കഴിക്കാതെ ബാക്കിവച്ച ഭക്ഷണ പ്ലേറ്റുകളുടെ കാഴ്‌ച; ഹോസ്‌റ്റലിലേക്ക് വിമാനം ഇടിച്ചുകയറിയത് ഉച്ചഭക്ഷണ സമയത്ത്
സൂറത്ത്: അഹമ്മദാബാദിൽ ഇരുന്നൂറിലധികം പേരുടെ മരണത്തിന് ഇടയാക്കിയ വിമാന അപകടത്തിൽ ബിജെ മെഡിക്കൽ കോളേജ് ഹോസ്‌റ്റലിൽ നിന്നുള്ള ദാരുണമായ ദൃശ്യങ്ങൾ പുറത്ത്. അപകടം നടക്കുമ്പോൾ ഹോസ്‌റ്റലിലെ മെഡിക്കൽ വിദ്യാർത്ഥികൾ ഉച്ചഭക്ഷണം കഴിക്കുന്ന നേരമായിരുന്നു എന്നാണ് പുറത്തുവന്ന ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്. ഹോസ്‌റ്റൽ കെട്ടിടത്തിലേക്കാണ് എയർഇന്ത്യ വിമാനം ഇടിച്ചുകയറിയത്.
കഴിക്കാതെ ബാക്കിയാക്കിയ ഭക്ഷണമടങ്ങിയ പ്ലേറ്റുകൾ ഉൾപ്പെടെയുള്ള പാത്രങ്ങളുടെ ചിത്രങ്ങൾ ഉൾപ്പെടെയാണ് പുറത്തുവന്നിരിക്കുന്നത്. ഹോസ്‌റ്റലിലെ ഭക്ഷണ കാന്റീൻ ഉൾപ്പെടുന്ന മേഖലയിലേക്കാണ് വിമാനം ഇടിച്ചിറങ്ങിയത്. വിമാനത്തിന്റെ അവശിഷ്‌ടങ്ങളും കെട്ടിടം തകർന്നതിന്റെ അടയാളങ്ങളുമാണ് ഇവിടെ പ്രധാനമായും കാണുന്നത്. ഹോസ്‌റ്റൽ കോംബൗണ്ടിൽ ഇടിച്ചുകയറിയ വിമാനത്തിന്റെ പിൻഭാഗം പുറത്തേക്ക് തള്ളിയ നിലയിലായിരുന്നു.

ബിജെ മെഡിക്കൽ കോളേജിലുണ്ടായ അപകടത്തിൽ അഞ്ച് വിദ്യാർത്ഥികൾ മരിച്ചതായാണ് ഏറ്റവും ഒടുവിൽ വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നാല് ബിരുദ വിദ്യാർത്ഥികളും ഒരു ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയും ഇതിൽ ഉൾപ്പെടുന്നു. എന്നാൽ മരണപ്പെട്ട വിദ്യാർത്ഥികളുടെ കൂടുതൽ വിവരങ്ങൾ ഇതുവരെയും ലഭ്യമായിട്ടില്ല.
വിദ്യാർത്ഥികളുടെ ഹോസ്‌റ്റൽ, സ്‌റ്റാഫ് ക്വാർട്ടേഴ്‌സ്, അപകടസ്ഥലത്തിന് സമീപമുള്ള റെസിഡൻഷ്യൽ ഏരിയകൾ എന്നിവയെ ഇത് ബാധിച്ചതായി ഗുജറാത്ത് ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ധനഞ്ജയ് ദ്വിവേദി ഇതിന് പിന്നാലെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഫലമായി നിരവധി താമസക്കാർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്.
പരിക്കേറ്റ 50ഓളം പേരെ അഹമ്മദാബാദിലെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അവരുടെ നില ഗുരുതരമാണെങ്കിലും, ഡോക്‌ടർമാർ പറയുന്നത് അവരുടെ നില തൃപ്‌തികരമാണെന്നാണ്. അവർക്ക് ഏറ്റവും മികച്ച ചികിത്സയാണ് ലഭ്യമാക്കുകയെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. അപകടത്തിൽപെട്ട വിദ്യാർത്ഥികളെ തിരിച്ചറിയാൻ സഹായിക്കുന്നതിനായി ബിജെ മെഡിക്കൽ കോളേജിൽ ഡിഎൻഎ പരിശോധന നടത്താനാണ് തീരുമാനം.
ബിജെ മെഡിക്കൽ കോളേജ് കാന്റീനിലെ മേശകളിൽ ഭക്ഷണവും ഗ്ലാസുകളും തൊടാതെ കിടക്കുന്നത് കാണാമായിരുന്നു. ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ ഡോക്‌ടർമാരുടെ ദേശീയ തലത്തിലെ സംഘടനയായ ഫൈമ, സംഭവത്തെ ഭയാനകം എന്ന് വിളിക്കുകയും മെഡിക്കൽ വിദ്യാർത്ഥികൾക്കുണ്ടായ പരിക്കുകളിൽ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്‌തു.
അതേസമയം, എയർ ഇന്ത്യ വിമാനം AI171 ഉച്ചയ്ക്ക് 13:38നാണ് അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ടത്. തൊട്ടുപിന്നാലെ ഇത് തകർന്നുവീണു, 825 അടിക്ക് അപ്പുറം ഇതിന് ഉയരാൻ കഴിഞ്ഞിരുന്നില്ല. വിമാനത്തിന് എയർ ട്രാഫിക് കൺട്രോളുമായുള്ള ബന്ധം നഷ്‌ടപ്പെടുന്നതിന് മുമ്പ് പൈലറ്റ് ക്യാപ്റ്റൻ സുമീത് സബർവാൾ "മെയ്ഡേ" മുന്നറിയിപ്പ് നൽകിയിരുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.












Click it and Unblock the Notifications