മരണത്തിന് മുന്‍പ് ജയലളിതയ്ക്ക് സംഭവിച്ചത്..!! ചികിത്സിച്ച ഡോക്ടര്‍ റിച്ചാര്‍ഡ് ബെയ്‌ലി പറയുന്നു !!
ജയലളിതയുടെ മരണം സംബന്ധിച്ച ദുരൂഹതകൾ ഡോക്ടർ റിച്ചാർഡ് ബെയ്ലി നീക്കുന്നു
ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണം സംബന്ധിച്ച് ദുരൂഹതകള്‍ ഇനിയും നീങ്ങിയിട്ടില്ല. ജയലളിത അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നത് സംബന്ധിച്ച് അപ്പോളോ അധികൃതര്‍ ആ സമയത്ത് പുറത്തിറക്കിയിരുന്ന മെഡിക്കല്‍ ബുള്ളറ്റിനിലുള്ള വിവരങ്ങൾ മാത്രമാണ് ജനങ്ങൾക്ക് മുന്നിലുള്ളത്. ജയലളിതയുടെ ചികിത്സ സംബന്ധിച്ച് പുതിയ വിവരങ്ങളാണ് ജയയെ ചികിത്സിക്കാന്‍ ലണ്ടനില്‍ നിന്നെത്തിയ ഡോക്ടര്‍ റിച്ചാര്‍ഡ് ബെയ്‌ലി വെളിപ്പെടുത്തുന്നത്.
ഗോഡ് ഫാദര്‍ റീമേക്ക് ചെയ്യാത്തതിന് ഒരു ശക്തമായ കാരണമുണ്ട്, എന്താണെന്ന് അറിയാമോ?
വളരെ അപ്രതീക്ഷിതമായാണ് ജയലളിതയുടെ ആരോഗ്യനില തകരാറിലായത് എന്ന് ഡോക്ടർ ബെയ്ലി പറയുന്നു. ഏറ്റവും മികച്ച ചികിത്സ തന്നെയാണ് അപ്പോളോ ആശുപത്രിയിൽ തമിഴരുടെ അമ്മയ്ക്ക് നൽകിയതെന്നും അദ്ദേഹം പറയുന്നു. ജയലളിതയുടെ അപ്രതീക്ഷിത മരണത്തിന് കാരണങ്ങളും ഡോക്ടർ ബെയ്ലി ചൂണ്ടിക്കാട്ടുന്നു.
ജയലളിതയുടെ അവസ്ഥ ഗുരുതരമാകുന്നതിന് മുന്‍പ് അവര്‍ ബോധത്തിലായിരുന്നുവെന്ന് അപ്പോളോ ഡോക്ടര്‍മാര്‍ ചെന്നൈയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഡോക്ടര്‍ റിച്ചാര്‍ഡ് ബെയ്‌ലി പറഞ്ഞു. പെട്ടെന്നാണ് ജയലളിതയുടെ അവസ്ഥ മോശമായത്. രക്തത്തില്‍ അണുബാധയുണ്ടായത് ജയലളിതയുടെ അവസ്ഥ വേഗത്തില്‍ മോശമാകാന്‍ കാരണമായെന്നും റിച്ചാര്‍ഡ് ബെയ്‌ലി പറഞ്ഞു.
ആദ്യഘട്ടങ്ങളില്‍ അണുബാധ എവിടെയെന്ന് കണ്ടെത്താന്‍ ചികിത്സിച്ച ഡോക്ടര്‍മാരുടെ സംഘത്തിന് കഴിഞ്ഞിരുന്നില്ല. പിന്നീടാണ് അണുബാധയുടെ ഉറവിടം രക്തമാണ് എന്ന് കണ്ടെത്തിയത്. രക്തത്തില്‍ ബാക്ടീരിയ വളര്‍ന്ന് രക്തം ദുഷിച്ച അവസ്ഥയിലായിരുന്നുവെന്നും ഡോക്ടര്‍ റിച്ചാര്‍ഡ് ബെയ്‌ലി പറയുന്നു.
ജയലളിതയുടെ മരണം സംബന്ധിച്ച ദുരൂഹതകളെയെല്ലാം ഡോക്ടര്‍ ബെയ്‌ലി തള്ളിക്കളയുന്നു. ചികിത്സയുടെ ആദ്യ ദിനങ്ങളില്‍ ജയലളിത ബോധവതിയായിരുന്നു. ചികിത്സയോടു പ്രതികരിച്ചിരുന്ന ജയലളിതയ്ക്ക് സംസാരിക്കുന്നതിനും കുഴപ്പമില്ലായിരുന്നു.
അപ്രതീക്ഷിതമായാണ് ജയലളിതയുടെ അവസ്ഥ വളരെ അപകടകരമായ അവസ്ഥയിലേക്ക് പോയത്. രക്തത്തിലെ അണുബാധ വളരെ വേഗത്തില്‍ പടര്‍ന്നതാണ് മരണകാരണമായതെന്നും ഡോക്ടര്‍ റിച്ചാര്‍ഡ് ബെയ്‌ലി കൂട്ടിച്ചേര്‍ക്കുന്നു
രക്തത്തില്‍ അണുബാധ ഉണ്ടാകുമ്പോള്‍ പെട്ടെന്ന് ശരീരത്തിന്റെ മറ്റുഭാഗങ്ങളെ ബാധിക്കുന്നത് സാധാരണമാണ്. ശരീരത്തിലെ മറ്റ് അവയവങ്ങളേയും ഇത് സാരമായി ബാധിക്കും. അപ്പോളോ ആശുപത്രിയിലെ 75 ദിവസത്തെ ചികിത്സയ്ക്കിടെ ജയലളിത ജീവിതത്തിലേക്ക് മടങ്ങിവരുന്നതിന്റെ ലക്ഷണങ്ങള്‍ കാണിച്ചിരുന്നുവെന്നും ഡോക്ടര്‍ പറയുന്നു.
ജയലളിത അപ്പോളോ ആശുപത്രിയില്‍ അഡ്മിറ്റായ ദിവസം ശ്വസിക്കുന്നതിന് നല്ല ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. വീട്ടില്‍ നിന്നു തന്നെ ശ്വാസം ലഭിക്കാന്‍ അവര്‍ വളരെ കഷ്ടപ്പെട്ടിരുന്നു. ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും അവസ്ഥ വളരെ മോശമായിരുന്നു. രക്തം ദുഷിച്ച് അവയവങ്ങള്‍ തകര്‍ന്നതോടെ ശ്വസനം ദുര്‍ഘടമായി.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും പ്രമേഹവും ജയലളിതയ്ക്ക് തുടക്കത്തിലേ ഉണ്ടായിരുന്നു. നവംബര്‍ 19ന് നടന്ന ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച തെരഞ്ഞെടുപ്പ് നോമിനേഷന്‍ കടലാസുകളില്‍ ഒപ്പിടുമ്പോള്‍ ജയലളിതയ്ക്ക് ബോധം ഉണ്ടായിരുന്നുവെന്നും ഡോക്ടര്‍ പറഞ്ഞു.
നോമിനേഷന്‍ പേപ്പറുകളില്‍ ഒപ്പിടുന്നതിന് മുന്‍പ് ജയലളിത മുഴുവനും വായിച്ചുനോക്കിയിരുന്നു. തീരെ അവശയായിരുന്നതിനാല്‍ കടലാസുകളില്‍ ഒപ്പിടുകയല്ല ജയലളിത ചെയ്തത്. മറിച്ച് വിരലടയാളം പതിപ്പിക്കുകയായിരുന്നുവെന്നും ഡോക്ടര്‍ ബെയ്‌ലി പറഞ്ഞു.
ജയലളിതയുടെ മരണം സംബന്ധിച്ച ദുരൂഹതകളെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കും ഡോക്ടര്‍ ബെയ്‌ലി മറുപടി നല്‍കി. രോഗിയുടെ ചിത്രങ്ങള്‍ എടുക്കുന്നതും പ്രസിദ്ധീകരിക്കുന്നതും സാധാരണഗതിയില്‍ ചെയ്യാറില്ല. അത് ജയലളിതയുടെ സ്വകാര്യതയെക്കൂടി ബാധിക്കുന്ന കാര്യമായതിനാലാണ് വിവരങ്ങള്‍ പുറത്ത് വിടാതിരുന്നതെന്നും ഡോക്ടര്‍ ബെയ്‌ലി കൂട്ടിച്ചേര്‍ത്തു
ജയലളിതയുടെ മരണം സംബന്ധിച്ച് പുറത്ത് വന്ന ഗൂഢാലോചന വാര്‍ത്തകളെല്ലാം അടിസ്ഥാന രഹിതമാണെന്നും ഡോക്ടര്‍ റിച്ചാര്‍ഡ് ബെയ്‌ലി പറഞ്ഞു. ജയലളിതയ്ക്ക് ഏറ്റവും മികച്ച ചികിത്സയാണ് അപ്പോളോ ആശുപത്രിയില്‍ നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി. മദ്രാസ് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ പി ബാലാജി, അപ്പോളോ ആശുപത്രിയിലെ ഡോക്ടര്‍ കെ ബാബു എന്നിവരും ഡോക്ടര്‍ ബെയ്‌ലിക്കൊപ്പം ഉണ്ടായിരുന്നു.