'എന്റെ അനുയായികൾ അക്രമാസക്തരല്ല'; പ്രതികരിച്ച് ട്രംപ്, ജയത്തിൽ ആത്മവിശ്വാസം, വോട്ട് രേഖപ്പെടുത്തി
ന്യൂയോർക്ക്: ശക്തമായി പോരാട്ടമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നതിന് ഇടയിലും യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ജയത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ്. കൂടാതെ തിരഞ്ഞെടുപ്പിന് ശേഷമുള്ള ആക്രമ സംഭവങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് ഡൊണാൾഡ് ട്രംപ് കൃത്യമായ മറുപടിയും നൽകുകയുണ്ടായി. ഇത്തരം ആക്രമ സംഭവങ്ങളിൽ നിന്ന് വിട്ട് നിൽക്കാൻ അണികളോട് ആവശ്യപ്പെടുമോ എന്ന ചോദ്യത്തിന് ട്രംപ് നൽകിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്.
റിപ്പബ്ലിക്കൻ പാർട്ടിയുടെ അണികൾ ഒരിക്കലും അക്രമത്തിന്റെ പാത തിരഞ്ഞെടുക്കുന്നവർ അല്ലെന്നും അതിനാൽ അവർക്ക് ഇത്തരം മുന്നറിയിപ്പുകളുടെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ലെന്നുമായിരുന്നു ഡൊണാൾഡ് ട്രംപ് പ്രതികരിച്ചത്. അവർ സമാധാനപരമായി കാര്യങ്ങൾ നോക്കി കാണുന്നവരാണെന്നും ട്രംപ് പറഞ്ഞു.

ആക്രമം നടത്തരുതെന്ന് അണികളോട് ആഹ്വാനം ചെയ്യുമോ എന്നായിരുന്നു റിപ്പോർട്ടറുടെ ചോദ്യം. എന്നാൽ അതിന്റെ ആവശ്യമില്ലെന്നായിരുന്നു ട്രംപിന്റെ മറുപടി. 'ഞാനൊരിക്കലും അത് അവരോട് പറയേണ്ട കാര്യമില്ല. യാതൊരു അക്രമ സംഭവങ്ങളും അവിടെ ഉണ്ടാവില്ല. അക്കാര്യം തീർച്ചയാണ്' ഡൊണാൾഡ് ട്രംപ് മാധ്യമങ്ങളോട് സംസാരിക്കവേ വ്യക്തമാക്കി.
തന്റെ അനുയായികൾ ഒരിക്കലും അക്രമകാരികൾ അല്ലെന്നും ട്രംപ് ചൂണ്ടിക്കാണിച്ചു. തനിക്ക് അക്രമത്തിന്റെ ആവശ്യമില്ലെന്ന് തറപ്പിച്ചു പറഞ്ഞ ട്രംപ് അവരൊക്കെയും വലിയ മനുഷ്യർ ആണെന്നും പറയുകയുണ്ടായി. ഫ്ലോറിഡയിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുൻ പ്രസിഡന്റ് കൂടിയായ ഡൊണാൾഡ് ട്രംപ്.
നേരത്തെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥിയായ ജോ ബൈഡനോട് ട്രംപ് പരാജയപ്പെട്ടപ്പോൾ വിവിധ ഇടങ്ങളിൽ സംഘർഷം നടന്നിരുന്നു. തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നെന്ന് കാട്ടി പരാജയം അംഗീകരിക്കാനും ട്രംപ് തയ്യാറായിരുന്നില്ല. യുഎസ് ക്യാപിറ്റോൾ ബിൽഡിംഗിന് നേരെ ഉൾപ്പെടെ ആക്രമണം നടന്നതോടെ അത് രാജ്യത്തിൻറെ ചരിത്രത്തിലെ കറുത്ത അധ്യായമായി മാറിയിരുന്നു.
നിലവിൽ പുരോഗമിച്ചു കൊണ്ടിരിക്കുന്ന തിരഞ്ഞെടുപ്പിൽ തന്റെ ജയത്തിൽ ട്രംപ് അതിയായ ആത്മവിശ്വാസമാണ് പ്രകടിപ്പിച്ചത്. എന്നാൽ ചില സംസ്ഥാനങ്ങളിൽ പ്രക്രിയകൾ വിചാരിച്ചതിലും നീളുമെന്നാണ് ട്രംപ് പറയുന്നത്. റിപ്പബ്ലിക്കൻ പാർട്ടിക്ക് അനുകൂലമായ ശക്തമായ തരംഗം രാജ്യത്ത് നിലവിലുണ്ടായിരുന്നു എന്നാണ് ട്രംപ് അവകാശപ്പെടുന്നത്.
കഴിഞ്ഞ മൂന്ന് തവണത്തെ പ്രചാരണം എടുത്ത് നോക്കിയാൽ ഇക്കുറി നടന്നതാണ് തന്റെ ഏറ്റവും മികച്ച ക്യാമ്പയിൻ എന്നും ഡൊണാൾഡ് ട്രംപ് പറയുകയുണ്ടായി. താൻ വിജയിക്കുകയാണെങ്കിൽ എല്ലാ അമേരിക്കകാരേയും ഒരുമിച്ച് കൊണ്ട് വരുമെന്ന പ്രഖ്യാപനവും ഡൊണാൾഡ് ട്രംപ് നടത്തുകയുണ്ടായി. രാജ്യം നേരിടുന്ന ചില വെല്ലുവിളികളെ കുറിച്ചും അദ്ദേഹം സംസാരികയുണ്ടായി.
അതേസമയം, ഇത്തവണ തിരഞ്ഞെടുപ്പിൽ ഫ്ലോറിഡയിൽ വച്ചാണ് ട്രംപ് വോട്ട് രേഖപ്പെടുത്തിയത്. ഭാര്യ മെലാനിയയും ഒപ്പമുണ്ടായിരുന്നു. ഫ്ലോറിഡയിലെ പാം ബീച്ചിലായിരുന്നു വോട്ടിംഗ് കേന്ദ്രം. ഇതിന് ശേഷമായിരുന്നു ട്രംപ് മാധ്യമങ്ങളെ കണ്ടത്.












Click it and Unblock the Notifications