സൗദി അറേബ്യ യുദ്ധത്തിന്; കൂടെ അമേരിക്കയും ഫ്രാന്‍സും!! മുന്നറിയിപ്പുമായി റഷ്യയും ചൈനയും
അമേരിക്കന്‍ ആക്രമണത്തില്‍ റഷ്യന്‍ സൈനികര്‍ക്ക് ജീവഹാനി സംഭവിച്ചാല്‍ നോക്കിയിരിക്കില്ലെന്ന് റഷ്യന്‍ പട്ടാളം അറിയിച്ചു.
Recommended Video
റിയാദ്/പാരിസ്: ഗള്‍ഫ് മേഖലയില്‍ പുതിയ യുദ്ധസാഹചര്യം ഒരുങ്ങുന്നു. സൗദി അറേബ്യ ഈ യുദ്ധത്തിന് പുറപ്പെടുമെന്ന് കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ സൂചന നല്‍കി. കൂടെ വന്‍ശക്തി രാജ്യങ്ങളായ അമേരിക്കയും ഫ്രാന്‍സുമുണ്ട്. ബ്രിട്ടനുള്‍പ്പെടെയുള്ള മറ്റു ചിലരെയും പ്രതീക്ഷിക്കുന്നു.
എന്നാല്‍ എതിര്‍ചേരി അത്ര മോശക്കാരല്ല. സാഹചര്യങ്ങള്‍ സങ്കീര്‍ണമായാല്‍ യുദ്ധം കൊടുമ്പിരി കൊള്ളും. ഇതുസംബന്ധിച്ച് ഇപ്പോള്‍ തന്നെ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് മറുഭാഗത്തുള്ള റഷ്യ. ആലോചിച ശേഷം കളത്തിലിറങ്ങിയാല്‍ മതിയെന്നാണ് റഷ്യയുടെ മുന്നറിയിപ്പ്. അറബ് ലോകത്തെ പ്രശ്‌നങ്ങളില്‍ നേരിട്ട് ഇടപെടാനുള്ള സൗദിയുടെ നീക്കം ഗള്‍ഫ് മേഖലയിലെ സാഹചര്യം കൂടുതല്‍ സംഘര്‍ഷഭരിതമാക്കുമോ എന്നാണ് ആശങ്ക...
വിഷവാതകത്തിന് പിന്നില്‍
സിറിയയിലെ പ്രശ്‌നമാണ് വീണ്ടും മേഖലയില്‍ യുദ്ധ സാഹചര്യം ഒരുക്കിയിരിക്കുന്നത്. സിറിയന്‍ തലസ്ഥാനമായ ദമസ്‌കസിനോട് ചേര്‍ന്ന ധൗമ നഗരത്തില്‍ ശനിയാഴ്ച വിഷവാതകം പരന്നു. ഇതിന് പിന്നില്‍ സിറിയന്‍ സൈന്യമാണെന്നാണ് ആക്ഷേപം. 60 ലധികം പേര്‍ കൊല്ലപ്പെടുകയും ചെയ്തു. ആയിരത്തോളം പേര്‍ക്ക് ശാരീരിക അസ്വാസ്ഥ്യങ്ങളുണ്ടായി. വിമതരെ കൂട്ടക്കൊല നടത്താന്‍ സിറിയന്‍ പ്രസിഡന്റ് ബാശര്‍ അല്‍ അസദ് ശ്രമിച്ചുവെന്നാണ് അമേരിക്ക പറയുന്നത്. 48 മണിക്കൂറിനകം സിറിയന്‍ സൈന്യത്തിന് ശക്തമായ തിരിച്ചടി നല്‍കാന്‍ ഒരുങ്ങുകയാണ് അമേരിക്ക. പ്രസിഡന്റ് ട്രംപ് ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു.
കോപ്പുകൂട്ടി അമേരിക്ക
സിറിയയില്‍ കൂടുതല്‍ ശക്തമായ ആക്രമണം നടത്താന്‍ അമേരിക്കന്‍ സൈന്യം നീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ഇതിന് അനുകൂല തരംഗമുണ്ടാക്കാന്‍ ട്രംപ് ബ്രിട്ടനുമായും മറ്റു സഖ്യരാജ്യങ്ങളുമായും സംസാരിച്ചു. സിറിയയില്‍ ശക്തമായ ആക്രമണം ഏത് സമയവും അമേരിക്കന്‍ സൈന്യം നടത്തിയേക്കാം. അമേരിക്കന്‍ സൈന്യം ഇതുവരെ പ്രത്യക്ഷത്തില്‍ സിറിയന്‍ സൈന്യത്തിനെതിരേ ആക്രമണം നടത്തിയിട്ടില്ല. ഭീകരസംഘമായ ഐസിസിനെ നേരിടാനാണ് അമേരിക്കന്‍ സൈന്യം സിറിയയില്‍ എത്തിയത്. എന്നാല്‍ ഇപ്പോള്‍ സിറിയന്‍ സൈന്യത്തിന് നേരെ ആക്രമണത്തിന് ഔദ്യോഗികമായി ഒരുങ്ങുകയാണ്. നേരത്തെ സമാനമായ സാഹചര്യമുണ്ടായിന്നെങ്കിലും റഷ്യയുടെ ഇടപെടലില്‍ ഒഴിഞ്ഞുപോകുകയായിരുന്നു.
ഫ്രാന്‍സ് പിന്തുണ പ്രഖ്യാപിച്ചു
ഫ്രഞ്ച് ഭരണകൂടം അമേരിക്കന്‍ നീക്കത്തിന് പിന്തുണ പ്രഖ്യാപിച്ചു. സൗദി അറേബ്യയും അമേരിക്കന്‍ സൈന്യത്തിനൊപ്പം ചേര്‍ന്ന് ആക്രമണം നടത്തുമെന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വിവരം. അമേരിക്കന്‍ സൈന്യം ആക്രമണം തുടങ്ങിയാല്‍ സൗദി സൈന്യം പിന്തുണയ്ക്കുമോ എന്ന് മാധ്യമങ്ങള്‍ സൗദി വിദേശകാര്യ മന്ത്രി അല്‍ ജുബൈറിനോട് കഴിഞ്ഞദിവസം ചോദിച്ചു. എന്നാല്‍ കൃത്യമായ ഉത്തരം നല്‍കാതെ അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നു. ഇതേ ചോദ്യം ഫ്രഞ്ച് പര്യടനം നടത്തുന്ന കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനോടും മാധ്യമങ്ങള്‍ ചോദിച്ചു. അദ്ദേഹം ഇക്കാര്യത്തില്‍ സൗദിയുടെ നിലപാട് വ്യക്തമാക്കി.
സൗദിയുടെ നിലപാട് ഇങ്ങനെ
അമേരിക്ക ആവശ്യപ്പെട്ടാല്‍ തങ്ങള്‍ അമേരിക്കന്‍ സൈന്യത്തിനൊപ്പം ചേരുമെന്നാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പ്രതികരിച്ചത്. ജനങ്ങളെ കൂട്ടക്കൊല ചെയ്ത സിറിയന്‍ ഭരണകൂടത്തിന് കനത്ത തിരിച്ചടി നല്‍കണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. അമേരിക്ക പിന്തുണ തേടി സൗദിയെ സമീപിച്ചാല്‍ സൗദി ഉടന്‍ പിന്തുണ പ്രഖ്യാപിക്കും. ഫ്രാന്‍സിന്റെയും ബ്രിട്ടന്റെയും പിന്തുണ അമേരിക്കക്ക് ലഭിച്ചിട്ടുണ്ടെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ ഹുക്കാബി സാന്റേഴ്‌സ് പറഞ്ഞു. മറ്റു സഖ്യരാജ്യങ്ങളോടും ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിവരികയാണെന്നും ഉടന്‍ പുതിയ പടനീക്കമുണ്ടാകുമെന്നും സാന്റേഴ്‌സ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
യാത്രകള്‍ മാറ്റിവച്ച് പെന്റഗണ്‍ മേധാവി
യുഎസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് എല്ലാ യാത്രകളും ഒഴിവാക്കിയത് മാധ്യമങ്ങള്‍ ആശ്ചര്യത്തോടെയാണ് കാണുന്നത്. എന്തോ ഒരു നീക്കത്തിന് അമേരിക്ക ഒരുങ്ങുന്നുവെന്ന സൂചനയാണിതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ട്രംപ് സിറിയയുമായി ബന്ധപ്പെട്ട ചില സുപ്രധാന ചര്‍ച്ചകള്‍ നടത്തിവരികയാണ്. ഉടന്‍ തീരുമാനം പ്രഖ്യാപിക്കും. ഈ സാഹചര്യത്തിലാണ് എല്ലാ യാത്രകളും മാറ്റിസ് റദ്ദാക്കിയത്. സിറിയയില്‍ നിലവില്‍ അമേരിക്കന്‍ സൈന്യമുണ്ട്. ഐസിസിനെ നേരിടാനെന്ന പേരിലാണ് എത്തിയത്. എന്നാല്‍ അമേരിക്കന്‍ സൈന്യത്തിന് രാജ്യത്ത് കടക്കാന്‍ സിറിയന്‍ ഭരണകൂടം അനുമതി നല്‍കിയിട്ടില്ല. ഈ അനുമതിയില്ലാതെ തന്നെ അമേരിക്കന്‍ സൈന്യം പ്രവേശിക്കുകയായിരുന്നു.
നേരത്തെ ഒഴിഞ്ഞുപോയ യുദ്ധം
2013ല്‍ സിറിയന്‍ സൈന്യം ജനവാസ മേഖലയില്‍ രാസായുധം പ്രയോഗിച്ചെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അന്ന് അമേരിക്ക ശക്തമായി രംഗത്തുവന്നു. യുദ്ധം ഗതിമാറുമോ എന്ന ആശങ്ക പരന്നു. പക്ഷേ, റഷ്യ സിറിയയെ പിന്തുണച്ച് രംഗത്തുവരികയും ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുകയുമായിരുന്നു. തുടര്‍ന്ന് എല്ലാ രാസായുധങ്ങളും നശിപ്പിക്കാനും രാജ്യത്തിന് പുറത്തേക്ക് കടത്താനും സിറിയന്‍ ഭരണകൂടം സമ്മതിച്ചു. ഇതോടെയാണ് അമേരിക്ക പിന്നാക്കം പോയത്. എന്നാല്‍ വിഷം കലര്‍ന്ന വാതകങ്ങള്‍ സിറിയന്‍ സൈന്യം വീണ്ടും വിമതര്‍ക്ക് നേരെ പ്രയോഗിച്ചുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അമേരിക്കന്‍ സൈന്യം സഖ്യ രാജ്യങ്ങളെ ചേര്‍ന്ന് പുതിയ ആക്രമണത്തിന് ഒരുങ്ങുന്നത്.
എല്ലാ സഹായവും നല്‍കി
സിറിയന്‍ പ്രസിഡന്റിനെതിരെ 2011ലാണ് പ്രക്ഷോഭം ആരംഭിച്ചത്. അന്നുമുതല്‍ അമേരിക്കയും ഫ്രാന്‍സും സൗദിയും പ്രക്ഷോഭകര്‍ക്ക് പിന്തുണ നല്‍കിയിരുന്നു. പ്രക്ഷോഭം പിന്നീട് ആഭ്യന്തര യുദ്ധമായി മാറി. വിമത സേനക്ക് വേണ്ട ആയുധങ്ങളും പണവും എത്തിക്കുന്നത് അമേരിക്കയും സൗദിയുമാണെന്നാണ് സിറിയയുടെയും റഷ്യയുടെയും ഇറാന്റെയും ആരോപണം. ഈ സാഹചര്യത്തിലൊന്നും സിറിയന്‍ സൈന്യത്തിനെതിരെ അമേരിക്കയും സൗദിയും പ്രത്യക്ഷ യുദ്ധം പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ അത്തരമൊരു പ്രഖ്യാപനം ട്രംപ് ഉടന്‍ നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്ക പിന്തുണ തേടിയാല്‍ ഒപ്പം ചേരുമെന്ന് സൗദി കിരീടവകാശി പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു.
ഷിയാക്കള്‍ക്കെതിരെ പടയൊരുക്കം
സിറിയന്‍ ഭരണകൂടം അലവി വിഭാഗത്തില്‍പ്പെട്ട ഷിയാക്കളാണ്. ഇവര്‍ക്ക് പിന്തുണയുമായി ലബ്‌നോനിലെ ഷിയാ വിഭാഗമായ ഹിസ്ബുല്ലയും ഇറാന്‍ ഭരണകൂടവുമുണ്ട്. അതിന് പുറമെ പ്രത്യക്ഷ പിന്തുണയുമായി റഷ്യയുണ്ട്. പരോക്ഷ പിന്തുണയുമായി ചൈനയുമുണ്ട്. സിറിയന്‍ ഭരണകൂടത്തിനെതിരെ ആക്രമണം തുടങ്ങുന്നത് പുതിയ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് ഈ മൂന്ന് രാജ്യങ്ങളും അമേരിക്കയെയും സൗദിയെയും ഫ്രാന്‍സിനെയും താക്കീത് ചെയ്തിട്ടുണ്ട്. ഷിയാ വിഭാഗത്തെ ഒതുക്കാന്‍ കിട്ടുന്ന അവസരമായാണ് സൗദി ഇതു കാണുന്നത്. സിറിയയിലെ പ്രശ്‌നത്തില്‍ വിദേശരാജ്യങ്ങള്‍ ഇടപെടരുതെന്ന് റഷ്യ ആവര്‍ത്തിക്കുന്നു. നേരത്തെ സിറിയന്‍ ഭരണകൂടത്തിനെതിരായ യുഎന്നിലെ പ്രമേയങ്ങള്‍ റഷ്യ തടഞ്ഞത് മൂലമാണ് പാസാകാതെ പോയിരുന്നു. ഇപ്പോള്‍ പുതിയ പശ്ചാത്തലത്തില്‍ ട്രംപ് യുദ്ധത്തിന് ഉത്തരവിടുമെന്ന് തന്നെയാണ് കരുതുന്നത്.
നോക്കിയിരിക്കില്ലെന്ന് റഷ്യയും ഇറാനും
സിറിയയില്‍ രാസായുധ ആക്രമണം നടന്നിട്ടില്ലെന്ന് ഇറാനും റഷ്യയും വ്യക്തമാക്കുന്നു. സിറിയന്‍ സൈന്യത്തെ സഹായിക്കാന്‍ റഷ്യന്‍ സൈന്യം കൂടെയുണ്ട്. അമേരിക്കന്‍ ആക്രമണത്തില്‍ റഷ്യന്‍ സൈനികര്‍ക്ക് ജീവഹാനി സംഭവിച്ചാല്‍ നോക്കിയിരിക്കില്ലെന്ന് റഷ്യന്‍ പട്ടാളം അറിയിച്ചു. അമേരിക്ക മേഖലയെ കുരുതിക്കളമാക്കാനാണ് ശ്രമിക്കുന്നതെന്ന് റഷ്യന്‍ എംപി വ്‌ളാദിമിര്‍ ഷമാനോവ് പറയുന്നു. തീവ്രവാദികളെ സഹായിക്കുന്ന നീക്കമാണ് അമേരിക്കയും സൗദിയും നടത്തുന്നതെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി ജാവേദ് സരീഫ് ഓര്‍മിപ്പിച്ചു. ഇതിനിടെ ഇസ്രായേല്‍ സിറിയയില്‍ ആക്രമണം നടത്തുന്നത് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ഇറാന്‍ ആത്മീയ നേതാവിന്റെ ഉപദേശകന്‍ അലി അക്ബര്‍ വിലായത്തി പറഞ്ഞു.
ചൈനയുടെ നിലപാട്
ഇറാനുമായുള്ള ആണവ കരാര്‍ പിന്‍വലിക്കാന്‍ ട്രംപ് നീക്കം നടത്തുന്നുണ്ട്. കരാര്‍ പിന്‍വലിക്കരുതെന്ന് ചൈന ആവശ്യപ്പെട്ടു. ചൈന സിറിയയിലെ വിഷയത്തില്‍ നേരിട്ട് ഇടപെടുന്നില്ല. എങ്കിലും റഷ്യയുടെയും ഇറാന്റെയും എല്ലാ നീക്കങ്ങള്‍ക്കും പിന്തുണ നല്‍കുന്നുണ്ട്. നേരത്തെ യുഎന്‍ രക്ഷാസമിതിയില്‍ സിറിയക്കെതിരെ പ്രമേയം വന്നപ്പോള്‍ റഷ്യ വീറ്റോ ചെയ്തു. യോഗത്തില്‍ നിന്ന് ചൈന വിട്ടുനിന്ന് റഷ്യക്ക് പിന്തുണ പ്രഖ്യാപിച്ചതും ശ്രദ്ധിക്കപ്പെട്ടിരുന്നു. വിഷവാതകം പ്രയോഗിച്ച കാര്യത്തില്‍ അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരണമെന്നും സിറിയയുടെ പരമാധികാരം ചോദ്യം ചെയ്യരുതെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
ദളിതുകളെ ചാക്കിട്ട് പിടിക്കേണ്ടത് എങ്ങനെ? മോദിയുടെ സ്പെഷ്യല്‍ ക്ലാസ്! 21000 ഗ്രാമങ്ങള്‍, 1700 പേര്‍