പറഞ്ഞതൊന്നും കേട്ടില്ല, ഒടുവിൽ ട്രംപ് അത് ചെയ്തു;ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം അവസാനിച്ചെന്ന് യുഎസ്
വാഷിംഗ്ടണ്‍: ലോകത്ത് പടര്‍ന്നുപിടിക്കുന്ന കൊവിഡിനെ തടയുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലെന്ന് ആരോപിച്ച് ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം അമേരിക്ക അവസാനിപ്പിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെയാണ് ഇക്കാര്യം വെള്ളിയാഴ്ച അറിയിച്ചത്. കൊറോണയെ നേരിടുന്നതില്‍ പരാജയപ്പെട്ടന്നാരോപിച്ച് ട്രംപ് ലോകാരോഗ്യ സംഘടനയ്ക്കുള്ള ധനസഹായം പൂര്‍ണമായും നിര്‍ത്തലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് എല്ലാ ബന്ധവും അവസാനിപ്പിക്കുകയാണെന്ന് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്.
നേരത്തെയും ട്രംപ് ലോകാരോഗ്യ സംഘടനയ്‌ക്കെതിരെ പ്രസ്താവനയുമായി എത്തിയിരുന്നു. ലോകാരോഗ്യ സംഘടന ചൈനയുടെ പിആര്‍ ഏജന്‍സിയാണെന്നും കളിപ്പാവയാണെന്നുമാണ് ട്രംപ് ആരോപിച്ചത്, അവര്‍ക്ക് സ്വയം നാണക്കേട് ഇക്കാര്യത്തില്‍ തോന്നേണ്ടതാണെന്നും ട്രംപ് പറഞ്ഞിരുന്നു. ലോകാരോഗ്യ സംഘടന അധ്യക്ഷന്‍ ടെഡ്രോസ് അദാനോ ഗെബ്രിയെസൂസ് ചൈനയുടെ പക്ഷത്താണെന്നും, കൊറോണ വ്യാപനത്തെ കുറിച്ചുള്ള യഥാര്‍ത്ഥ വിവരങ്ങള്‍ യുഎസ്സിന് കൈമാറിയില്ലെന്നും ട്രംപ് ആരോപിച്ചിരുന്നു. ഈ കാരണം കൊണ്ടാണ് യുഎസ്സില്‍ ഇത്രയും മരണനിരക്ക് വര്‍ധിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം അവസാനിപ്പിച്ചതായി ട്രംപ് അറിയിച്ചത്. ആവശ്യപ്പെട്ട പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടിരിക്കുകയാണ്. അതുകൊണ്ട് ലോകാരോഗ്യ സംഘടനയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുന്നെന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ സംഘടനയ്ക്ക് അനുവദിച്ച തുക ലോകത്തെ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നതിനായി ചെലവഴിക്കുമെന്ന് ട്രംപ് വ്യക്തമാക്കി. കൊവിഡുമായി ബന്ധപ്പെട്ട് ചൈന ലോകത്തിന് ഉത്തരം നല്‍കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
Recommended Video
അതേസമയം, കൊവിഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അമേരിക്കയ്ക്ക് കൈമാറിയില്ലെന്ന ട്രംപിന്റെ ആരോപണം പച്ചക്കള്ളമാണെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. നിരവധി തവണ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ കൊറോണ വ്യാപനത്തില്‍ ട്രംപിന് ലഭിച്ചിരുന്നു. എന്നാല്‍ ഇതൊന്നും വേണ്ടവിധത്തില്‍ പരിഗണിക്കാന്‍ ട്രംപ് ശ്രമിച്ചില്ല. ഇതാണ് മരണനിരക്ക് ഉയര്‍ത്താന്‍ കാരണമായത്. എന്നാല്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ട്രംപ് ചൈനയ്ക്കെതിരെ വന്‍ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. താന്‍ തിരഞ്ഞെടുപ്പില്‍ ജയിക്കാതിരിക്കാന്‍ ചൈന ശ്രമിക്കുമെന്നും, എന്തും ചെയ്യാന്‍ അവര്‍ തയ്യാറാവുമെന്നും ട്രംപ് പറഞ്ഞിരുന്നു. അതേസമയം കൊറോണവൈറസില്‍ ലോകാരോഗ്യസംഘടനയുടെ പങ്ക് കണ്ടെത്താനായി ട്രംപ് അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ഫണ്ടിംഗ് അവസാനിപ്പിച്ചതിന്റെ പിന്നാലെയുള്ള നടപടിയായിരുന്നു.
തകർന്നുവീണ പാകിസ്ഥാൻ വിമാനത്തിന്റെ അവശിഷ്ടങ്ങൾക്കടിയിൽ 3 കോടി രൂപ, ദുരൂഹത; അന്വേഷണം പ്രഖ്യാപിച്ചു..!
ചൈനീസ് വിദ്യാര്‍ത്ഥികളെ പുറത്താക്കാന്‍ യുഎസ്... ഇനി വിസ നല്‍കി, കളി കാര്യമാക്കി യുഎസ്, ഉപരോധം!!