'നരേന്ദ്ര മോദി ഒരു മഹാനായ വ്യക്തി, മികച്ച പ്രവർത്തനം', മോദിയെ വാനോളം പുകഴ്ത്തി ഡൊണാൾഡ് ട്രംപ്
ന്യൂ ജഴ്സി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി മുന്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. എന്‍ഡിടിവിക്ക് നല്കിയ പ്രത്യേക അഭിമുഖത്തിലാണ് ട്രംപ് മോദിയെ പുകഴ്ത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു മഹാനായ വ്യക്തി ആണെന്നും വളരെ മികച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നത് എന്നും ട്രംപ് അഭിപ്രായപ്പെട്ടു. 2024ലെ അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിച്ചേക്കുമെന്നുളള സൂചനയും ഡൊണാള്‍ഡ് ട്രംപ് പങ്കുവെച്ചു.
'താന്‍ മത്സരിക്കണം എന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. സര്‍വ്വേകളിലെല്ലാം താനാണ് മുന്നിട്ട് നില്‍ക്കുന്നത്. സമീപഭാവിയില്‍ തന്നെ മത്സരിക്കുന്നത് സംബന്ധിച്ച് ഒരു തീരുമാനമെടുക്കും', ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ന്യൂയോര്‍ക്കിന് സമീപത്ത് ബെഡ്മിനിസ്റ്ററിലുളള ട്രംപിന്റെ ഗോള്‍ഫ് ക്ലബ്ബില്‍ വെച്ചാണ് ട്രംപ് എന്‍ഡിടിവിയോട് പ്രതികരിച്ചത്.
എലിസബത്ത് രാജ്ഞിയുടെ ആരോഗ്യനിലയിൽ ആശങ്ക, ഡോക്ടർമാരുടെ നിരീക്ഷണത്തിൽ
നിലവിലെ പ്രസിഡണ്ടായ ജോ ബൈഡനെക്കാളും മുന്‍ പ്രസിഡണ്ട് ബരാക്ക് ഒബാമയേക്കാളും മികച്ച ബന്ധം ട്രംപിന് ഇന്ത്യയോട് ഉണ്ടോ എന്നുളള ചോദ്യത്തിന് അക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയോടാണ് ചോദിക്കേണ്ടത് എന്നാണ് ട്രംപ് മറുപടി നല്‍കിയത്. തനിക്ക് ഉളളതിനേക്കാള് മികച്ച ബന്ധം മറ്റൊരു പ്രസിഡണ്ടിനും ഇന്ത്യയുമായി ഉണ്ടായിരുന്നതായി കരുതുന്നില്ലെന്നും ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.
അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തില്‍ നിന്നും തനിക്ക് മികച്ച പിന്തുണയാണ് ലഭിച്ചത് എന്ന് ട്രംപ് പറഞ്ഞു. തിരഞ്ഞെടുപ്പ് കാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം അമേരിക്കയിലും ഇന്ത്യയിലും ഡൊണാള്‍ഡ് ട്രംപ് പരിപാടികളില്‍ പങ്കെടുത്തിരുന്നു. ഇന്ത്യയുമായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും തനിക്ക് മികച്ച ബന്ധമാണ് ഉളളത്. അദ്ദേഹം ഒരു മികച്ച വ്യക്തിയാണെന്നും ഗംഭീര പ്രവര്‍ത്തനമാണ് കാഴ്ചവെയ്ക്കുന്നത് എന്നും കരുതുന്നു. അദ്ദേഹത്തിന് ലഭിച്ചിരുന്ന ജോലി എളുപ്പമുളളതല്ല. തങ്ങള്‍ക്ക് വളരെക്കാലമായി പരസ്പരം അറിയാം, അദ്ദേഹമൊരു നല്ല മനുഷ്യനാണ്, ട്രംപ് കൂട്ടിച്ചേര്‍ത്തു.
ഓണച്ചന്തത്തില്‍ തിളങ്ങി ദിലീപും കുടുംബവും; അടിപൊളി ഓണം ആശംസിച്ച് ആരാധകര്‍
'തന്റെ സുഹൃത്ത് നരേന്ദ്ര മോദിക്ക് കീഴില്‍ ഇന്ത്യ മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നത്. അമേരിക്ക വീണ്ടും ഒരു മഹത്തായ ശക്തമായ സാമ്പത്തിക ശക്തിയാകും, ഇപ്പോള്‍ അമേരിക്ക അങ്ങനെയല്ല. താന്‍ പ്രസിഡണ്ടായിരിക്കുമ്പോള്‍ ഉണ്ടായിരുന്നത് പോലുളള മികച്ച സാമ്പത്തികാവസ്ഥ അമേരിക്കയ്ക്ക് ഒരിക്കലും ഉണ്ടായിട്ടില്ല'. കഴിഞ്ഞ രണ്ട് വര്‍ഷമായി രാജ്യത്ത് നടക്കാത്തതൊക്കെ തിരിച്ച് കൊണ്ടുവരുമെന്നും ട്രംപ് പറഞ്ഞു.