അമേരിക്കൻ പ്രസിഡണ്ടായി ജോ ബൈഡനെ ഔദ്യോഗികമായി തിരഞ്ഞെടുത്തു, ഇലക്ടറല്‍ കോളേജിലും മിന്നും ജയം
വാഷിംഗ്ടണ്‍: അമേരിക്കയുടെ പുതിയ പ്രസിഡണ്ടായി ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡനെ ഇലക്ടറല്‍ കോളേജ് ഔദ്യോഗികമായി തിരഞ്ഞെടുത്തു. വ്യക്തമായ ഭൂരിപക്ഷം നേടിയാണ് ഇലക്ടറല്‍ കോളേജിലെ ജോ ബൈഡന്റെ വിജയം. 306 വോട്ടുകള്‍ ആണ് ജോ ബൈഡന് ലഭിച്ചത്. കഴിഞ്ഞ മാസമാണ് അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് നടന്നത്. പോപ്പുലര്‍ വോട്ടുകളിലും ജോ ബൈഡന്‍ മുന്നിലെത്തിയിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്ന് ആരോപിച്ച് തോല്‍വി സമ്മതിക്കാതെ ഇരിക്കുകയാണ് നിലവിലെ പ്രസിഡണ്ടായ ഡൊണാള്‍ഡ് ട്രംപ്.
Recommended Video
538 അംഗ ഇലക്ടറല്‍ കോളേജില്‍ വിജയിക്കാന്‍ ബൈഡന് വേണ്ടിയിരുന്നത് 270 വോട്ടുകള്‍ ആയിരുന്നു. രാവിലെ 10ന് ന്യൂ ഹാംഷെയറിലാണ് വോട്ടെടുപ്പ് ആരംഭിച്ചത്. അരിസോണ, ജോര്‍ജിയ, പെന്‍സില്‍വാനിയ അടക്കമുളള നിര്‍ണായ സംസ്ഥാനങ്ങളില്‍ നിന്നുളള പിന്തുണ ജോ ബൈഡനായിരുന്നു. 27 ഇലക്ടറല്‍ അംഗങ്ങള്‍ക്കൊപ്പം ബില്‍ ക്ലിന്റണും ഹിലരി ക്ലിന്റണും തങ്ങളുടെ വോട്ടുകള്‍ ജോ ബൈഡന് രേഖപ്പെടുത്തി.
വൈകിട്ട് 5.30തോട് കൂടി ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പിലെ ഇലക്ടറല്‍ കോളേജ് വിജയം ഉറപ്പിച്ചു. കാലിഫോര്‍ണിയയിലെ 55 ഇലക്ടറര്‍മാരും വോട്ട് ചെയ്തതോടെയാണ് 270 എന്ന മാജിക് നമ്പര്‍ ജോ ബൈഡന്‍ മറികടന്നത്. ബൈഡന്റെ വിജയം തടയാന്‍ നിയമവഴികളിലേക്ക് അടക്കം ട്രംപ് കടന്നിരുന്നു. എന്നാല്‍ കോടതികളിലും ട്രംപിന് തിരിച്ചടിയേല്‍ക്കുകയായിരുന്നു.