പണി അമേരിക്കയ്ക്കിട്ടോ?: റഷ്യ, ഇറാന്‍, തുർക്കി പുതിയ അച്ചുതണ്ട് രൂപപ്പെടുന്നു
ടെഹ്റാന്‍: റഷ്യക്കും ഇറാനും ഇടയില്‍ വളർന്ന് വരുന്ന സുഹൃദ്ബന്ധം വളരെ ആശങ്കയോടെയാണ് അമേരിക്ക ഉള്‍പ്പടേയുള്ള പാശ്ചാത്യ രാജ്യങ്ങള്‍ നോക്കിക്കാണുന്നത്. ഇവർക്കൊപ്പം തുർക്കിയും കൂടി ചേരുന്ന കാഴ്ചയായിരുന്നു കഴിഞ്ഞ ദിവസം ടെഹ്റാനില്‍ കണ്ടത്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍, ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റയ്‌സി, തുർക്കി പ്രസിഡന്റ് തയീപ് എർദോഗാന്‍ തുടങ്ങിയവരാണ് ടെഹ്റാനില്‍ കൈ കോർത്തത്.
ടെഹ്റാനില്‍ എത്തിയ പുടിനെയും എര്‍ദോഗനെയും സൈനിക ബഹുമതികളോടെയായിരുന്നു ഇറാന്‍ സ്വീകരിച്ചത്. റഷ്യന്‍ വാതക ഭീമനായ ഗാസ്പ്രോം ടെഹ്റാനുമായി സഹകരണ കരാര്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് മൂവരും നേരില്‍ കണ്ടത് എന്നതും ശ്രദ്ധേയമാണ്.

ഫെബ്രുവരി 24 ന് ഉക്രെയ്‌ൻ അധിനിവേശം ആരംഭിച്ചതിനുശേഷം മുന്‍ സോവിയറ്റ് യൂണിയന്‍ പ്രദേശം വിട്ട് പുടിന്‍ നടത്തുന്ന ആദ്യ വിദേശ യാത്രകൂടിയായിരുന്നു ടെഹ്റാനിലേക്കുള്ളത്. ഇറാന്‍ പരമോന്നത നേതാവ് അലി ഖമേനി, പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി എന്നിവരുമായും ടെഹ്‌റാനിൽ പുടിന്‍ കൂടിക്കാഴ്ച നടത്തി. അതേസമയം തന്നെ റഷ്യയും ഇറാനും പരസ്പരം മത്സരിക്കുന്ന ഊർജ ഉൽപ്പാദകരാണെന്ന വസ്തുത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പാശ്ചാത്യരോടുള്ള ശത്രുതയിൽ ഇരു രാജ്യങ്ങളും ഒന്നിക്കുമെങ്കിലും, ആഴത്തിലുള്ള ഏതൊരു പങ്കാളിത്തത്തിനും പരിധികള്‍ ഉണ്ടെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.
സിംപിള്‍ ലൂക്കില്‍ കല്യാണ വേദിയില്‍ നിറഞ്ഞാടി മഞ്ജു വാര്യർ: വൈറലായി ചിത്രങ്ങള്‍

നൂറുകണക്കിന് ആളില്ലാ വിമാനങ്ങളും ആയുധങ്ങളും ഉൾപ്പെടെ നല്‍കി റഷ്യയെ സഹായിക്കാൻ ഇറാൻ തയ്യാറെടുക്കുകയാണെന്നാണ് ഒരു യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അന്തർദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത് എന്നാൽ ഇരു രാജ്യങ്ങളും ഇത് സ്ഥിരീകരിച്ചിട്ടില്ല. ഇറാൻ നേതാക്കളുമായി പുടിൻ ഈ വിഷയം ചർച്ച ചെയ്തിട്ടില്ലെന്നാണ് റഷ്യൻ പ്രസിഡന്റിന്റെ സഹായി യൂറി ഉഷാക്കോവിനെ ഉദ്ധരിച്ച് ആർഐഎ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തത്.

"ഉക്രേനിയക്കാരെ കൊല്ലാൻ റഷ്യ ഇറാനുമായി സഖ്യം ശക്തമാക്കുന്നത് ലോകം മുഴുവൻ ഉറ്റുനോക്കേണ്ടതും ആഴത്തിലുള്ള ഭീഷണിയായി കാണേണ്ടതുമാണ്," എന്നായിരുന്നു യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ കഴിഞ്ഞ ആഴ്ച പറഞ്ഞത്. ഇറാനിയൻ ഡ്രോണുകൾ റഷ്യയ്ക്ക് നിരീക്ഷണത്തിനും അനുയോജ്യമായ ലക്ഷ്യങ്ങൾ കണ്ടെത്തുന്നതിനും കഴിയുന്ന ആയുധങ്ങളായി ഉപയോഗിക്കാന്‍ കഴിയുമെന്നാണ് ലണ്ടനിലെ RUSI തിങ്ക്-ടാങ്കിലെ യുദ്ധ വിദഗ്ധനായ ജാക്ക് വാട്ട്‌ലിംഗ് അഭിപ്രായപ്പെടുന്നത്.

ആളില്ലാ വിമാനങ്ങള്‍ വിതരണം ചെയ്യുന്നതിനപ്പുറം, റഷ്യയ്ക്ക് എതിരായ ഉപരോധം ഒഴിവാക്കാനും പാശ്ചാത്യ രാജ്യങ്ങളിലൂടെയുള്ള വിതരണ ശൃംഖലയെ ആശ്രയിക്കാത്ത ആയുധ സംവിധാനങ്ങളുടെ നിർമ്മാണത്തിൽ സഹകരിക്കാനും ഇറാനെ പ്രാപ്തമാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. തർക്കവിഷയമായ ആണവ പദ്ധതിയെച്ചൊല്ലി പാശ്ചാത്യ ഉപരോധങ്ങൾക്കെതിരെ സ്വയം പ്രതിരോധിച്ച് നിന്ന രാജ്യമാണ് ഇറാന്‍. "പാശ്ചാത്യ ഉപരോധങ്ങൾ ഒഴിവാക്കുന്നതിൽ ഇറാനെ വളരെ പരിചയസമ്പന്നരും വിലപ്പെട്ട പങ്കാളിയായും റഷ്യക്കാർ കാണുന്നു," വാട്ട്‌ലിംഗ് പറഞ്ഞു.

ഉക്രെയ്‌നിലെ യുദ്ധത്തിന്റെ പേരിൽ ബാങ്കുകൾക്കും ബിസിനസുകൾക്കും വ്യക്തികൾക്കും എതിരായ ഉപരോധം റഷ്യയെ സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. അതിനാൽ ഇരു രാജ്യങ്ങൾക്കും നിലവില്‍ പാശ്ചാത്യ സാങ്കേതികവിദ്യയും മൂലധനവും ലഭ്യമല്ലെന്നാണ് ബെർലിനിലെ എസ്‌ഡബ്ല്യുപി തിങ്ക്-ടാങ്കിലെ ജാനിസ് ക്ലൂഗെ ചൂണ്ടിക്കാട്ടുന്നത്. "ഇറാനിൽ നിന്ന് റഷ്യക്ക് പഠിക്കാനാകുന്ന ചില പാഠങ്ങൾ ഉണ്ടായിരിക്കാം... പകരമായി, റഷ്യയ്ക്ക് സൈനിക സാമഗ്രികളും അസംസ്കൃത വസ്തുക്കളും ധാന്യങ്ങളും വാഗ്ദാനം ചെയ്യാം," അദ്ദേഹം പറഞ്ഞു. ടെഹ്‌റാനിലേക്കുള്ള ഗോതമ്പിന്റെ പ്രധാന വിതരണക്കാരാണ് റഷ്യ. ചില റഷ്യൻ ബാങ്കുകൾ സ്വിഫ്റ്റ് ഇന്റർനാഷണൽ പേയ്‌മെന്റ് സംവിധാനത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടതിനാല്‍ ഇറാനിയൻ ബാങ്കുകളെ ഉൾപ്പെടുത്താൻ കഴിയുന്ന ഒരു ബദൽ മോസ്കോ വികസിപ്പിക്കുകയാണെന്നും ക്ലൂഗെ പറഞ്ഞു.

സഹകരണത്തിന്റെ ഇത്തരം സാധ്യതകള്‍ ഉയർന്ന് നില്‍ക്കുമ്പോള്‍ തന്നെ രണ്ട് രാജ്യങ്ങളും എണ്ണ, വാതക ഉൽപ്പാദകരാണ് എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ഉക്രെയ്ൻ യുദ്ധം ആരംഭിച്ചതിന് ശേഷം റഷ്യ ചൈനയിലേക്കും ഇന്ത്യയിലേക്കും കൂടുതൽ എണ്ണ കുറഞ്ഞ വിലയ്ക്ക് കയറ്റുമതി ചെയ്യുന്നതിനാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള മത്സരം ശക്തമായിരുന്നു. എന്നിരുന്നാലും, പുടിന്റെ സന്ദർശനത്തോട് അനുബന്ധിച്ച്, നാഷണൽ ഇറാനിയൻ ഓയിൽ കമ്പനിയും റഷ്യയുടെ ഗാസ്‌പ്രോമും ഏകദേശം 40 ബില്യൺ ഡോളറിന്റെ ധാരണാപത്രത്തിൽ ഒപ്പുവച്ചിട്ടുണ്ട്.

അതേസമയം, ജെസിപിഒഎ എന്നറിയപ്പെടുന്ന 2015 ലെ ഇറാനിയൻ ആണവ കരാർ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള ചർച്ചകളോടുള്ള മോസ്കോയുടെ സമീപനത്തെ ഉക്രെയ്ൻ യുദ്ധം മാറ്റിമറിച്ചു. ഇറാന്റെ ആണവ പദ്ധതിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിന് പകരമായി ഉപരോധം നീക്കിയ കരാർ പുനഃസ്ഥാപിക്കുന്നതിനുള്ള പതിനൊന്ന് മാസത്തെ ചർച്ചകൾ മാർച്ചിൽ അവസാന ഘട്ടത്തിലെത്തിയിരുന്നു. എന്നാൽ ഉക്രെയ്‌നിലെ അധിനിവേശത്തിന്റെ പേരിൽ മോസ്‌കോയെ ലക്ഷ്യമിട്ടുള്ള പാശ്ചാത്യ ഉപരോധം ഇറാനുമായുള്ള വ്യാപാരത്തെ ബാധിക്കില്ലെന്ന് വാഷിംഗ്ടണിൽ നിന്ന് രേഖാമൂലമുള്ള ഉറപ്പ് നൽകണമെന്ന റഷ്യയുടെ അവസാനനിമിഷത്തിന്റെ ആവശ്യത്തോട അവർ ആശയക്കുഴപ്പത്തിലാവുകയായിരുന്നു.
ഇറാന്റെ സമ്മർദത്തെത്തുടർന്ന് റഷ്യ പെട്ടെന്ന് പിൻവാങ്ങിയെങ്കിലും അന്നുമുതൽ ബാക്കിയുള്ള വിവിധ വിഷയങ്ങളിൽ ചർച്ചകൾ സ്തംഭിച്ചു. പുതിയ സാഹചര്യത്തില്‍ ഇതെങ്ങനെയാവും മുന്നോട്ട് പോവുകയെന്നാണ് ലോകരാഷ്ട്രങ്ങള്‍ ഇപ്പോള്‍ നോക്കികാണുന്നത്












Click it and Unblock the Notifications