പൗരത്വ ഭേദഗതി നിയമ നിർമ്മാണത്തിന് ആറ് മാസം കൂടി സമയം ആവശ്യപ്പെട്ട് കേന്ദ്രം
ഡൽഹി: പൗരത്വ ഭേദഗതി നിയമത്തിന്റെ (സിഎഎ) ചട്ടങ്ങൾ രൂപീകരിക്കാൻ ആറ് മാസം കൂടി സമയം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയം. ലോക്‌സഭയുടെയും രാജ്യസഭയുടെയും പാർലമെന്ററി നിയമനിർമ്മാണം സംബന്ധിച്ച് മന്ത്രാലയം സബോർഡിനേറ്റ് കമ്മിറ്റിക്ക് കത്തയച്ചു. പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള രേഖകളില്ലാതെ കുടിയേറിയ മുസ്ലീം ഇതര ആറ് കമ്മ്യൂണിറ്റികളുടെ പൗരത്വ പ്രക്രിയ അതിവേഗം ട്രാക്ക് ചെയ്യുന്നതിനുള്ള ഒരു നിയമനിർമ്മാണം ആണ് ഇത്.
ചട്ടങ്ങളുടെ നിർമ്മാണത്തിന് കൂടുതൽ കൂടിയാലോചനകൾ ആവശ്യമാണെന്നാണ് മന്ത്രാലയം കരുതുന്നത്. ഇതിന് പുറമെ കോവിഡ് പടർന്ന് പിടിച്ചതും ചട്ടങ്ങൾ നിർമ്മിക്കുന്നതിലെ കാലതാമസത്തിന് വഴിയൊരുക്കി. കഴിഞ്ഞ ജനുവരി 9-ന് മൂന്ന് മാസം സമയം നീട്ടിത്തരണം എന്നായിരുന്നു മന്ത്രാലയം ആവശ്യപ്പെട്ടത്. നിലവിൽ ഒക്ടോബർ 9 വരെ സമയം നീട്ടാനുള്ള അഭ്യർത്ഥന പാർലമെന്ററി കമ്മിറ്റിക്ക് അയച്ചതായി ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. ഇത് അഞ്ചാമത്തെ തവണയാണ് സർക്കാർ സിഎഎ നിയമം രൂപികരിക്കാൻ സമയം നീട്ടുന്നത്.
നേരത്തെ, മന്ത്രാലയം സമിതികളോട് 2021 ഏപ്രിൽ 9 വരെ ആയിരുന്നു സമയം ആവശ്യപ്പെട്ട്. പിന്നീട് അത് 2021 ജൂലൈ 9 ലേക്ക് നീട്ടി. വിവിധ കാരണങ്ങളാൽ വീണ്ടും സമയം നീട്ടി. 2022 ജനുവരി 9 വരെയും തുടർന്ന് ഏപ്രിൽ 9 വരെയും ഇപ്പോൾ ഒക്ടോബർ 9 വരെയും ആയിട്ടാണ് സമയം നീട്ടിയിരിക്കുന്നത്. 2019 ഡിസംബർ 11ന് പാർലമെന്റിൽ പാസാക്കിയ നിയമം ഡിസംബർ 12 ന് രാഷ്ട്രപതിയിൽ നിന്ന് അംഗീകാരം നേടിയിരുന്നു. 2020 ജനുവരി 10 മുതൽ നിയമം പ്രാബല്യത്തിൽ വരുമെന്നാണ് മന്ത്രാലയം അറിയിച്ചിരുന്നത്. എന്നാൽ നിയമ നിർമ്മാണം പൂർത്തിയാകാത്തത് മൂലം ഇപ്പോഴും ഇത് നടപ്പിൽ വരുത്തുന്നതിന് കാലതാമസം നേരിടുകയാണ്.
2014 ഡിസംബർ 31-ന് മുമ്പ് ഇന്ത്യയിൽ പ്രവേശിച്ച പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ആറ് ന്യൂനപക്ഷ സമുദായങ്ങളിലെ അംഗങ്ങൾക്ക് പൗരത്വം നൽകാൻ സിഎഎ വ്യവസ്ഥ ചെയ്യുന്നു. മുഴുവൻ നടപടിക്രമങ്ങളും ഓൺലൈനായിരിക്കുമെന്ന് മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. ഫോറിനേഴ്‌സ് ആക്‌ട് 1946, പാസ്‌പോർട്ട് ആക്‌ട് 1920 എന്നിവയ്‌ക്ക് കീഴിലുള്ള ഏതെങ്കിലും ക്രിമിനൽ കേസിൽ പ്രതിയായവർക്ക് പൗരത്വം നിഷേധിക്കും. സിഎഎ പാസാക്കിയതിന് ശേഷം അസം, ഉത്തർപ്രദേശ്, കർണാടക, മേഘാലയ, ഡൽഹി എന്നിവിടങ്ങളിൽ 2019 ഡിസംബർ മുതൽ 2020 മാർച്ച് വരെ നടന്ന പ്രതിഷേധങ്ങളിലും കലാപങ്ങളിലും 83 പേർ കൊല്ലപ്പെട്ടിരുന്നു.
പാർലമെന്ററി പ്രവർത്തനത്തെക്കുറിച്ചുള്ള മാനുവൽ അനുസരിച്ച്, ഒരു നിയമനിർമ്മാണം കഴിഞ്ഞ് ആറ് മാസത്തിനുള്ളിൽ നിയമങ്ങൾ രൂപീകരിക്കാൻ മന്ത്രാലയങ്ങൾക്ക് / വകുപ്പുകൾക്ക് കഴിയുന്നില്ലെങ്കിൽ. അവർ അതിനുള്ള കാരണങ്ങൾ വ്യക്തമാക്കിക്കൊണ്ട് സബോർഡിനേറ്റ് ലെജിസ്ലേഷൻ കമ്മിറ്റിയിൽ നിന്ന് സമയം നീട്ടണം എന്നാണ് നിയമം.
Recommended Video