വെള്ളപ്പൊക്കമുണ്ടാക്കി, റഷ്യൻ സൈന്യത്തിന്റെ മുന്നേറ്റം തടഞ്ഞ് യുക്രൈനിലെ ഒരു ഗ്രാമം
കിവ്; രണ്ടാം മാസത്തിലേക്ക് കടന്ന് യുക്രൈൻ റഷ്യ യുദ്ധം. ഇത്രയും നാൾ യുദ്ധം നീണ്ട് നിന്നെങ്കിലും യുക്രൈന് മേൽ ഒരു സമ്പൂർണ്ണ വിജയം നേടാൻ റഷ്യക്ക് ഇതുവരെ സാധിച്ചിട്ടില്ല. പാശ്ചാത്യ ആയുധങ്ങളുടെ സഹായത്തോടെ യുക്രൈൻ ശക്തമായ പ്രതിരോധം കാഴ്ച വെക്കുന്നുണ്ട്. തലസ്ഥാന ന ഗരമായ കിയെവ് പിടിച്ചെടുക്കാൻ റഷ്യൻ സൈന്യം ഇപ്പോഴും കഠിനമായി പരിശ്രമിച്ചുകൊണ്ട് ഇരിക്കുകയാണ്. എന്നാൽ കിയെവിനെ സംരക്ഷിക്കാൻ യുക്രൈൻ സിവിലിയൻമാരും സൈന്യവും ഒരുമിച്ചാണ് ഇപ്പോൾ പരിശ്രമിക്കുന്നത്.
ഇത്തരത്തിൽ സിവിലിയൻമാരുടെ ഒരു ചെറുത്തുനിൽപ്പിന്റെ കഥ പറയുകയാണ് ഡെമിനിവ് എന്ന ഗ്രാമം. റഷ്യൻ സൈന്യത്തിന്റെ കിയെവിലേക്കുള്ള യാത്ര തടയാൻ ഈ ഗ്രാമവാസികൾ മനപ്പൂർവ്വം ഉണ്ടാക്കിയ വെള്ളപ്പൊക്കം മികച്ച രീതിയിൽ വിജയം കണ്ട ഒരു ദൗത്യം ആയിരുന്നു. വെള്ളപ്പൊക്കം ഗ്രാമത്തിൽ നാശം വിതച്ചെങ്കിലും റഷ്യയുടെ കിയെവിലേക്കുള്ള മുന്നേറ്റം തടയാനായതിൽ അഭിമാനം ഉണ്ടെന്ന് ഗ്രാമവാസികൾ പറയുന്നു. കിയെവ് ലക്ഷ്യമാക്കി കുതിച്ചെത്തിയ റഷ്യൻ ടാങ്കുകൾക്ക് വെള്ളക്കെട്ട് ഭേദിച്ച് മുന്നോട്ട് പോകാൻ സാധിച്ചില്ല. ഇതിനെ തുടർന്ന് റഷ്യൻ സൈന്യം താൽക്കാലികമായി ഇവിടെ നിന്ന് പിൻമാറുകയായിരുന്നു.

റഷ്യൻ സൈന്യത്തെ തടയാൻ സ്വയം നശിക്കാൻ തയ്യാറായ ഗ്രാമം ഡെമിഡിവ് മാത്രമല്ല. നേരത്തെയും ഇത്തരത്തിൽ സമാനമായ സംഭവങ്ങൾ യുക്രൈനിൽ നിന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഫെബ്രുവരി 24 ന് റഷ്യൻ അധിനിവേശത്തിന്റെ ആദ്യ നാളുകൾ മുതൽ തന്നെ ഇത്തരത്തിൽ പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. റഷ്യൻ സൈന്യത്തിന്റെ സഞ്ചാരം തടയുന്നതിനായി റോഡുകളും പല അടിസ്ഥാന സൗകര്യങ്ങളും യുക്രൈനിൽ ഉടനീളമായി സ്വന്തം പൗരൻമാർ തന്നെ നശിപ്പിച്ചിട്ടുണ്ട്. ഇതിനോടകം തന്നെ രാജ്യത്ത് 300-ലധികം പാലങ്ങൾ തകർന്നതായാണ് കണക്ക് കൂട്ടുന്നതെന്ന് രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസന മന്ത്രി പറഞ്ഞു.
അതേ സമയം യുക്രൈനിലെ റഷ്യയുടെ അധിനിവേശം ആയിരക്കണക്കിന് സാധാരണക്കാരുടെ മരണത്തിന് കാരണമാക്കിയിട്ടുണ്ട്. ദശലക്ഷക്കണക്കിന് ആളുകളെ ഇതിനോടകം തന്നെ കുടിയൊഴിപ്പിക്കുകയും ചെയ്തു. 1962 ലെ ക്യൂബൻ മിസൈൽ പ്രതിസന്ധിക്ക് ശേഷം റഷ്യയും അമേരിക്കയും തമ്മിലുള്ള ഏറ്റവും ഗുരുതരമായ ഏറ്റുമുട്ടലിനെക്കുറിച്ചുള്ള ഭയം അന്താരാഷ്ട്ര സമൂഹത്തിൽ ഉയർത്താനും ഈ യുദ്ധം കാരണമായി. പശ്ചാത്യ രാജ്യങ്ങൾ യുക്രൈനെ കൂടുതലായി സഹായിക്കുന്നത് മൂന്നാം ലോക മഹായുദ്ധത്തിന് തന്നെ കാരണമായേക്കാം എന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് കുറച്ചു ദിവസം മുമ്പ് പറഞ്ഞിരുന്നു.












Click it and Unblock the Notifications