'മോദിക്ക് കീഴില്‍ രാജ്യം കുതിച്ചു, 2024ൽ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ എത്തും'; നിര്‍മല സീതാരാമന്‍
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പായി സർക്കാരിന്റെ പ്രോഗ്രസ് കാർഡ് ജനങ്ങൾക്ക് മുൻപിൽ വയ്ക്കാൻ വേദിയൊരുക്കി ധനമന്ത്രി നിർമ്മല സീതാരാമൻ. ബജറ്റ് പ്രസംഗത്തിൽ എൻഡിഎ സർക്കാരുകളുടെ കഴിഞ്ഞ പത്ത് വർഷത്തെ നേട്ടങ്ങളാണ് ധനമന്ത്രി ഊന്നിപ്പറഞ്ഞത്. കൂടാതെ മോദി സർക്കാർ അധിക തുടർച്ച നേടുമെന്ന പ്രതീക്ഷയും അവർ പങ്കുവച്ചു.
രണ്ടാമത്തെ അവസരത്തിൽ, സമ്പന്നമായ ഒരു രാജ്യം കെട്ടിപ്പടുക്കാനുള്ള ഉത്തരവാദിത്തം ഞങ്ങളുടെ സർക്കാർ ഇരട്ടിയാക്കിയെന്നും,ദരിദ്രർ, കർഷകർ, യുവാക്കൾ, സ്ത്രീകൾ എന്നിങ്ങനെ നാല് പ്രധാന വിഭാഗങ്ങളെ ശ്രദ്ധിക്കേണ്ടതുണ്ടെന്നും ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി.

ദരിദ്രർ, സ്ത്രീകൾ, കർഷകർ, യുവാക്കൾ എന്നിവർക്കാണ് സർക്കാർ മുൻഗണന നൽകുന്നതെന്നും ധനമന്ത്രി പറഞ്ഞു. കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനും സ്ത്രീ ശാക്തീകരണത്തിനും യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുന്നതിനും സർക്കാർ ഊന്നൽ നൽകുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
കുടുംബാധിപത്യത്തെ കുറിച്ചും, നെപ്പോട്ടിസത്തെ കുറിച്ചും അവർ ബജറ്റ് പ്രസംഗത്തിൽ പരാമർശിച്ചു എന്നതും ശ്രദ്ധേയമാണ്. സാമൂഹിക സാമ്പത്തിക പരിവർത്തനത്തിൽ പ്രവർത്തിക്കുന്നതിലൂടെ സ്വജനപക്ഷപാതം ഇല്ലാതാക്കുകയും, കുടുംബാധിപത്യത്തെ തകർക്കുമെന്നും അവർ പ്രഖ്യാപിച്ചു.
പ്രധാനമന്ത്രി മോദിയുടെ കീഴിലുള്ള സർക്കാർ പ്രവർത്തിക്കുന്നത് മതേതരത്വത്തിന് മുൻഗണന കൊടുത്തിട്ടാണെന്നും ധനമന്ത്രി പറഞ്ഞു. സാമൂഹ്യനീതി മുമ്പ് കേവലം ഒരു മുദ്രാവാക്യം മാത്രമായിരുന്നു, എന്നാൽ ഞങ്ങൾക്ക് അത് അനിവാര്യമായ ഭരണ മാതൃകയാണെന്നും ധനമന്ത്രി പറഞ്ഞു. കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ നല്ല മാറ്റത്തിന് സാക്ഷ്യം വഹിച്ചുവെന്നും ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായി നടത്തിയ പ്രസംഗത്തിൽ അവർ വ്യക്തമാക്കി.
എല്ലാ ആശാ, അങ്കണവാടി ജീവനക്കാർക്കും ആയുഷ്‌മാൻ ഭാരതിന്റെ ആനുകൂല്യങ്ങൾ ലഭ്യമാക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. കഴിഞ്ഞ 10 വർഷത്തിനിടെ 25 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കാൻ സർക്കാർ സഹായിച്ചിട്ടുണ്ടെന്ന് അവർ പറഞ്ഞു.
പ്രധാനമന്ത്രി ജന്മൻ യോജന വികസനത്തിന് പരിധിയിൽ നിന്ന് ഇപ്പോഴും പുറത്തുള്ള ആദിവാസി വിഭാഗങ്ങളെ സഹായിക്കുന്നു. 2047ഓടെ ഇന്ത്യയെ 'വികസിത് ഭാരത്' ആക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. എല്ലാവരുടെയും ഉന്നമനത്തിലാണ് ഞങ്ങളുടെ ശ്രദ്ധയെന്നും അവർ ബജറ്റ് പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications