ഹിജാബ് ധരിച്ചെത്തി മുസ്ലിം വനിതയെ ബാങ്കിൽ നിന്ന് പുറത്താക്കി, സംഭവിച്ചത് ഇങ്ങനെ!!
ന്യൂയോർക്ക്: ഹിജാബ് ധരിച്ച് ബാങ്കിലെത്തിയ മുസ്ലിം യുവതിയെ ബാങ്കില്‍ നിന്ന് പുറത്താക്കി. വാഷിംഗ്ടണിലെ സൗണ്ട് ക്രെഡിറ്റ് യൂണിയൻ ബാങ്കിലാണ് സംഭവം. കാർ ലോണ്‍ അടയ്ക്കുന്നതിനായി ബാങ്കിലെത്തിയ ജമീല മുഹമ്മദ് എന്ന യുവതിയെയാണ് ബാങ്കിൽ നിന്ന് ഇറക്കിവിട്ടത്. ഹിജാബ് ധരിച്ചെത്തിയ യുവതിയോട് ഹിജാബ് ഒഴിവാക്കിയില്ലെങ്കിൽ പോലീസിനെ വിളിയ്ക്കുമെന്ന് ബാങ്ക് ജീവനക്കാരി ഭീഷണി മുഴക്കുകയായിരുന്നു.
എന്നാൽ തൊപ്പി, ഹിജാബ്, സൺ ഗ്ലാസുകൾ, എന്നിവ ബാങ്കിനുള്ളിൽ കയറ്റരുതെന്ന് നിയമമുണ്ടെന്നാണ് അധികൃതരുടെ വാദം. വെള്ളിയാഴ്ചയായതിനാലാണ് ഹിജാബ് ധരിച്ചതെന്നും താൻ സ്വെറ്ററും ഹിജാബും ധരിച്ചതെന്നുമാണ് യുവതിയുടെ വിശദീകരണം. ബാങ്ക് വൃത്തങ്ങളെ ഉദ്ധരിച്ച് എബിസിയുടെ കോമോ ടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
ക്രെഡിറ്റ് യൂണിയൻ അംഗം പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇതിനകം തന്നെ വൈറലായിട്ടുള്ളത്. തനിക്കെതിരെയുള്ളത് വിവേചനമാണെന്നാണ് യുവതി ആരോപിക്കുന്നത്, അതേസമയം തൊപ്പി ബാങ്കിലെത്തിയ ആൾക്ക് തടസ്സമില്ലാതെ ബാങ്കിംഗ് സേവനങ്ങള്‍ ലഭിച്ചുവെന്നും യുവതി ചൂണ്ടിക്കാണിക്കുന്നു. ബാങ്കിന്‍റെ ചട്ടങ്ങള്‍ പാലിക്കാൻ തയ്യാറാണെന്നും വിവേചനം കാണിച്ച നടപടി പക്ഷപാതമാണെന്നും അംഗീകരിക്കാൻ കഴിയില്ലെന്നും ജമീല ഫേസ്ബുക്കിലിട്ട പോസ്റ്റിൽ പറയുന്നു.