ലോകസമ്പന്നന്റെ മരണം വൃദ്ധ സദനത്തില്‍... പൂന്താനം പാടിയ പോലെ
ടെക്‌സാസ്: പൂന്താനം ജ്ഞാനപ്പാനയില്‍ പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്. 'കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ, കണ്ടില്ലെന്ന് വരുത്തുന്നതും ഭവാന്‍... മാളിക മുകളേറിയ മന്നന്റെ തോളില്‍ മാറാപ്പ് കേറ്റുന്നതും ഭവാന്‍...'
ഒരിക്കല്‍ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായിരുന്ന നെല്‍സണ്‍ ബങ്കര്‍ ഹണ്ടിന്റെ മരണ വാര്‍ത്ത കേള്‍ക്കുമ്പോള്‍ ഈ വരികള്‍ മനസ്സിലൂടെ കടന്നുപോകും. തന്റെ 88-ാം വയസ്സില്‍ ഒരു വൃദ്ധ സദനത്തില്‍ കിടന്നായിരുന്നു ബങ്കര്‍ ഹണ്ടിന്റെ മരണം.
എണ്ണവ്യാപാരം, റിയല്‍ എസ്റ്റേറ്റ്, കന്നുകാലികള്‍, പന്തയക്കുതിരകള്‍, വെള്ളി വ്യാപാരം... ഒരു കാലത്ത് ബങ്കര്‍ ഹണ്ട് കൈവക്കാത്ത ബിസിനസ് മേഖലകള്‍ ഉണ്ടായിരുന്നില്ല.
എണ്ണ വ്യാപാരമായിരുന്നു ബങ്കര്‍ ഹണ്ടിനെ ലോകത്തിലെ ഏറ്റവും വലിയ പണക്കാരനാക്കിയത്. ലിബിയയില്‍ ഏതാണ്ട് 80 ലക്ഷം ഏക്കര്‍ എണ്ണപ്പാടം ഉണ്ടായിരുന്നു ഇദ്ദേഹത്തിന്. അക്കാലത്ത് ആസ്തി ഏതാണ്ട് 1,600 കോടി ഡോളറായിരുന്നു.
എന്നാല്‍ ലിബിയയില്‍ ഖദ്ദാഫിയുടെ ഭരണം വന്നതോടെ ബങ്കര്‍ ഹണ്ടിന്റെ എണ്ണപ്പാടങ്ങള്‍ ദേശസാത്കരിക്കപ്പെട്ടു. പിന്നീട് വെള്ളി വ്യാപാരത്തിലായിരുന്നു ഹണ്ട് ശ്രദ്ധ കേന്ദ്രീകരിച്ചത്. വെള്ളി വിപണി ഹണ്ട് കയ്യടക്കിവച്ചപ്പോഴാണ് വെള്ളിവില കുത്തനെ ഇടിഞ്ഞത്. ഇതോടെ സമ്പത്തിന്റെ വലിയൊരു ഭാഗവും നഷ്ടമായി.
എണ്ണവിലയും വെള്ളി വിലയോടൊപ്പം കുറഞ്ഞു. ഹണ്ട് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. സഹോദരങ്ങളുമായി സ്വത്ത് തര്‍ക്കം തുടങ്ങി, കേസുകള്‍ നിറഞ്ഞു.... ഒടുവില്‍ ഹണ്ടിനെ പാപ്പരായി പ്രഖ്യാപിച്ചു. അതിസമ്പന്നന്റെ മേലാപ്പ് ഊരിവച്ച് സാധാരണക്കാരനായി ജീവിക്കേണ്ടി വന്നു പിന്നീട്.
ഡള്ളാസിലെ ഒരു വൃദ്ധ സദനത്തിലായിരുന്നു നെല്‍സണ്‍ ബങ്കര്‍ ഹണ്ടിന്റെ അന്ത്യം. അര്‍ബുദവും മറവി രോഗവും വേട്ടയാടിത്തുടങ്ങിയപ്പോഴാണ് ഹണ്ടിനെ വൃദ്ധ സദനത്തിലേക്ക് മാറ്റിയത്. മൂന്ന് വിവാഹം കഴിച്ച ഹണ്ടിന് 15 മക്കളുണ്ട്.