ട്രക്കിനുള്ളില്‍ നിന്നും ദുര്‍ഗന്ധം; തുറന്നപ്പോള്‍ ഐസില്‍ കൂട്ടിയിട്ട മൃതദേഹങ്ങള്‍, ഒടുവില്‍ നടപടി
ന്യൂയോര്‍ക്ക്: ലോകത്ത് കൊറോണ ബാധിച്ചവരുടെ മൂന്നിനൊന്നിനടത്തും അമേരിക്കയിലാണ് ഉള്ളത്. ആഗോള തലത്തില്‍ 3,514,151 പേര്‍ക്ക് ഇതുവരെ വൈറസ് സ്ഥീരികരിച്ചതില്‍ 1,166,065 പേരാണ് അമേരിക്കയില്‍ മാത്രം ഉള്ളത്. അമേരിക്കയിലെ മരണ നിരക്കും ഞെട്ടിക്കുന്നതാണ്. 67595 പേര്‍ക്കാണ് കൊറോണാ കാരണം ഇതുവരെ അവിടെ ജീവന്‍ നഷ്ടമായത്.
ന്യൂയോര്‍ക്കില്‍ മാത്രം മൂന്ന് ലക്ഷത്തിലേറെ പേര്‍ക്കാണ് വൈറസ് ബാധിച്ചിരിക്കുന്നത്. പതിനെട്ടായിരത്തിലേറെ മരണവും ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൂട്ടമരണങ്ങള്‍ തുടര്‍ക്കഥയായതോടെ മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ പലപ്പോഴും മോര്‍ച്ചറികളിലും പൊതുശ്മശാനങ്ങളിലും ഇടമില്ലാതായതിന്‍റെ വാര്‍ത്തകള്‍ നേരത്തേ തന്നെ ന്യൂയോര്‍ക്കില്‍ നിന്ന് പുറത്തു വന്നിരുന്നു. അക്കൂട്ടത്തില്‍ ഏറ്റവും ദാരുണമായ ഒരു സംഭവമാണ് കഴിഞ്ഞ ബ്രൂക്‌ലിനില്‍ നിന്നും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്.

ദുര്‍ഗന്ധം
ബ്രൂക്ലിനിലെ യൂടിക അവന്യൂവില്‍ സ്ഥിതി ചെയ്യുന്ന ശവസംസ്കാര കേന്ദ്രത്തിന് സമീപത്ത് നിര്‍ത്തിയിട്ട രണ്ട് ട്രക്കുകളില്‍ നിന്ന് ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയതിനെ തുടര്‍ന്നാണ് ആരോ ഒരാള്‍ വിവരം പോലീസിനെ അറിയിച്ചത്. പോലീസ് ഉടന്‍ സ്ഥലത്തെതി ട്രക്കിന് അകത്ത് പരിശോധന നടത്തിയപ്പോള്‍ കാണാന്‍ കഴിഞ്ഞത് നിറയെ അഴുകിത്തുടങ്ങിയ മൃതദേഹങ്ങളാണ്.

മൃതദേഹങ്ങള്‍ സൂക്ഷിക്കുന്നത്
രൂക്ഷ ഗന്ധത്തിന് പുറമെ വിടവുകളിലൂടെ അഴുകിയ ദ്രാവകവും പുറത്തേക്ക് ഒഴുകാന്‍ തുടങ്ങിയിരുന്നു. മരണം വന്‍തോതില്‍ വര്‍ധിച്ചതോടെ ശ്മശാനത്തില്‍ കയറ്റാനാകാത്തതിനാല്‍ പലയിടത്തും ട്രക്കുകള്‍ വാടകയ്ക്ക് എടുത്താണ് മൃതദേഹങ്ങള്‍ സൂക്ഷിക്കുന്നത്. അത്തരത്തില്‍ ബ്രൂക്‌ലിനിലെ ആൻഡ്ര്യൂ ടി ക്ലെക്ലി മൃതദേഹ സംസ്കാരകേന്ദ്രം സൂക്ഷിച്ചു വെച്ച മൃതദേഹങ്ങളാണ് ട്രക്കിന് അകത്ത് നിന്ന് അഴുകാന്‍ തുടങ്ങിയത്.

ഐസ് കട്ടകള്‍ക്ക് മുകളില്‍
പല ശവസംസ്കാര കേന്ദ്രങ്ങളും എസി ട്രക്കുകള്‍ വാടകയ്ക്ക് എടുത്താണ് മൃതദേഹങ്ങള്‍ സൂക്ഷിക്കുന്നതെങ്കിലും ബ്രൂക്‌ലിനിൽ കണ്ടെത്തിയ ട്രക്കുകളിലൊന്നില്‍ ശീതീകരണത്തിന് സൗകര്യമില്ലാത്തതായിരുന്നെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഐസ് കട്ടകള്‍ക്ക് മുകളിലായിരുന്നു മൃതദേഹങ്ങള്‍ വെച്ചിരുന്നത്.

ലൈസൻസ് റദ്ദാക്കി
ജോലിക്കാര്‍ വിശ്രമമില്ലാതെ ജോലിയെടുക്കുന്നുണ്ടെന്നും എന്നാല്‍ എല്ലാ മൃതദേഹങ്ങളും പെട്ടെന്നുതന്നെ സംസ്കരിക്കാനാകുന്നില്ലെന്നുമാണ് ശ്മശാനനടത്തിപ്പുകാർ പറയുന്നത്. എന്നാല്‍ സംഭവത്തില്‍ ശ്മശാനത്തിനെതിരെ ന്യൂയോര്‍ക്ക് ഭരണകൂടം നടപടി സ്വീകരിച്ചുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. മൃതദേഹം സൂക്ഷിക്കുന്നതില്‍ നടത്തിപ്പുകാര്‍ക്ക് വീഴ്ച പറ്റിയെന്ന് വിലിയിരുത്തിയ ന്യൂയോർക്ക് സ്റ്റേറ്റ് ഹെൽത്ത് അധികൃതർ സ്ഥാപനത്തിന്‍റെ ലൈസൻസ് റദ്ദാക്കി.

അന്വേഷണം നടത്തും
സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് സംസ്ഥാന ആരോഗ്യ കമ്മീഷണർ ഹോവാർഡ് സക്കർ പറഞ്ഞു. സ്ഥാപനത്തിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായ നടപടി ഭയപ്പെടുത്തുന്നതും മരിച്ചവരോടും മരിച്ചവരുടെ കുടുംബത്തോടും അനാദരവ് കാട്ടുന്നതും ആയതിനാല്‍ സ്ഥാപനത്തിന്‍റെ ലൈസന്‍സ് താല്‍ക്കാലികാമായി റദ്ദ് ചെയ്യുന്നതായി ഹൊവാര്‍ഡ് സക്കര്‍ പറഞ്ഞു.

ബുദ്ധിമുട്ട് മനസ്സിലാക്കുന്നു, പക്ഷെ
ശവസംസ്കാര കേന്ദ്രങ്ങള്‍ക്ക് അവയുടെ ശേഷിക്ക് അനുസരിച്ച് മൃതദേഹങ്ങള്‍ ഉചിതമായി കൈകാര്യം ചെയ്യാനും മാന്യമായും യോഗ്യതയോടേയും സേവനങ്ങൾ നൽകാനും ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പകർച്ചവ്യാധിയുടെ സമയത്ത് ശ്മശാനങ്ങളും ശവസംസ്കാര ഭവനങ്ങളും നേരിടുന്ന വെല്ലുവിളിയെ അംഗീകരിക്കുമ്പോള്‍ തന്നെ കേസുകള്‍ വര്‍ധിക്കുന്നതിന് അനുസരിച്ച് അവരെ സഹായിക്കാനുള്ള പദ്ധതികള്‍ ഭരണകൂടം സ്വീകരിച്ചിട്ടുണ്ടെന്നും സക്കര്‍ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications