Get Updates
Get notified of breaking news, exclusive insights, and must-see stories!

പാഞ്ച്ഷീറിലേക്കുള്ള അന്നം മുട്ടിച്ച് താലിബാന്‍, ഭക്ഷണം കിട്ടാനില്ല, അഹമ്മദ് മസൂദ് കീഴടങ്ങിയേക്കും?

കാബൂള്‍: അവസാന പ്രതിരോധ കോട്ടയെ പൊളിക്കാന്‍ സര്‍വ മാര്‍ഗവും പയറ്റി താലിബാന്‍. ആന്ദ്രാബ് മലനിരകളിലേക്കുള്ള ഭക്ഷണ വിതരണം തീര്‍ത്തും നിലച്ചിരിക്കുകയാണ്. താലിബാനാണ് ഇതിന് പിന്നില്‍. അഹമ്മദ് മസൂദ് കീഴടങ്ങിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വരെയുണ്ട്. ആന്ദ്രാബിലെ സാഹചര്യം ഗുരുതരമാണെന്ന് ആംറുള്ള സലേയും സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം തന്നെ അഫ്ഗാന്‍ പൗരന്മാരെ രാജ്യത്ത് നിന്ന് പുറത്തുപോകാന്‍ അനുവദിക്കില്ലെന്ന് താലിബാന്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. യുഎസ്സിനോട് തദ്ദേശീയരായ കഴിവുള്ള പൗരന്മാരെ യുഎസ്സിലേക്ക് കൊണ്ടുപോകുന്നത് നിര്‍ത്തിക്കോളാനാണ് താലിബാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

1

ആന്ദ്രാബ് മലനിരകളിലേക്കുള്ള ഭക്ഷണവിതരണം വിലക്കിയിരിക്കുകയാണ് താലിബാന്‍. പ്രതിരോധ സേന കീഴടങ്ങുന്നതിനായി എല്ലാ മാര്‍ഗങ്ങളും ഉപയോഗിക്കാനാണ് നീക്കം. ആക്ടിംഗ് പ്രസിഡന്റ് ആംറുള്ള സലേ വലിയ മനുഷ്യാവകാശ പ്രതിസന്ധിയാണ് ആന്ദ്രാബ് താഴ്‌വരയില്‍ ഉള്ളതെന്ന് സ്ഥിരീകരിച്ചു. താലിബാനും പ്രതിരോധ സൈന്യവും തമ്മില്‍ ആന്ദ്രാബ് മേഖലയില്‍ പോരാട്ടം നടന്ന് കൊണ്ടിരിക്കകയാണ്. ഭക്ഷണം മാത്രമല്ല ഇന്ധനവും ഇവിടേക്ക് നല്‍കാന്‍ താലിബാന്‍ തയ്യാറാവുന്നില്ലെന്ന് സലേ വെളിപ്പെടുത്തി. ആയിരക്കണക്കിന് സ്ത്രീകളും കുട്ടികളും മലനിരകളില്‍ അഭയം തേടിയിരിക്കുകയാണെന്ന് സലേ പറഞ്ഞു.

2

കഴിഞ്ഞ രണ്ട് ദിവസമായി താലിബാന്‍ കുട്ടികളെയും പ്രായമായവരെയും തട്ടിക്കൊണ്ടുപോയി, അവരെ കവചമാക്കി വീടുകളില്‍ കയറിയുള്ള പരിശോധനകള്‍ നടത്തുകയാണെന്ന് ആംറുള്ള സലേ പറയുന്നു. പാഞ്ച്ഷീര്‍ കീഴടക്കാന്‍ ഇവരെ ഒറ്റപ്പെടുത്തി വീഴ്ത്തുകയെന്ന തന്ത്രമാണ് താലിബാന്‍ പയറ്റുന്നത്. നേരത്തെ പാഞ്ച്ഷീര്‍ മേഖലയില്‍ താലിബാന്‍ എത്തിയതായി സലേ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ അവര്‍ തങ്ങളുടെ ട്രാപ്പില്‍ വീഴുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേസമയം താലിബാന്‍ വളഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ സഖ്യത്തിന് പിടിച്ച് നില്‍ക്കാനാവില്ലെന്നാണ് റിപ്പോര്‍ട്ട്. പ്രധാനമായും ആയുധങ്ങളുടെ അഭാവം താലിബാന്‍ വിരുദ്ധ സേനയ്ക്കുണ്ട്.

3

പാഞ്ച്ഷീര്‍ പോരാളികള്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ പിന്തുണ കിട്ടിയിട്ടില്ല. ആയുധങ്ങളും കാര്യമായി വന്നിട്ടില്ല. യുഎസ്സിന്റെ പിന്തുണ തേടിയിരുന്നെങ്കിലും ലഭിച്ചിട്ടില്ല. യുഎസ് അഫ്ഗാന്‍ വിടാനുള്ള ശ്രമത്തിനാണ് പ്രാധാന്യം നല്‍കുന്നത്. അതുകൊണ്ട് പാഞ്ച്ഷീര്‍ പോരാളികള്‍ക്ക് ആയുധം നല്‍കാന്‍ തയ്യാറല്ല. താലിബാന്‍ ഇവിടെ വിജയം നേടുമെന്നാണ് സൂചന. സെറ്റില്‍മെന്റ് സംസാരിക്കാനാണ് ഇവിടെയുള്ള പോരാളികള്‍ തീരുമാനിച്ചിരിക്കുന്നത്. അഹമ്മദ് മസൂദ് കീഴടങ്ങിയേക്കുമെന്നാണ് സൂചന. താലിബാന് മുന്നില്‍ കീഴടങ്ങില്ലെന്ന പ്രഖ്യാപിച്ച നേതാവാണ് മസൂദ്. ആറായിരത്തിന് മുകളില്‍ പോരാളികളുമായി താലിബാനോട് മുട്ടാനാവില്ലെന്നാണ് മസൂദിന്റെ നിലപാട്.

4

പിതാവിന്റെ കാലം മുതല്‍ ആയുധങ്ങള്‍ ശേഖരിച്ച് വെക്കുന്നുണ്ടെന്നും, താലിബാനെതിരായ പോരാട്ടത്തിന്റെ ദിനം വരുമെന്ന് തങ്ങള്‍ക്ക് അറിയാമായിരുന്നുവെന്നും മസൂദ് നേരത്തെ പറഞ്ഞിരുന്നു. ഫ്രാന്‍സ്, യൂറോപ്പ്, അമേരിക്ക, അറബ് രാജ്യങ്ങള്‍ എന്നിവരില്‍ നിന്നായിരുന്നു അഹമ്മദ് മസൂദ് ആയുധങ്ങള്‍ അടക്കം നല്‍കി സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചത്. 20 വര്‍ഷം മുമ്പ് തന്റെ പിതാവ് താലിബാനെ നേരിടുമ്പോള്‍ ഇവരാണ് സഹായിച്ചതെന്നും മസൂദ് വ്യക്തമാക്കിയിരുന്നു. ഉത്തര അഫ്ഗാനിസ്ഥാനിലെ മൂന്ന് ജില്ലകള്‍ താലിബാന്‍ തിരിച്ചുപിടിച്ചതോടെ എല്ലാം അവസാനിച്ചെന്നാണ് പ്രതിരോധ സൈന്യം നല്‍കുന്ന സൂചന. പാഞ്ച്ഷീര്‍ താലിബാനുമായി പോരാടാനില്ലെന്നാണ് മസൂദിന്റെ ഉപദേഷ്ടാവ് പറയുന്നത്.

5

താലിബാന്റെ സൈന്യം വലിയ തോതിലുള്ളതാണെന്ന് ഉപദേഷ്ടാവ് പറയുന്നു. 1980-1990 കാലഘട്ടമല്ല ഇത്. യുദ്ധത്തില്‍ അഗ്രഗണ്യരായ പോരാളികള്‍ താലിബാനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം താലിബാനുമായി സമാധാന ചര്‍ച്ചകള്‍ക്കാണ് മസൂദ് ഇപ്പോള്‍ ശ്രമിക്കുന്നത്. ദേശീയ പ്രതിരോധ സൈന്യത്തിന് പിടിച്ച് നില്‍ക്കണമെങ്കില്‍ ഇവിടെ അന്താരാഷ്ട്ര പിന്തുണ ആവശ്യമാണ്. ഇവര്‍ക്ക് ആയുധങ്ങളോ സൈന്യമോ നല്‍കാന്‍ ഒരു വിദേശ രാജ്യവും തയ്യാറായിട്ടില്ല. ആറായിരത്തിലധികം ട്രൂപ്പുകള്‍ക്ക് ഇവര്‍ക്കുണ്ട്. പക്ഷേ താലിബാന്റെ സൈനിക ശേഷി അതിലും എത്രയോ വലുതാണ്. ആംറുള്ള സലേയിലേക്കാണ് എല്ലാ കണ്ണുകളും നീളുന്നത്.

6

പാഞ്ച്ഷീര്‍ മലനിരകളുടെ ഭാഗമായ ബദക്ഷന്‍, തഖര്‍, ആന്ദ്രാബ് മേഖലകള്‍ താലിബാന്‍ നേരത്തെ പിടിച്ചിരുന്നു. നാല് ഭാഗത്ത് നിന്നും ഇപ്പോള്‍ പാഞ്ച്ഷീര്‍ വളഞ്ഞിരിക്കുകയാണ് താലിബാന്‍. കുറച്ച് മാസങ്ങള്‍ മാത്രം പിടിച്ച് നില്‍ക്കാനേ മസൂദിന് സാധിക്കൂ. അതിലുപരി വലിയ പിന്തുണയും മസൂദിന് ലഭിച്ചിട്ടില്ല. യുഎസ്സിന്റെ ആയുധശേഖരങ്ങളെല്ലാം ഇപ്പോള്‍ താലിബാന്റെ കൈവശമാണ്. അത്യാധുനിക ശേഷിയുള്ള ഈ ആയുധങ്ങള്‍ക്ക് മുന്നില്‍ താലിബാന്‍ വിരുദ്ധ സേനയ്ക്ക് ദിവസങ്ങള്‍ പോലും പിടിച്ച് നില്‍ക്കാനാവില്ലെന്ന് ഉറപ്പാണ്. മലനിരകളുടെ സാന്നിധ്യം മുന്‍തൂക്കം താലിബാന്‍ വിരുദ്ധ സേനയ്ക്ക് നല്‍കുന്നുണ്ടെങ്കില്‍ പ്രഹരശേഷിയില്‍ താലിബാന്‍ മുന്നിലാണ്. ഇതറിഞ്ഞാണ് അഹമ്മദ് മസൂദ് കീഴടങ്ങാന്‍ തീരുമാനിച്ചിരിക്കുന്നത്. രക്തചൊരിച്ചില്‍ ഒഴിവാക്കാനാണ് ശ്രമം.

7

അതേസമയം താലിബാന്റെ മുന്നറിയിപ്പ് കണക്കിലെടുത്ത് ഒഴിപ്പിക്കലിന് വേഗം കൂട്ടാനാണ് യുഎസ്സിന്റെ പ്ലാന്‍. പൂര്‍ണമായ ഒഴിപ്പിക്കല്‍ ഓഗസ്റ്റ് 31ന് പൂര്‍ത്തിയാക്കുമെന്ന് പെന്റഗണ്‍ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു. എന്താണ് താലിബാന്‍ പ്രതീക്ഷിക്കുന്നതെന്ന് വ്യക്തമാണ്. അതുകൊണ്ട് തുടരാന്‍ താല്‍പര്യമില്ലെന്നും പെന്റഗണ്‍ അറിയിച്ചു. അഫ്ഗാന്‍ സര്‍ക്കാര്‍ ജീവനക്കാരായ സ്ത്രീകളോട് വീടുകളില്‍ തുടരാനാണ് താലിബാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സുരക്ഷ അനുവദിക്കുന്നത് വരെ എന്നാണ് താലിബാന്റെ വാദം. അമേരിക്ക അഫ്ഗാന്‍ പൗരന്മാരെ മധ്യേഷ്യന്‍ രാജ്യങ്ങളിലേക്ക് പോകാനാണ് നിര്‍ബന്ധിക്കുന്നതെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്രോവ് ആരോപിച്ചു.

Recommended Video

cmsvideo
    Leader Of Imran Khan's Party Says Pak Will Take Taliban's Help In Kashmir
    8

    ഇതിനിടെ അഹമ്മദ് മസൂദുമായി താലിബാന്‍ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. പാഞ്ച്ഷീറില്‍ വെച്ചാണ് ചര്‍ച്ച. അഫ്ഗാന്‍ സര്‍ക്കാരിന്റെ ഭാഗമാവാന്‍ മസൂദ് സമ്മതിച്ചേക്കാനാണ് സൂചന. യുഎസിന് വേണ്ടി പ്രവര്‍ത്തിച്ച അഫ്ഗാനികളെ ഓഗസ്റ്റ് 31ന് മുമ്പ് ഒഴിപ്പിക്കാനാവില്ലെന്നാണ് യുഎസ് നിലപാട്. എന്നാല്‍ ജോ ബൈഡന്‍ അന്തിമ തിയതിയില്‍ മാറ്റമുണ്ടാകില്ലെന്ന് ഉറപ്പിച്ച് പറയുകയാണ്. മികച്ച കഴിവുള്ള അഫ്ഗാനികളെ തിരഞ്ഞുപിടിച്ച് യുഎസ്സിലേക്ക് കൊണ്ടുപോകുന്നത് അമേരിക്ക അവസാനിപ്പിക്കണമെന്ന് താലിബാന്‍ ആവശ്യപ്പെട്ടു. എഞ്ചിനീയര്‍മാരെയും ഡോക്ടര്‍മാരെയുമാണ് യുഎസ് നാട്ടിലേക്ക് കൊണ്ടുപോകുന്നതെന്നും താലിബാന്‍ ആരോപിച്ചു. ഈ രാജ്യത്തിന് വിദഗ്ധരുടെ സേവനം ആവശ്യമുണ്ടെന്നും താലിബാന്‍ വ്യക്തമാക്കി.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+