എന്തുകൊണ്ട് യോഗിക്കെതിരെ സുഭാവതി ശുക്ല ; ഖൊരക്പൂരിലെ അഖിലേഷ് തന്ത്രം
ദില്ലി; യു പിയിൽ ഏറ്റവും കൂടുതൽ ഉറ്റുനോക്കപ്പെടുന്ന മണ്ഡലങ്ങളിലൊന്നാണ് ഗൊരഖ്പൂർ. യു പി മുഖ്യമന്ത്രി കൂടിയായ യോഗി ആദിത്യനാഥിന്റെ കന്നി നിയമസഭ പോരാട്ടത്തിന് കൂടിയാണ് മണ്ഡലം ഇത്തവണ വേദിയാകുന്നത്. ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി ചുമതലയേൽക്കും മുൻപ് ഗൊരഖ്പൂരിൽ നിന്നുള്ള ലോക്സഭാംഗമായിരുന്ന യോഗി അഞ്ച് തവണ ഇവിടെ നിന്ന് വിജയിച്ച ആത്മവിശ്വാസത്തിലാണ് നിയസഭ അങ്കത്തിന് ഇറങ്ങുന്നത്.
യോഗി ആദിത്യനാഥിനെതിരെ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് ഗോരഖ്പുരിൽ മത്സര രംഗത്തുണ്ട്. ആസാദും ആദ്യമായാണു നിയമസഭ തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
ചേത്‌ന പാണ്ഡെയെ ആണ് കോൺഗ്രസ് ഇവിടെ മത്സരിപ്പിക്കുന്നത്. അതേസമയം ഖ്വാജ ഷംസുദ്ദീനാണ് ബി എസ് പിയുടെ സ്ഥാനാർത്ഥി. എന്നിരുന്നാലും, ഗോരഖ്പൂർ അർബൻ സീറ്റിൽ യോഗി ആദിത്യനാഥും സമാജ്വാദി പാർട്ടിയുടെ സുഭാവതി ശുക്ലയും തമ്മിലാണ് യഥാർത്ഥ മത്സരം.

അന്തരിച്ച മുൻ ബി ജെ പി നേതാവ് ഉപേന്ദ്ര ശുക്ലയുടെ ഭാര്യയാണ് സുഭാവതി ശുക്ല . 2020 ൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു ശുക്ലയുടെ മരണം. കഴിഞ്ഞ 40 വർഷമായി മണ്ഡലത്തിൽ ശക്തമായ സാന്നിധ്യമായിരുന്നു ഉപേന്ദ്രശുക്ല. ഇതുവരെ നാല് തിരഞ്ഞെടുപ്പുകളിൽ ഉപേന്ദ്ര മത്സരിച്ചിട്ടുണ്ട്.
എന്നാൽ ഒരിക്കൽ പോലും വിജയിക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. നേരത്തേ 2018 ൽ യോഗി ആദിത്യനാഥ് ഒഴിഞ്ഞ ഗൊരക്പൂർ സീറ്റിൽ നിന്നും ലോക്സഭ ഉപതിരഞ്ഞെടുപ്പിലുള്ള ഉപേന്ദ്ര ശുക്ല മത്സരിച്ചിരുന്നെങ്കിലും വിജയിച്ചിരുന്നില്ല.
യോഗിയുമായുള്ള ഉപേന്ദ്രയുടെ ശത്രുതയാണ് അദ്ദേഹം പരാജയപ്പെടാനുള്ള കാരണമായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

പിതാവിന്റെ മരണത്തോടെ ഇക്കുറി ഗൊരഖ്പൂരിൽ മറ്റൊരു മണ്ഡലത്തിൽ നിന്ന് സീറ്റ് തേടി ഉപേന്ദ്രയുടെ മകൻ അമിത് ദത്ത് ശുക്ല ബി ജെ പി നേതൃത്വത്തെ സമീപിച്ചിരുന്നു. എന്നാൽ ഈ ആവശ്യം ബി ജെ പി തള്ളുകയായിരുന്നു. തുടർന്ന് അമിത്തും മാതാവ് സുഭാവതി ശുക്ലയും ഈ വർഷം ജനവരിയിൽ സമാജ്വാദി പാർട്ടിയിൽ ചേർന്നു. ഇതോടെ സുഭാവതിയെ എസ് പി ഗൊരഖ്പൂരിൽ നിന്ന് മത്സരിച്ചേക്കുമെന്നുള്ള അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും നേതൃത്വം അതിനോട് പ്രതികരിച്ചിരുന്നില്ല.

രാഷ്ട്രീയത്തിൽ യാതൊരു പാരമ്പര്യവും ഇല്ലാത്ത സുഭാവതിയെ അഖിലേഷ് പരിഗണിക്കാൻ സാധ്യതയിലെന്നായിരുന്നു പാർട്ടി കേന്ദ്രങ്ങളും സൂചന നൽകിയത്.
അതിനിടയിലാണ് പ്രവർത്തകരെ പോലും അമ്പരിപ്പിച്ച് കൊണ്ട് സുഭാവതിയുടെ സ്ഥാനാർത്ഥിത്വം അഖിലേഷ് പ്രഖ്യാപിച്ചത്. ബ്രാഹ്മണ വോട്ടുകൾ ഭിന്നിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അഖിലേഷിന്റെ ഈ നീക്കം എന്നാണ് വിലയിരുത്തപ്പെടുന്നത്.

മണ്ഡലത്തിൽ നിന്ന് മാത്രമല്ല പൂർവാഞ്ചൽ മേഖലയിൽ തന്നെയുള്ള പ്രമുഖ ബ്രാഹ്മണ മുഖമായിരുന്നു ഉപേന്ദ്ര ശുക്ല. ഠാക്കൂർ വിഭാഗക്കാരനായ യോഗി ആദിത്യനാഥിനെതിരെ ബ്രാഹ്മണ സമുദായാംഗങ്ങൾക്കിടയിൽ കടുത്ത അതൃപ്തികൾ നിലനിൽക്കുന്നുണ്ട്. യോഗി ആദിത്യനാഥിന് കീഴിൽ ബ്രാഹ്മണ സമുദായം കൊടിയ പീഡനമാണ് നേരിടുന്നതെന്നും അവർക്ക് അർഹമായ പരിഗണനയും പങ്കാളിത്തവും സർക്കാരിലുൾപ്പെടെ ലഭിക്കുന്നില്ലെന്ന ആക്ഷേപവും നേതാക്കൾ ഉയർത്തിയിരുന്നു.

നേരത്തേ മധുരയിലും അയോധ്യയിലും ബി ജെ പി യോഗിക്ക് സീറ്റ് അനുവദിക്കാതിരുന്നത് സർക്കാരിനെതിരെ നിലനിൽക്കുന്ന ബ്രാഹ്മണ വിഭാഗത്തിന്റെ അതൃപ്തിക്ക് തിരിച്ചടിയാകുമോയെന്ന ആശങ്കയുടെ പശ്ചാത്തലത്തിലാണ്.
ഈ സാഹചര്യത്തിൽ കൂടിയാണ് അഖിലേഷിന്റെ നീക്കം. മാത്രമല്ല സഹതാപ തരംഗങ്ങളും വോട്ടായി മാറുമെന്ന് അഖിലേഷ് പ്രതീക്ഷിക്കുന്നുണ്ട്.












Click it and Unblock the Notifications