് മൂന്നാം തവണയും സ്ഥാനാർത്ഥിയാക്കിയിരിക്കുന്നത്. 2012 ല്‍ മണ്ഡലത്തില്‍ നിന്നും വിജയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. എന്നാല്‍ 2017 ല്‍ ബി ജെ പി സ്ഥാനാർത്ഥിയോട് പരാജയപ്പെട്ടു. 2012ൽ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ അരങ്ങേറ്റം കുറിച്ച പവന്‍ പാണ്ഡയിലൂടെ ആദ്യമായി അയോധ്യ സീറ്റ് നേടാന്‍ എസ്പിക്ക് കഴിഞ്ഞത് അന്ന് ഏറെ ശ്രദ്ധേയമായിരുന്നു.

ജയിലിൽ കഴിയുന്ന മുൻ മന്ത്രി ഗായത്രി പ്രസാദ് പ്രജാപതിയുടെ ഭാര്യ മഹാരാജി പ്രജാപതിയേയും എസ്പ് സ്ഥാനാർത്ഥി പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അമേഠി നിയമസഭാ സീറ്റിൽ നിന്നാണ് മുന്‍മന്ത്രിയുടെ ഭാര്യ മത്സരിക്കുന്നത്. കൂട്ടബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ട് കഴിഞ്ഞ വർഷം നവംബർ മുതല്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുകയാണ് ഗായത്രി പ്രജാപതി. ഗായത്രി പ്രജാപതി 2012ൽ ആദ്യമായി അമേഠിയിൽ നിന്നും വിജയിച്ചിരുന്നെങ്കിലും 2017ൽ ബിജെപിയോട് പരാജയപ്പെടുകയായിരുന്നു.
സാരിയില്‍ ഗ്ലാമറസ് ലുക്കില്‍ റിതുമന്ത്ര: വൈറലായി ചിത്രങ്ങള്‍

സംസ്ഥാനത്തെ ബി ജെ പി സർക്കാരിന്റെ നിസ്സഹകരണം കാരണം ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റാൻ കഴിയുന്നില്ലെന്ന് പറഞ്ഞ് കഴിഞ്ഞ വർഷം ഒക്ടോബറിൽ നാടകീയ നീക്കത്തിലൂടെ നിയമസഭയിൽ നിന്ന് രാജിവച്ച രാകേഷ് പ്രതാപ് സിംഗാണ് പട്ടികയിലെ മറ്റൊരു പ്രധാന പേരുകാരന്‍. തന്റെ മണ്ഡലമായ ഗൗരിഗഞ്ചിൽ വികസനത്തിന് ബി ജെ പി തടസ്സം നില്‍ക്കുന്നുവെന്ന് ആരോപിച്ച് നിരാഹാര സമരം ഉള്‍പ്പടെ അദ്ദേഹം നടത്തിയിരുന്നു. ഇതേ സീറ്റില്‍ തന്നെയാണ് രാകേഷ് പ്രതാപ് സിംഗിനെ എസ്പി വീണ്ടും മത്സരിപ്പിക്കുന്നത്.

രണ്ടാംഘട്ട പട്ടികയും പുറത്ത് വന്നതോടെ എസ്പി സഖ്യം ഇതുവരെ 233 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ഇതില്‍ എസ്പി 198 സീറ്റുകളിലും രാഷ്ട്രീയ ലോക്ദൾ (ആർ എൽ ഡി) 33 സീറ്റുകളിലും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ സി പി), സുഹെൽദേവ് ഭാരതീയ സമാജ് പാർട്ടി (എസ്ബിഎസ്പി) എന്നിവരും ഓരോ സീറ്റിലും മത്സരിക്കുന്നു. എസ്പിയുടെ രണ്ടാമത്തെ പട്ടികയിൽ മുസ്ലിം വിഭാഗത്തില്‍ നിന്നും ഒരാള്‍ മാത്രമാണുള്ളത്. ബഹ്‌റൈച്ച് ജില്ലയിലെ മത്തേര മണ്ഡലത്തിൽ നിന്നും 2012, 2017 തിരഞ്ഞെടുപ്പുകളിൽ വിജയിച്ച യാസർ ഷായെ ഇത്തവണ പാർട്ടി ബഹ്‌റൈച്ച് അസംബ്ലി സീറ്റില്‍ നിന്നാണ് മത്സരിപ്പിക്കുന്നത്. എട്ട് സ്ത്രീകളും യാദവ ഇതര പിന്നാക്ക വിഭാഗത്തിൽ നിന്ന് (ഒബിസി) ഏഴ് സ്ഥാനാർത്ഥികളും അഞ്ച് ബ്രാഹ്മണരും എസ്പിയുടെ രണ്ടാമത്തെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

തിങ്കളാഴ്ച പുറത്തിറക്കിയ ആദ്യഘട്ട പട്ടികയില്‍ 159 പേരായിരുന്നു ഇടം പിടിച്ചത്. മുന്‍ ബി എസ് പി നേതാക്കളായ അസം ഖാനെയും മകൻ അബ്ദുള്ള അസമിനെയും ഉള്‍പ്പെടുത്തിയതായിരുന്നു ആദ്യ പട്ടികയില്‍ ശ്രദ്ധേയമായത്. കൂടാതെ, കഴിഞ്ഞ ഒക്ടോബറിൽ ലഖിംപൂർ ഖേരിയിലെ കർഷകരുടെ മരണവുമായി ബന്ധപ്പെട്ട് ഇപ്പോൾ ജയിലിൽ കഴിയുന്ന ബി ജെ പി മന്ത്രി അജയ് മിശ്രയുടെ ശക്തികേന്ദ്രമായ നിഘാസനിൽനിന്ന് മുൻ ബി എസ് പി സംസ്ഥാന മേധാവി ആർ എസ് കുശ്വാഹയെയാണ് എസ്പി മത്സരിപ്പിക്കുന്നത്.

പാർട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് മെയിൻപുരി ജില്ലയിലെ കർഹാലിൽ നിന്നും അമ്മാവൻ ശിവ്പാൽ യാദവ് ഇറ്റാവ ജില്ലയിലെ ജസ്വന്ത് നഗർ സീറ്റില്‍ നിന്നുമാണ് മത്സരിക്കുന്നത്. ഷാംലി ജില്ലയിലെ കൈരാനയിൽ നിന്നുള്ള എംഎൽഎയായ നഹിദ് ഹസനെ പാർട്ടി വീണ്ടും അതേ മണ്ഡലത്തില്‍ മത്സരിപ്പിക്കുന്നു. അതേസമയം, എസ്പി ലിസ്റ്റിലെ മറ്റൊരു വലിയ പേര് മുൻ സംസ്ഥാന മന്ത്രിയും നക്കൂർ എംഎൽഎയുമായ (സഹാരൻപൂർ ജില്ല) ധരം സിംഗ് സൈനിയുടേതാണ്. ജനുവരി 13 ന് സംസ്ഥാന മന്ത്രിസഭയിൽ നിന്നും ബിജെപിയിൽ നിന്നും രാജിവച്ച ശേഷം അദ്ദേഹം എസ്പിയില്‍ ചേർന്നിരുന്നു.












Click it and Unblock the Notifications