ടോംഗോയിൽ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു; സുനാമി മുന്നറിയിപ്പ്
ദില്ലി; ടോംഗോ ദ്വീപിന് സമീപം കടലിനടിയിലെ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതിനെ തുടർന്ന് ഹവായ്, അലാസ്ക, യുഎസ് പസഫിക് തീരം എന്നിവിടങ്ങളിൽ സുനാമി മുന്നറിയിപ്പ്. പൊട്ടിത്തെറിയെ തുടർന്ന് ദ്വീപുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടതിനാൽ നാശനഷ്ടങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല.
ഹംഗ ടോംഗ-ഹംഗ ഹാപായി അഗ്നിപർവ്വതമാണ് പൊട്ടിത്തെറിച്ചത്. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോകളില്‍ ടോംഗോയിൽ തീരദേശ പ്രദേശങ്ങളിൽ തിരമാലകൾ ആഞ്ഞടിക്കുന്ന ദൃശ്യങ്ങൾ കാണാം. അഗ്നിപർവ്വതം സ്ഫോടനത്തെ തുടര്‍ന്ന് പുറം തള്ളപ്പെട്ട പൊടി പടലങ്ങള്‍ 20 കിലോമീറ്ററോളം വ്യാപിച്ചതായി ടോംഗ ജിയോളജിക്കൽ സർവീസസ് അറിയിച്ചു.
ടോംഗോ രാജാവായ ടുപോ ആറാമനെ തീരത്തിനടുത്തുള്ള അദ്ദേഹത്തിന്റെ കൊട്ടാരത്തിൽ നിന്ന് പോലീസും സൈന്യവും ചേർന്ന് ഒഴിപ്പിച്ചതായി ദ്വീപിലെ ബിസിനസ് വാർത്താ സൈറ്റ് റിപ്പോർട്ട് ചെയ്തു.ടോംഗയിൽ ഏകദേശം 105,000 ആളുകളാണ് താമസിക്കുന്നത്.
അഗ്നിപർവ്വതം പൊട്ടിത്തെറിക്കുന്നതിന്റെ ശബ്ദങ്ങളും പുക ഉയരുന്നതുമെല്ലാം കാണാമെന്ന് വ്യക്തമാക്കി പ്രദേശവാസികളിൽ ചില ട്വിറ്ററുകളിൽ വീഡിയോയും ട്വീറ്റുകളും പങ്കുവെച്ചിരുന്നു. സംഭവത്തിന് ശേഷം പലയിടത്തും വലിയ തിരമാലകൾ ഉണ്ടായതായും വീടുകളിലേക്ക് വെള്ളം ഇരച്ചുകയറിയാതും പ്രദേശവാസികൾ പറയുന്നു.
അതേസമയം ഹവായ്, അലാസ്ക, യുഎസ് പസഫിക് തീരത്ത് ഉള്ള ജനങ്ങളോട് ഉയർന്ന സ്ഥലത്തേക്ക് മാറി താമസിക്കാനുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്. അഗ്നിപർവ്വത സ്ഫോടനം നടന്നതിനാൽ വരാനിരിക്കുന്ന അപകടം എന്തെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് അധികൃതർ വ്യക്തമാക്കി.
സമീപ ദ്വീപ് രാഷ്ട്രങ്ങളായ ഫിജിയിലും സമോവയിലും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ശക്തമായ ഒഴുക്കും അപകടകരമായ തിരമാലകളും കാരണം തീരപ്രദേശത്ത് നിന്ന് ഒഴിഞ്ഞുനിൽക്കാൻ ആളുകളോട് നിർദ്ദേശിച്ചിട്ടുണ്ട്. ജപ്പാൻ തീരങ്ങളിൽ നേരിയ തോതിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസി അറിയിച്ചു.
വെള്ളിയാഴ്ച പുലർച്ചെ അഗ്നിപർവ്വതം പൊട്ടിത്തെറിക്കാൻ തുടങ്ങിയതിന് ശേഷം വൻ സ്ഫോടനങ്ങളും ഇടിയും മിന്നലും ഉണ്ടായിരുന്നതായി മാതംഗി ടോംഗ വാർത്താ സൈറ്റ് റിപ്പോർട്ട് ചെയ്തിരുന്നു. തലസ്ഥാനമായ നുകുലോഫയിൽ നിന്ന് ഏകദേശം 64 കിലോമീറ്റർ (40 മൈൽ) വടക്കായാണ് അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്നത്. 2014 ന്റെ അവസാനത്തിലും 2015-ന്റെ തുടക്കത്തിലും ഈ പ്രദേശത്തെ സ്ഫോടന പരമ്പരകൾ ഒരു ചെറിയ പുതിയ ദ്വീപ് സൃഷ്ടിക്കുകയും പസഫിക് ദ്വീപ സമൂഹത്തിലേക്കുള്ള അന്താരാഷ്ട്ര വിമാന യാത്രയെ ദിവസങ്ങളോളം തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു.
Recommended Video