വടക്കന്‍ അഫ്ഗാനില്‍ കൊടി ഉയര്‍ന്നു; താലിബാനെതിരെ പുതിയ യുദ്ധകാഹളം, ആരാണ് അഹമ്മദ് മസൂദ്?
കാബൂള്‍: 1990കളിലാണ് താലിബാന്‍ വളര്‍ന്നതും അഫ്ഗാന്റെ ഭരണം പിടിച്ചതും. 2001ല്‍ അമേരിക്കന്‍ സൈന്യം എത്തുന്നത് വരെ ഇവര്‍ തുടര്‍ന്നു. എന്നാല്‍ അഫ്ഗാന്റെ മുഴുവന്‍ പ്രദേശങ്ങള്‍ ഭരിക്കാന്‍ അക്കാലത്ത് താലിബാന് സാധിച്ചിരുന്നില്ല. വടക്കന്‍ അഫ്ഗാനിലെ പഞ്ചഷിര്‍ വാലി അപ്പോഴും താലിബാന് കീഴില്‍ ഒതുങ്ങാതെ വേറിട്ട് നിന്നു. അതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് പ്രാദേശികമായി ഒട്ടേറെ അനുയായികളുള്ള ഒരു നേതാവായിരുന്നു.
ഇപ്പോള്‍ 2021ല്‍ അഫ്ഗാന്റെ ഭരണം താലിബാന്‍ വീണ്ടും പിടിക്കുമ്പോള്‍ വടക്കന്‍ അഫ്ഗാനില്‍ കൊടി ഉയര്‍ന്നിരിക്കുകയാണ്. വടക്കന്‍ സഖ്യം അല്ലെങ്കില്‍ യുനൈറ്റഡ് ഇസ്ലാമിക് ഫ്രണ്ട് എന്ന കൂട്ടായ്മ വീണ്ടും താലിബാനെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ....

വടക്കന്‍ അഫ്ഗാനിലെ കരുത്തനായ നേതാവായിരുന്നു അഹമ്മദ് ഷാ മസൂദ്. താലിബാന്‍കാരെ പഞ്ചഷിര്‍ വാലിയില്‍ കാലു കുത്താന്‍ അനുവദിക്കാതെ അദ്ദേഹം ശക്തമായ പോരാട്ടം നടത്തിയിരുന്നു 1990കളില്‍. ഏറെ കാലം പിടിച്ചു നില്‍ക്കാന്‍ അഹമ്മദ് ഷാ മസൂദിന് സാധിച്ചില്ല. ഒരു ആക്രമണത്തില്‍ അദ്ദേഹം കൊല്ലപ്പെട്ടു. അമേരിക്കന്‍ സൈന്യം അഫ്ഗാനില്‍ എത്തുന്നതിന് തൊട്ടുമുമ്പായിരുന്നു അത്.

ഉസാമ ബിന്‍ ലാദന്റെ അല്‍ഖാഇദ നടത്തിയ ആക്രമണത്തിലാണ് അഹമ്മദ് ഷാ മസൂദ് കൊല്ലപ്പെട്ടത് എന്ന് വാര്‍ത്തകള്‍ വന്നിരുന്നു. അഹമ്മദ് ഷാ കൊല്ലപ്പെട്ടെങ്കിലും താലിബാന് പിടികൊടുക്കാതെ നിന്നു പഞ്ചഷിര്‍ വാലിയും വടക്കന്‍ അഫ്ഗാനും. 20 വര്‍ഷങ്ങള്‍ക്ക് ശേഷം താലിബാന്‍ വീണ്ടും അഫ്ഗാന്റെ ഭരണം പിടിക്കുമ്പോള്‍ പുതിയ പതാക ഉയര്‍ന്നിരിക്കുന്നു വടക്കന്‍ അഫ്ഗാനില്‍.

അഹമ്മദ് ഷാ മസൂദിന്റെ മകന്‍ അഹമ്മദ് മസൂദ് ആണ് താലിബാനെതിരെ ഇപ്പോള്‍ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്. പതാക നാട്ടിയതിലൂടെ യുദ്ധ പ്രഖ്യാപനമാണ് എന്നാണ് വിലയിരുത്തല്‍. താലിബാനെതിരെ യുദ്ധം ചെയ്യാന്‍ ആഗ്രഹിക്കുന്നവരോട് പഞ്ചഷിറിലേക്ക് വരാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് അഹമ്മദ് മസൂദ്. താലിബാന്‍ ഭരണം ഏറ്റെടുത്തതോടെ അഫ്ഗാനില്‍ എല്ലാ പ്രശ്‌നങ്ങളും അവസാനിച്ചില്ല എന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്.

അമേരിക്കന്‍ സൈന്യം അഫ്ഗാന്‍ വിടുമെന്ന് പ്രഖ്യാപിച്ച മെയ് മാസത്തില്‍ തന്നെ താലിബാന്‍ മുന്നേറ്റം തുടങ്ങിയിരുന്നു. രാജ്യത്തിന്റെ അതിര്‍ത്തി മേഖലകള്‍ പിടിച്ച അവര്‍ ഗ്രാമങ്ങളും പട്ടണങ്ങളും കൈയ്യടക്കി കാബൂളിലെത്തിയത് കഴിഞ്ഞ ഞായറാഴ്ചയാണ്. എന്നാല്‍ താലിബാന്റെ വരവ് തുടങ്ങിയ വേളയില്‍ ഒട്ടേറെ അഫ്ഗാന്‍ സൈനികര്‍ അതിവേഗം പിന്‍മാറിയിരുന്നു. ഇവര്‍ എവിടെ എന്ന ചോദ്യത്തിന് ഇപ്പോള്‍ ഉത്തരം ലഭിക്കുകയാണ്.

വടക്കന്‍ സഖ്യത്തിന് കീഴില്‍ അഫ്ഗാന്റെ സൈനികര്‍ വീണ്ടും ഒരുമിക്കുകയാണ്. പഞ്ചഷിര്‍ വാലിയിലേക്ക് ഇവര്‍ എത്തുന്നു എന്നാണ് വാര്‍ത്തകള്‍. അഹമ്മദ് മസൂദിന്റെ വിളിക്ക് ഉത്തരം നല്‍കിയാണ് ഈ സംഘടിക്കല്‍. താലിബാനില്‍ നിന്ന് അഫ്ഗാനെ മോചിപ്പിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ഇങ്ങോട്ട് വരണമെന്നും പോരാട്ടം ആരംഭിക്കാമെന്നും അഹമ്മദ് മസൂദ് പറയുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

1990കളില്‍ വടക്കന്‍ അഫ്ഗാനിലെ ശക്തനായ നേതാവായിരുന്ന അഹമ്മദ് ഷാ മസൂദിന് വിദേശ സഹായം ലഭിച്ചിരുന്നു. റഷ്യയും ഇറാനും ഇന്ത്യയും ഇദ്ദേഹത്തെ സഹായിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. താലിബാനോട് മാത്രമല്ല, പാകിസ്താനോടും യോജിക്കാത്ത വ്യക്തിയാണ് അഹമ്മദ് ഷാ മസൂദ്. ഇപ്പോള്‍ അദ്ദേഹത്തിന്റെ മകനാണ് വടക്കന്‍ സഖ്യം പൊടിതട്ടിയെടുത്ത് പോരാട്ടത്തിന് ഒരുങ്ങുന്നത്.

അതേസമയം, താലിബാന്‍ ഭരണം ആരംഭിച്ചുകഴിഞ്ഞു. എല്ലാ നേതാക്കളുമായും അവര്‍ ചര്‍ച്ച നടത്തുകയാണ്. മുന്‍ പ്രസിഡന്റ് ഹാമിദ് കര്‍സായി ഉള്‍പ്പെടെയുള്ള നേതാക്കളെ താലിബാന്‍കാര്‍ കണ്ടു. ആരെയാണ് താലിബാന്‍ അഫ്ഗാന്റെ പുതിയ പ്രസിഡന്റായി നിയമിക്കുക എന്ന ചോദ്യം പ്രസക്തമാണ്. മുല്ല അബ്ദുല്‍ ഗനി ബറാദറിനാണ് സാധ്യത കൂടുതല്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. താലിബാന്റെ സ്ഥാപകരില്‍ ഒരാളാണ് ഇദ്ദേഹം.












Click it and Unblock the Notifications