'ബാത്ത്റൂം സൗകര്യം പോലുമില്ല, ദേഹമാസകലം അടിയേറ്റ മുറിവുകൾ'; യുഎസിൽ ഇന്ത്യൻ വിദ്യാർത്ഥിക്ക് ക്രൂര പീഡനം
മിസോറി: യുഎസിലെ മിസോറിയിൽ ഏഴ് മാസത്തോളമായി ക്രൂര പീഡനത്തിന് ഇരയായ ഇരുപത് വയസുകാരനായ ഇന്ത്യൻ വിദ്യാർത്ഥിയെ രക്ഷപ്പെടുത്തി അധികൃതർ. മൂന്ന് വീടുകളിൽ വീട്ടുജോലി ചെയ്യാൻ നിർബന്ധിതനായ വിദ്യാർത്ഥി കൊടിയ പീഡനങ്ങൾക്കാണ് ഇരയായത്. ബാത്ത്റൂം സൗകര്യം പോലുമില്ലാത്ത മുറിയിൽ പാർപ്പിച്ച യുവാവിനെ പിവിസി പൈപ്പുകൾ ഉപയോഗിച്ച് വീട്ടുടമകൾ ക്രൂരമായി മർദ്ദിക്കുകയും ചെയ്‌തിരുന്നു.
സംഭവത്തിൽ മൂന്ന് പേർ പോലീസ് പിടിയിലായി. വെങ്കിടേഷ് ആർ സത്താരു (35), ശ്രാവൺ വർമ്മ പെനുമെച്ച (27), നിഖിൽ വർമ പെൻമത്സ (23) എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്. മനുഷ്യക്കടത്ത്, തട്ടിക്കൊണ്ടുപോകൽ, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവ ഉൾപ്പെടെ ചുമത്തി മൂന്ന് പേർക്കെതിരെയും സെന്റ് ചാൾസ് കൗണ്ടി പ്രോസിക്യൂട്ടിംഗ് അറ്റോർണി ജോസഫ് മക്കല്ലോക്ക് കുറ്റപത്രം സമർപ്പിച്ചു. മൂന്ന് പേരും ഇപ്പോൾ ജയിലിൽ കഴിയുകയാണ്.

സംഭവത്തിൽ ആശങ്ക തോന്നിയ മറ്റൊരാൾ 911 എന്ന നമ്പറിൽ വിളിച്ചപ്പോഴാണ് കുറ്റകൃത്യത്തെ കുറിച്ച് പോലീസ് അറിഞ്ഞത്. യുവാവ് ഇപ്പോൾ സുരക്ഷിതനാണ്. യുവാവിന്റെ ശരീരത്തിൽ നിറയെ മുറിവുകളും, അസ്ഥികളിൽ ഒടിവും ഉൾപ്പെടെ ഉണ്ടായിട്ടിണ്ടെന്നാണ് സൂചന, നിലവിൽ ചികിത്സയിൽ കഴിയുകയാണ് ഇദ്ദേഹം. വിദ്യാർത്ഥിയെ ബേസ്‌മെന്റിൽ പൂട്ടിയിട്ടവർ, ബാത്ത്റൂം സൗകര്യം പോലും അനുവദിക്കാതെ തറയിലാണ് കിടക്കാൻ അനുവദിച്ചത്.
യുവാവിനെ അടുത്തുള്ള റസ്‌റ്റോറന്റിലെ മാലിന്യങ്ങളുടെ അവശിഷ്‌ടങ്ങൾക്ക് ഇടയിൽ ജോലി ചെയ്യാൻ നിർബന്ധിതനാക്കിയെന്നും, ഇലക്ട്രിക്കൽ വയർ, പിവിസി പൈപ്പ്, മെറ്റൽ കമ്പികൾ, മര കഷ്‌ണണങ്ങൾ, വടികൾ, വാഷിംഗ് മെഷീനിനുള്ള പൈപ്പ് എന്നിവ ഉപയോഗിച്ച് മർദിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്യുന്നു. "ഒരു മനുഷ്യന് മറ്റൊരു മനുഷ്യനോട് ഇതുപോലെ പെരുമാറാൻ കഴിയുന്നത് തികച്ചും മനുഷ്യത്വരഹിതവും മനസ്സാക്ഷിയില്ലാത്തതുമാണ്," വാർത്താ സമ്മേളനത്തിൽ അറ്റോർണി ജോസഫ് മക്കല്ലോക്ക് പറഞ്ഞു.
മൂന്ന് പ്രതികളും യുവാവിനെ ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് റിപ്പോട്ടുകൾ വ്യക്തമാക്കുന്നത്. ഇവരിൽ സത്താരുവാണ് ക്രൂരകൃത്യങ്ങൾക്ക് നേതൃത്വം നൽകിയതെന്നും അവ സൂചിപ്പിക്കുന്നു. ഈ വർഷം ഏപ്രിൽ മുതലാണ് യുവാവിനെ ഇവർ ബന്ദിയാക്കിയത്. സത്താരുവിനെതിരെ മനുഷ്യക്കടത്ത് ഉൾപ്പെടെയുള്ള വകുപ്പുകളും ചേർത്തിട്ടുണ്ട്.
പൂട്ടിയ ബേസ്മെന്റിലെ കോൺക്രീറ്റ് തറയിൽ സ്ഥിരമായി മൂന്ന് മണിക്കൂർ ഉറങ്ങാറുണ്ടെന്ന് വിദ്യാർത്ഥി പോലീസിനോട് പറഞ്ഞു. കോടതി രേഖകൾ പ്രകാരം സത്താരു വിദ്യാർത്ഥിയെ നിരീക്ഷണ ക്യാമറ ഉപയോഗിച്ച് കൃത്യമായി നിരീക്ഷിച്ചിരുന്നു. ജോലികൾ പൂർത്തിയാക്കിയില്ലെങ്കിൽ, യുവാവിനെ മർദ്ദിച്ചിരുന്നുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നഗ്‌നനാക്കി പുറത്തേക്ക് ഇറക്കി വിടാൻ ശ്രമിച്ചെന്നും, ശരീരമാസകലം അടിയേറ്റെന്നും യുവാവ് നൽകിയ മൊഴിയിലുണ്ട്.
അതേസമയം, റോളയിലെ മിസോറി യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ പഠിക്കാമെന്ന പ്രതീക്ഷയോടെയാണ് വിദ്യാർഥി ഇന്ത്യയിൽ നിന്ന് കഴിഞ്ഞ വർഷം യുഎസിലെത്തിയതെന്ന് അധികൃതർ പറയുന്നു. എന്നാൽ ഏപ്രിലിൽ ഇവർ വിദ്യാർത്ഥിയെ സത്താരുവിന്റെ വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. പിന്നീടാണ് ഏഴ് മാസത്തോളം നീണ്ട പീഡനങ്ങൾക്ക് വിദ്യാർത്ഥിയെ ഇവർ ഇരയാക്കിയത്.












Click it and Unblock the Notifications