ലോകരക്ഷകനെ വാങ്ങിയത് സൗദിയല്ല; ബാദിറും മുഹമ്മദുമല്ലെന്ന് ഭരണകൂടം, 2900 കോടി മുടക്കിയത് മറ്റൊരാള്‍!!
അത്രയൊന്നും അറിയപ്പെടാത്ത ഒരു സൗദി രാജകുമാരന്‍ ആയിരുന്നു ബാദിര്‍ ബിന്‍ അബ്ദുല്ല. എന്നാല്‍ ഡാവിഞ്ചി ചിത്രം സ്വന്തമാക്കി എന്ന വാര്‍ത്ത വന്നതോടെ ബാദിര്‍ പ്രശസ്തനായി.
റിയാദ്: കുറച്ചുദിവസങ്ങളായി സൗദിയിലും അമേരിക്കയിലും പ്രധാന ചര്‍ച്ച ഡാവിഞ്ചി ചിത്രത്തെ കുറിച്ചാണ്. സൗദിയിലെ രാജകുമാരന്‍മാരാണ് ചിത്രം ലേലത്തില്‍ പിടിച്ചതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വിവിധ റിപ്പോര്‍ട്ടുകള്‍ക്കിടെ സൗദി അറേബ്യ ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്തുവന്നു. ബാദിര്‍ ബിന്‍ അബ്ദുല്ലാ രാജകുമാരനോ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനോ അല്ല ലോകപ്രശസ്ത ചിത്രം വന്‍വില കൊടുത്ത് വാങ്ങിയതെന്ന് അവര്‍ തീര്‍ത്തുപറഞ്ഞു.
പിന്നെ ആരാണ് ചിത്രം ലേലത്തില്‍ പിടിച്ചതെന്ന ചോദ്യത്തിനും സൗദിയുടെ അമേരിക്കന്‍ എംബസി ഇറക്കിയ പ്രസ്താവനയില്‍ ഉത്തരമുണ്ട്. യുഎഇയാണ് ലേലം പിടിച്ചത്. ചിത്രം ഇനി അബൂദാബി സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള ലൗറി അബൂദാബി മ്യൂസിയത്തില്‍ത്തില്‍ സൂക്ഷിക്കും. എന്നാല്‍ അപ്പോഴും പ്രശ്‌നം തീരുന്നില്ല. റിപ്പോര്‍ട്ടുകളില്‍ മറ്റു ചില കാര്യങ്ങളും സൂചിപ്പിക്കുന്നു...
സാല്‍വേറ്റര്‍ മുണ്ടി
ലോകപ്രശസ്ത ചിത്രകാരന്‍ ലിയോണാര്‍ഡോ ഡാവിഞ്ചിയുടെ സാല്‍വേറ്റര്‍ മുണ്ടി (ലോകരക്ഷകന്‍) എന്ന ചിത്രത്തെ ചുറ്റിപ്പറ്റിയാണ് വാര്‍ത്തകള്‍. ഒരു കലാരൂപത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയ്ക്കാണ് ചിത്രം ലേലത്തില്‍ പോയത്. ഇതോടെയാണ് ആരാണ് വാങ്ങിയതെന്ന ചോദ്യം ഉയര്‍ന്നത്.
ബാദിര്‍ ബിന്‍ അബ്ദുല്ല
ആദ്യം ഉടമയുടെ പേരായി ഉയര്‍ന്നു കേട്ടത് സൗദി രാജകുമാരനായ ബാദിര്‍ ബിന്‍ അബ്ദുല്ലയുടെ പേരായിരുന്നു. സൗദിയില്‍ അത്ര ശ്രദ്ധിക്കപ്പെടുന്ന വ്യക്തിയല്ല ഇദ്ദേഹം. മാത്രമല്ല, ഇത്രയും തുക മുടക്കി ചിത്രം വാങ്ങാന്‍ ബാദിറിന് സാധിക്കുമോ എന്ന ചര്‍ച്ചയും വ്യാപകമായി.
വാര്‍ത്തകള്‍ മാറി
പിന്നീടാണ് വാര്‍ത്തകള്‍ മാറിയത്. ചിത്രം ലേലത്തില്‍ പിടിച്ചത് സൗദി കിരീടവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാനാണെന്നായിരുന്നു വാള്‍സ്ട്രീറ്റ് ജേണലിന്റെ വാര്‍ത്ത. സല്‍മാന്‍ രാജാവിന്റെ മകനും അടുത്ത രാജാവാകുമെന്ന് കരുതുന്ന വ്യക്തിയുമാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍.
2900 കോടി
മുഹമ്മദ് ബിന്‍ സല്‍മാന് ആഡംബര ശീലങ്ങളുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അതുകൊണ്ടു തന്നെ ലോകരക്ഷകനെ സ്വന്തമാക്കിയത് മുഹമ്മദ് ബിന്‍ സല്‍മാനാണെന്ന് ഉറപ്പിക്കാനും വകയുണ്ട്. പക്ഷേ, 450 ദശലക്ഷം ഡോളര്‍ മുടക്കി (ഏകദേശം 2900 കോടി രൂപ) ഈ ചിത്രം മുഹമ്മദ് രാജകുമാരന്‍ സ്വന്തമാക്കിയോ എന്നും ചോദ്യങ്ങളുയര്‍ന്നു.
വിശദീകരണം വേറെയും
ഇപ്പോഴിതാ സൗദി അറേബ്യ തന്നെ വിഷയത്തില്‍ വ്യക്തത വരുത്തിയിരിക്കുന്നു. യുഎഇ സര്‍ക്കാരിന് കീഴിലുള്ള സാംസ്‌കാരിക-ടൂറിസം വകുപ്പാണ് ചിത്രം സ്വന്തമാക്കിയത് എന്നാണ് എംബസിയുടെ പ്രസ്താവന. ചിത്രം ഇനി അബൂദാബിയിലെ മ്യൂസിയത്തില്‍ സൂക്ഷിക്കുമെന്നും പ്രസ്താവനയിലുണ്ട്. പക്ഷേ, ഈ പ്രസ്താവന വിശ്വസിക്കാന്‍ കഴിയില്ലെന്നാണ് വാള്‍സ്ട്രീറ്റ് ജേണലിന്റെയും ഫോബ്‌സിന്റെയും റിപ്പോര്‍ട്ടുകളില്‍ വിശദീകരിക്കുന്നത്.
കൂടുതല്‍ പറയില്ലെന്ന്
ലേലം നടത്തിയ ക്രിസ്റ്റി എന്ന സ്ഥാപനത്തോട് വാങ്ങിയ ആളെ പറ്റി വിശദീകരിക്കണമെന്ന് ഫോബ്‌സ് ആവശ്യപ്പെട്ടു. അവര്‍ വിശദീകരിച്ചില്ല. പകരം അബൂദാബിയിലെ മ്യൂസിയത്തിലണ് ചിത്രം ഇനിയുണ്ടാകുകയെന്നും അബൂദാബി സര്‍ക്കാര്‍ വകുപ്പാണ് ഇതു സ്വന്തമാക്കിയതെന്നും അവര്‍ അറിയിച്ചു. സൗദി രാജകുമാരന് ബന്ധമുണ്ടോ എന്ന ചോദ്യത്തിന് അക്കാര്യത്തില്‍ തങ്ങള്‍ ഇനി പുതിയ വിശദീകരണം തരില്ലെന്നും ക്രിസ്റ്റി വ്യക്താക്കി.
യുഎഇക്കുള്ള സമ്മാനം
അതേസമയം, വാള്‍ സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത് ലോകരക്ഷകന്‍ ചിത്രം വാങ്ങിയത് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ആണെന്നാണ്. അദ്ദേഹം യുഎഇക്ക് സമ്മാനമായി ഇതു കൈമാറിയെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇത്ര വലിയ തുക മുടക്കി സമ്മാനം കൈമാറാനുണ്ടായ സാഹചര്യമെന്താണെന്ന് വ്യക്തമല്ല.
മാറിമറിഞ്ഞ കാര്യങ്ങള്‍
ലേലത്തെ കുറിച്ച് ആദ്യം റിപ്പോര്‍ട്ട് നല്‍കിയത് ന്യൂയോര്‍ക്ക് ടൈംസ് ആയിരുന്നു. ബാദിര്‍ ബിന്‍ അബ്ദുല്ല രാജകുമാരനാണ് ലേലം പിടിച്ചതെന്നായിരുന്നു റിപ്പോര്‍ട്ട്. പിന്നീടാണ് വാള്‍സ്ട്രീറ്റ് ജേണല്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ പേര് വ്യക്തമാക്കിയത്. ഒടുവില്‍ ഫോബ്‌സ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ സൗദി എംബസിയുടെ പ്രസ്താവന നല്‍കുകയും ചെയ്തു.
രഹസ്യവിവരങ്ങള്‍
ലോകത്തിലെ ഏറ്റവും വലിയ വിലക്ക് വിറ്റുപോയ ചിത്രം എന്ന റെക്കോര്‍ഡ് ഇപ്പോള്‍ ലോകരക്ഷനാണ്. ബാദിര്‍ രാജകുമാരന്‍ അബൂദാബി മ്യൂസിയവുമായി ചേര്‍ന്ന് പലപ്പോഴും പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് സൗദി എംബസി വ്യക്തമാക്കുന്നു. പക്ഷേ വാള്‍സ്ട്രീറ്റ് ജേണല്‍ ആഗോള തലത്തില്‍ തന്നെ ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒരു മാധ്യമമാണ്. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയേയും ചില രഹസ്യ സ്രോതസ്സുകളേയും ഉദ്ധരിച്ചായിരുന്നു അവരുടെ റിപ്പോര്‍ട്ട്.
ബാദിറും സല്‍മാനും ഭായി ഭായി
അത്രയൊന്നും അറിയപ്പെടാത്ത ഒരു സൗദി രാജകുമാരന്‍ ആയിരുന്നു ബാദിര്‍ ബിന്‍ അബ്ദുല്ല. എന്നാല്‍ ഡാവിഞ്ചി ചിത്രം സ്വന്തമാക്കി എന്ന വാര്‍ത്ത വന്നതോടെ ബാദിര്‍ പ്രശസ്തനായി. എന്നാല്‍ ബാദിര്‍ വെറും പ്രോക്സി ആയിരുന്നു എന്നാണ് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ പറയുന്നത്. കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാനും ബാദിര്‍ രാജകുമാരനും തമ്മില്‍ അടുത്ത ബന്ധമാണ് ഉള്ളത്. ഇരുവരും സംയുക്തമായി സന്നദ്ധ പ്രവര്‍ത്തന രംഗത്ത് സജീവമാണ്. രണ്ട് പേരും കിങ് ഖാലിദ് സര്‍വകലാശാലയില്‍ ഒരേ കാലത്താണ് പഠിച്ചിരുന്നത്.