അച്ഛന് വേണ്ടി 1200 കിലോ മീറ്റർ സൈക്കിൾ ചവിട്ടി, വൈറലായി ജ്യോതിയുടെ അച്ഛൻ അന്തരിച്ചു
റാഞ്ചി: ലോക്ക്ഡൗണില്‍ കുടുങ്ങിപ്പോയ അച്ഛനെ തിരികെ എത്തിക്കാന്‍ 1200 കിലോ മീറ്റര്‍ സൈക്കിള്‍ ചവിട്ടിപ്പോയ പെണ്‍കുട്ടി സമീപകാലത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ബീഹാര്‍ സ്വദേശിനി ജ്യോതി ആയിരുന്നു ആ പെണ്‍കുട്ടി. ജ്യോതി സൈക്കിള്‍ ചവിട്ടി വീട്ടില്‍ തിരികെ എത്തിച്ച അച്ഛന്‍ മോഹന്‍ പസ്വാന്‍ മരണപ്പെട്ടു. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ബീഹാറിലെ ദര്‍ബംഗ ജില്ലയില്‍ നിന്നുളളവരാണ് മോഹന്‍ പസ്വാനും മകള്‍ ജ്യോതിയും. കഴിഞ്ഞ വര്‍ഷം രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സമയത്താണ് ജ്യോതിയുടെ വൈറല്‍ യാത്ര. ഗുരുഗ്രാമില്‍ നിന്ന് ബിഹാര്‍ വരെ 8 ദിവസമാണ് ജ്യോതി സൈക്കിളില്‍ യാത്ര ചെയ്തത്. ഗുരുഗ്രാമിലെ താമസസ്ഥലത്ത് നിന്ന് കുടുംബത്തെ ഭൂവുടമ ഇറക്കി വിട്ടേക്കും എന്നുളള സാഹചര്യത്തിലാണ് അച്ഛനെ വീട്ടില്‍ എത്തിക്കാന്‍ ആ സാഹസിക യാത്രയ്ക്ക് ജ്യോതി മുതിര്‍ന്നത്.
റോഡപകടത്തില്‍ കാലിന് പരിക്ക് പറ്റിയിരിക്കുകയായിരുന്നു മോഹന്‍ ആ സമയത്ത്. ജ്യോതി തന്റെ സൈക്കിളിന്റെ പിറകില്‍ അച്ഛനെ ഇരുത്തി കിലോമീറ്ററുകളോളും സൈക്കിള്‍ ചവിട്ടി വീട്ടില്‍ എത്തിച്ചു. കഴിഞ്ഞ വര്‍ഷം മെയ് 7ന് ആയിരുന്നു ജ്യോതി തന്റെ ഗ്രാമത്തില്‍ നിന്നും സൈക്കിള്‍ യാത്ര ആരംഭിച്ചത്. മെയ് 16ന് അച്ഛനുമായി ജ്യോതി തിരികെ എത്തി.
Recommended Video
ട്രെയിനോ ബസ്സോ ഒന്നുമില്ലാത്ത സമയത്ത് രണ്ട് നേരം ഭക്ഷണം കഴിക്കാനുളള പണം പോലും ഇല്ലാതെയായിരുന്നു ജ്യോതിയുടെ ആ യാത്ര. ഈ സംഭവം വാര്‍ത്തയായതോടെ ജ്യോതിയും സൈക്കിളും വൈറലാവുകയായിരുന്നു. മുന്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപ് അടക്കമുളള പ്രമുഖര്‍ വാര്‍ത്തയില്‍ പ്രതികരിച്ച് രംഗത്ത് വന്നിരുന്നു. സൈക്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ജ്യോതിക്ക് ട്രയലിന് അവസരം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ പഠനത്തില്‍ ശ്രദ്ധിക്കണം എന്ന കാരണം പറഞ്ഞ് ജ്യോതി ആ അവസരം നിഷേധിച്ചിരുന്നു..