ട്രെയിനിൽ തള്ളിക്കയറാൻ ശ്രമം; മുംബൈ ബാന്ദ്ര റെയിൽവേ സ്‌റ്റേഷനിൽ തിക്കിലും തിരക്കിലുംപെട്ട് 9 പേർക്ക് പരിക്ക്
മുംബൈ: ബാന്ദ്ര റെയിൽവേ സ്‌റ്റേഷനിൽ തിക്കിലും തിരക്കിലുംപെട്ട് 9 പേർക്ക് പരിക്ക്. ഉത്തർപ്രദേശിലെ ഗോരഖ്‌പൂരിലേക്ക് പോവുകയായിരുന്ന ട്രെയിനിൽ യാത്രക്കാർ തള്ളിക്കയറാൻ ശ്രമിക്കുന്നതിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ടാണ് ഇവർക്ക് പരിക്കേറ്റത്. പരിക്കേറ്റവരിൽ ഏഴ് പേരുടെ ആരോഗ്യനില തൃപ്‌തികരമാണ്, രണ്ട് പേരുടെ പരിക്ക് സാരമുള്ളതാണ്.
ദീപാവലി സീസൺ തുടങ്ങിയതോടെ ഉണ്ടായ യാത്രക്കാരുടെ തിരക്കാണ് അപകട കാരണമെന്ന് അധികൃതർ പറയുന്നു. ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. മുംബൈ ബാന്ദ്രയിൽ നിന്നും യുപിയിലെ ഗോരഖ്‌പൂരിലേക്ക് പോവുകയായിരുന്ന ട്രെയിനിൽ യാത്രക്കാർ ഇടിച്ചുകയറാൻ ശ്രമിച്ചതോടെ ആകെ പരിഭ്രാന്തി പരക്കുകയായിരുന്നു.

ബാന്ദ്രയിൽ നിന്ന് ആഴ്ച്ചയിൽ ഒരിക്കൽ സർവീസ് നടത്തുന്ന ട്രെയിനാണ് ഇത്. ചില പ്രത്യേക കാരണങ്ങളാൽ ട്രെയിൻ പുറപ്പെടുന്നത് നീട്ടിയിരുന്നു. തുടർന്ന് സ്‌റ്റേഷനിലേക്ക് ട്രെയിൻ വന്നപ്പോഴാണ് ഉന്തും തള്ളുമുണ്ടായത്. ട്രെയിനിന്റെ ജനറൽ കമ്പാർട്ട്മെന്റിലേക്ക് യാത്രക്കാർ ഇടിച്ചുകയറുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ദുരന്തത്തിന് ശേഷമുള്ള വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ നേരത്തെ പുറത്ത് വന്നിരുന്നു. റെയിൽവേ പോലീസുകാരും മറ്റ് യാത്രക്കാരും ചേർന്ന് പരിക്കേറ്റവരെ സ്‌ട്രെച്ചറുകളിൽ കയറ്റുന്നതും ഉടൻ ചികിത്സക്കായി കൊണ്ട് പോവുന്നതും ദൃശ്യങ്ങളിൽ കാണാം. പരിക്കേറ്റവരെ ഉടനെ തന്നെ അടുത്തുള്ള ആശുപത്രികളിൽ എത്തിച്ചിരുന്നു.
പരിക്കേറ്റവരെ ഭാഭ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. അവർ ചികിത്സയിൽ തുടരുകയാണ്. ഷബീർ അബ്‌ദുൾ റഹ്മാൻ (40), പരമേശ്വർ സുഖ്ദർ ഗുപ്‌ത (28), രവീന്ദ്ര ഹരിഹർ ചുമ (30), രാംസേവക് രവീന്ദ്ര പ്രസാദ് പ്രജാപതി (29), സഞ്ജയ് തിലക്രം കാങ്കേ (27), ദിവ്യാൻഷു യോഗേന്ദ്ര യാദവ് (18), ഷെരീഫ് ഷെയ്ഖ് (25), ഇന്ദ്രജിത്ത് സഹാനി (19), നൂർ മുഹമ്മദ് ഷെയ്ഖ് (18) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്.
അപ്രതീക്ഷിതമായി ഉണ്ടായ സംഭവമായതിനാൽ മതിയായ സുരക്ഷാ സംവിധാങ്ങൾ ഇവിടെ ഉണ്ടായിരുന്നില്ല. ഒരു റെയിൽവേ ഉദ്യോഗസ്ഥൻ പരിക്കേറ്റ യാത്രക്കാരനെ തോളിലെടുത്ത് ഓടുന്നതിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നിട്ടുണ്ട്. മറ്റൊരു ദൃശ്യത്തിലാവട്ടെ രണ്ട് പുരുഷന്മാർ പ്ലാറ്റ്‌ഫോമിന്റെ തറയിൽ രക്തം പുരണ്ട വസ്ത്രങ്ങളുമായി കിടക്കുന്നതും കാണാമായിരുന്നു. എങ്കിലും കൂടുതൽ പേർക്ക് പരിക്കേറ്റില്ലെന്നതാണ് ആശ്വാസകരമായ കാര്യം.












Click it and Unblock the Notifications